Saturday, February 20, 2010

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?..

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

നല്ലതണ്ണി ആറും മാട്ടുപ്പെട്ടി ആറും കന്നിയാറും ഒന്നിച്ചുചേരുന്ന സംഗമസ്ഥാനമാണ് മൂന്നാര്‍ പട്ടണം. ആ സംഗമസ്ഥാനത്തിന് തൊട്ടടുത്തായി മൂന്ന് കുന്നുകളില്‍ മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍-ടാറ്റാ ടീ കമ്പനി 'ഗിഫ്ട'ായി നല്‍കിയ ഭൂമിയിലാണ് അമ്പലവും പള്ളിയും മോസ്ക്കും. സംഗമസ്ഥാനത്തിന് തൊട്ടുമുകളിലായി നല്ലതണ്ണി ആറിന്റെ തീരത്താണ് മൂന്നാറിലെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറിയും മത്സ്യവും മറ്റും വില്‍ക്കുന്ന അടച്ചുപൂട്ടിയ മാര്‍ക്കറ്റ്. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ. ആഴ്ചയില്‍ ഒരു ദിവസം ചരക്ക് ഇറക്കുന്നതിനായി ഈ സമയക്രമത്തില്‍ കുറച്ച് ഇളവ് അനുവദിക്കും. നിശ്ചിത സമയം ആകുമ്പോള്‍ ചന്തയുടെ സൂക്ഷിപ്പുകാര്‍ കച്ചവടക്കാരെയെല്ലാം പുറത്താക്കി ചന്ത അടച്ചുപൂട്ടും. പ്രവേശന കവാടത്തില്‍തന്നെ 'ചീ ഋിൃ്യഠഅഠഅ ഠലമ ഇീാുമ്യി'എന്ന ബോര്‍ഡ് കാണാം. അതേ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏക സ്വകാര്യചന്തയാണ് മൂന്നാറിലേത്. 'ഉടമസ്ഥാവകാശം' ടാറ്റാ ടീ കമ്പനിക്ക്. ചന്തയുടെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി മൂകസാക്ഷിയെപ്പോലെ പൊലീസ് ഔട്ട്പോസ്റ്റും. അതും ടാറ്റയുടെ 'ഗിഫ്റ്റ്' തന്നെ.

മാരിയപ്പനും മുത്തുവേലുവും പളനിസാമിയുമെല്ലാം ഈ ചന്തയില്‍ വര്‍ഷങ്ങളായി പച്ചക്കറി കച്ചവടം ചെയ്യുന്നവരാണ്. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തുള്ള ഈ ചന്തയില്‍ അഞ്ഞൂറോളം ചെറു കച്ചവട സ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ചന്തയില്‍ നിന്നുള്ള വേസ്റ്റുകള്‍ മൊത്തം നല്ലതണ്ണി ആറിലേക്കാണ് ഒഴുക്കിവിടുന്നത്. അങ്ങനെ ജലമലിനീകരണവും നടക്കുന്നു. മേല്‍ക്കൂരയായുള്ള പോളിത്തീന്‍ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയാല്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെങ്കില്‍, എന്തിന് വില്‍പനയ്ക്കുള്ള എന്തെങ്കിലും സാധനം തൂക്കിയിടാന്‍ ഒരാണി അടിക്കണമെങ്കില്‍ ടാറ്റാ ടീ കമ്പനിയുടെ അനുവാദം വേണം. ഇല്ലാതെ എന്തുചെയ്താലും മണിക്കൂറുകള്‍ക്കകം കമ്പനി പൊളിച്ചുമാറ്റും. തങ്ങള്‍ നടപ്പാക്കുന്ന 'നിയമം' തെറ്റിക്കുന്നവരെ കമ്പനി അവിടെ വച്ചുപൊറുപ്പിക്കില്ല. കൈയോടെ അടിച്ചുപുറത്താക്കും. ഇതാണ് കമ്പനിയുടെ അലംഘനീയമായ രീതികള്‍. ആഴ്ചതോറും കരം കമ്പനിക്കു നല്‍കണം. കമ്പനിക്ക് 'നിയമം' നടപ്പാക്കാന്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഒന്നും സഹായം ആവശ്യമില്ല. 'സെക്യൂരിറ്റി' എന്ന പേരില്‍ കമ്പനി പോറ്റിവളര്‍ത്തുന്ന ഗുണ്ടാപ്പടയുണ്ട്.

കരംപിരിക്കാനും സ്വന്തം 'നിയമം' നടപ്പാക്കാനും കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാരാജ്യത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും നിയമം ടാറ്റയെ അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നിയമാനുസൃതം മൂന്നാര്‍ ടൌണ്‍ഷിപ്പിലെ ഭൂമിക്കുമേല്‍ കമ്പനിക്ക് എന്തെങ്കിലും അവകാശമുണ്ടോ? അതും ഇല്ല. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈവശപ്പെടുത്തിയാണ് ടാറ്റ മൂന്നാറില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നത്. മൂന്നാര്‍ പച്ചക്കറി-മത്സ്യ മാര്‍ക്കറ്റിനുനേരെ എതിര്‍വശത്ത് കാണുന്ന കച്ചവട സ്ഥാപനങ്ങള്‍ എല്ലാം ടാറ്റ പല കാലങ്ങളിലായി വിറ്റവയാണ്; ഇപ്പോഴും വാടകക്കാരായി കഴിയുന്നവരുമുണ്ട്. എന്നാല്‍ അവയില്‍ ഏതിലെങ്കിലും എന്തെങ്കിലും പുതുക്കിപ്പണിയലോ മാറ്റമോ വരുത്തിയാല്‍ കമ്പനി അധികൃതര്‍ അത് തടയും എന്നാണ് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നത്.

മൂന്നാര്‍ പട്ടണത്തില്‍ ടാറ്റയുടെ ആധിപത്യത്തിന്റെ രുചി മൂന്നാര്‍ പഞ്ചായത്തിനും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സത്രത്തിനു സമീപം പഞ്ചായത്ത് ഒരു മൂത്രപ്പുര കെട്ടുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ കമ്പനി അധികൃതര്‍ അത് തടയുകയുണ്ടായി. മൂന്നാര്‍ പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം, യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ സ്ഥലം, ടാറ്റാ ടീ കമ്പനിയില്‍നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വിലയ്ക്കുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ടാറ്റയില്‍നിന്ന് ഭൂമി വിലയ്ക്കോ 'ദാന'മായോ വാങ്ങിയാല്‍ മാത്രമേ പറ്റൂ. മൂന്നാറിലെ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിന് സ്ഥലം നല്‍കിയത് കമ്പനിയാണ്-1957ല്‍. 2007ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലി സ്മാരകമായി പിടിഎ ഒരു ഗേറ്റ് പണിതു-കമ്പനിയുടെ അനുവാദത്തോടെതന്നെ. ഇപ്പോള്‍ സ്കൂള്‍ പിടിഎ പ്രതിവര്‍ഷം കമ്പനിക്ക് 120 രൂപ ഗേറ്റിനുവേണ്ടി പാട്ടം നല്‍കണം.

ഇങ്ങനെ മൂന്നാര്‍ പട്ടണത്തില്‍ ആധിപത്യം സ്ഥാപിച്ച് തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതെ സമാന്തര സാമ്രാജ്യമായി വാഴുന്ന ടാറ്റാ കമ്പനി ഏറ്റവും ഒടുവില്‍ പൊതുസമൂഹത്തോടും രാജ്യത്തെ നിയമവാഴ്ചയോടും നടത്തിയ വെല്ലുവിളിയാണ് ചിറ്റുവരൈ എസ്റ്റേറ്റിലും ലക്ഷ്മി എസ്റ്റേറ്റിലും രണ്ട് തടയണകള്‍ കെട്ടിയത്. ആദിവാസികളുടെയും കാട്ടാനകളുടെയും വഴിതടഞ്ഞ് വൈദ്യുത മുള്ളുവേലി കെട്ടിയത് മറ്റൊരു നിയമലംഘനമാണ്. നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം സ്വന്തം ഭൂമിയില്‍ ഒരു മതില്‍കെട്ടണമെങ്കില്‍പോലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. ഈ സ്ഥലങ്ങള്‍ ടാറ്റയുടെ സ്വന്തം ഭൂമിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പോലും ഏകദേശം രണ്ടുകോടിയില്‍ അധികം രൂപ മുടക്കി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവ സ്ഥിതിചെയ്യുന്ന മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് അനുമതിവാങ്ങിയിട്ടില്ല. അതിനെക്കാള്‍ ഗുരുതരമായ സംഗതി, ഇവിടെ ഒരു സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനമല്ല, നദിയുടെ സ്വാഭാവികമായ പ്രവാഹത്തെ തടഞ്ഞുകൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. നിയമപ്രകാരം ഇതിനുള്ള അധികാരം സംസ്ഥാന ജലവിഭവവകുപ്പില്‍ നിക്ഷിപ്തവുമാണ്. അതിനര്‍ത്ഥം ഒരു സ്വകാര്യവ്യക്തിക്കോ കമ്പനിക്കോ ഇത്തരം ഡാമുകള്‍ നിര്‍മ്മിക്കാന്‍ അവകാശം ഇല്ല എന്നാണ്. സംസ്ഥാന സര്‍ക്കാര്‍തന്നെ അത്തരം ഒന്ന് നിര്‍മ്മിക്കുന്നത് പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പഠനങ്ങള്‍ക്കുശേഷമാണ്. ഇവിടെ അതൊന്നും കൂടാതെയാണ്, സര്‍ക്കാരിന്റെ അറിവോ സമ്മതമോപോലും ഇല്ലാതെ രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. ലക്ഷ്മി എസ്റ്റേറ്റിലാകട്ടെ എസ്റ്റേറ്റും കഴിഞ്ഞ് ഒരു കിലോമീറ്ററില്‍ അധികം വനത്തിന് ഉള്ളിലേക്ക് കടന്നാണ് കാട്ടിനുള്ളിലെ ജലസ്രോതസ്സുകളുടെ സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞുകൊണ്ട് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തേയിലകൃഷിചെയ്യാന്‍ മാത്രം ഭൂമി പാട്ടത്തിനെടുത്ത കമ്പനിയാണ് എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കത്തക്കവിധം രണ്ടിടത്ത് തടയണ നിര്‍മ്മിച്ചത്.

കമ്പനി അതിന് നല്‍കുന്ന ന്യായീകരണങ്ങളാണ് ഏറെ വിചിത്രം. ചിറ്റുവരൈ എസ്റ്റേറ്റില്‍ തടയണ 70 വര്‍ഷമായി നിലവിലുണ്ടായിരുന്നുവെന്നും അത് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നുമാണ് ഒരു വാദം. പുതുക്കിപ്പണിയണമെങ്കിലും സര്‍ക്കാരിന്റെ അനുമതിവേണമെന്ന നിയമവ്യവസ്ഥ ടാറ്റയ്ക്ക് അറിയാത്തതല്ല; അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതംഗീകരിക്കുകയുമില്ല എന്ന ധാര്‍ഷ്ട്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. (മൂന്നാര്‍ മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് ഒരാണി അടിക്കണമെങ്കില്‍ കമ്പനിയില്‍നിന്ന് അനുവാദം വാങ്ങണമെന്നാണ് അലിഖിത നിയമം എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.) പണ്ട് ഏതോ കാലത്ത് ആ സ്ഥലത്തിനടുത്ത് ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്നത് ശരി. അത് വളരെക്കാലം മുമ്പുതന്നെ പൊളിഞ്ഞുപോയിരുന്നു എന്ന് മാത്രമല്ല അതിനും ഏകദേശം ഒന്ന് ഒന്നരമീറ്റര്‍ മുകളിലായാണ് ഇപ്പോള്‍ മുപ്പതടിയോളം ഉയരത്തില്‍ പുതിയ ഡാം കെട്ടിയിരിക്കുന്നത് എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. (കമ്പനിയുടെ 'സുരക്ഷാഗാര്‍ഡു'കളുടെ ചോദ്യംചെയ്യലും അനുമതിയും ഇല്ലാതെ അവിടേക്ക് കടക്കാന്‍ പറ്റില്ല എന്നത് മറ്റൊരു സംഗതി. ഇത് ടാറ്റയുടെ സ്വന്തം നാടാണല്ലോ!)

തൊഴിലാളികള്‍ക്ക് കുടിക്കാന്‍ വേണ്ട വെള്ളത്തിനുവേണ്ടിയാണെന്നതും വെറുമൊരു തട്ടിപ്പ് ന്യായം മാത്രമാണ്. കാരണം മൂന്നാര്‍ പട്ടണത്തില്‍ എന്നപോലെ ലായങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് മൂന്നാര്‍ പഞ്ചായത്താണ്. അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് നാട്ടുനടപ്പ്. പക്ഷേ, അതൊന്നും ടാറ്റയ്ക്ക് ബാധകമല്ലത്രെ! സര്‍ക്കാരും പഞ്ചായത്തുമെല്ലാം തങ്ങള്‍ക്കു താഴെയാണെന്ന മട്ടിലാണ് ഇതേവരെ കമ്പനി പെരുമാറിക്കൊണ്ടിരിക്കുന്നത്.

കാട്ടുമൃഗങ്ങള്‍ക്ക് വെള്ളംകുടിക്കാന്‍ സൌകര്യമൊരുക്കാനാണത്രെ ലക്ഷ്മിയില്‍ ചെക്ക്ഡാം നിര്‍മ്മിച്ചത്. കാട്ടുമൃഗങ്ങള്‍ സുഗമമായി ഇറങ്ങി വെള്ളും കുടിച്ചിരുന്ന ചിറയ്ക്കുചുറ്റും ബണ്ടുയര്‍ത്തി അവയ്ക്ക് അവിടെ ഇറങ്ങാന്‍ പറ്റാതാക്കിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ആദിവാസികളും ആനക്കൂട്ടങ്ങളും സഞ്ചരിച്ചിരുന്ന വഴിത്താര അടച്ച് വൈദ്യുതിവേലി കെട്ടിയതാണ് ടാറ്റയുടെ നിയമവിരുദ്ധവും നിഷ്ഠൂരവുമായ മറ്റൊരു ചെയ്തി. തങ്ങളുടെ റോസാതോട്ടം സംരക്ഷിക്കാന്‍ അങ്ങനെ ചെയ്യുന്നതിന് അവകാശമുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ 1974 മാര്‍ച്ച് 29ന്റെ ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം തേയില കൃഷി ചെയ്യുന്നതിനും വിറകുമരം വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ എവിടെയും റോസതോട്ടത്തിന്റെ കാര്യം വരുന്നില്ല. പാട്ടഭൂമിയില്‍ ടാറ്റയ്ക്ക് എന്തും ചെയ്യാനുള്ള അധികാരം 1971ലെ നിയമവും 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡും നല്‍കുന്നില്ല. കാട്ടിനുള്ളില്‍ ബോട്ടിങ്ങിനും മറ്റുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഇവ പണിചെയ്തത് എന്നതായിരിക്കണം യാഥാര്‍ത്ഥ്യം. ടീ മ്യൂസിയം എന്ന പേരിലുള്ള സ്ഥാപനത്തില്‍നിന്നുതന്നെ സന്ദര്‍ശകരില്‍നിന്ന് ആളൊന്നിന് 100 രൂപ ഈടാക്കുന്ന കമ്പനി ഇവയില്‍നിന്ന് ഇതിലും ഏറെ തുക ഈടാക്കാനുള്ള സാധ്യതയുണ്ട്.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിന് ടാറ്റയുടെ സാന്നിധ്യം നിലനിര്‍ത്തണമെന്നും മറ്റു കയ്യേറ്റക്കാരെ കുടിയിറക്കണമെന്നും വാദിക്കപ്പെടുന്നുണ്ട്. ടാറ്റയുടെ വിറകുമരം വളര്‍ത്തല്‍തന്നെ പരിസ്ഥിതിനാശം ഉണ്ടാക്കുന്നതാണ് എന്ന കണ്‍മുന്നിലെ യാഥാര്‍ത്ഥ്യംപോലും ഈ ടാറ്റ സ്തുതിപാഠകര്‍ കാണുന്നില്ല. വിറകിനായി യൂക്കാലിപ്റ്റസും ഗ്രാന്റീസുമാണ് വളര്‍ത്തുന്നത്. ഇവ രണ്ടും വലിയതോതില്‍ ഭൂഗര്‍ഭജലം ചൂഷണംചെയ്യുന്ന മരങ്ങളാണ്. മണ്ണില്‍നിന്ന് ജലം വലിച്ചെടുത്ത് പെട്ടെന്ന് തഴച്ചുവളരുന്നതിനാലാണ് ടാറ്റ ഇവ നട്ടുവളര്‍ത്തുന്നത്. അതിലും പ്രധാനമായ മറ്റൊരു കാര്യം മൂന്നാറില്‍ ടാറ്റയെ പിന്‍പറ്റിയാണ് റിസോര്‍ട്ട് മാഫിയ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുന്നത് എന്നതാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ഭൂമിയും പാട്ടഭൂമിയും റിസോര്‍ട്ടുകള്‍ക്കായി ടാറ്റ മുമ്പും ഇപ്പോഴും മുറിച്ചുവിറ്റിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

1971-ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ നിയമം വരുന്നതിനുമുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 2611.33 ഏക്കര്‍ ഭൂമിക്കുപുറമെ 6907.67 ഏക്കര്‍ ഭൂമി മറ്റു പല കമ്പനികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി ടാറ്റ വിറ്റിരുന്നു. ഇതുതന്നെ പൂഞ്ഞാര്‍ രാജാവും മണ്‍റോ സായിപ്പും തമ്മില്‍ ഉണ്ടാക്കിയതും രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചതുമായ ഉടമ്പടിയുടെ ലംഘനമാണ്. അതിലും വലിയ ധിക്കാരമാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം നിലവില്‍ വന്നശേഷം 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിനു മുമ്പായി 38 പേര്‍ക്ക് 166 ഏക്കര്‍ 48 സെന്റ് 440 ചതുരശ്രലിംഗ്സ് ഭൂമി വിറ്റത്. എന്നാല്‍ അനധികൃതവും നിയമവിരുദ്ധവുമായ ഈ നടപടികളെയെല്ലാം കെ സി ശങ്കരനാരായണന്‍ ഐഎഎസിന്റെ അധ്യക്ഷതയിലുള്ള ലാന്റ് ബോര്‍ഡ് 1974-ല്‍ അംഗീകരിച്ചുകൊടുത്തതില്‍തന്നെ കോണ്‍ഗ്രസ് ഭരണകാലത്ത് നമ്മുടെ ഭരണ സംവിധാനം ടാറ്റയ്ക്കുമുന്നില്‍ വണങ്ങിനില്‍ക്കുന്നതിന്റെ ഉദാഹരണം കാണാവുന്നതാണ്.

1973 ഡിസംബര്‍ 4-ാം തീയതി ദേവികുളം അസിസ്റ്റന്റ് കളക്ടറായിരുന്ന മുകുള്‍ സന്യാല്‍ മൂന്നാര്‍ ടൌണില്‍ ടാറ്റ അനധികൃതമായി പുറമ്പോക്കുഭൂമി തുണ്ടുതുണ്ടുകളായി വില്‍ക്കുന്ന വിവരം സര്‍ക്കാരിനെയും ലാന്റ് ബോര്‍ഡിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 1982ല്‍ അന്ന് ദേവികുളം സബ്കളക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ടാറ്റ, നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയും പാട്ടഭൂമിയും മുറിച്ചുവില്‍ക്കുന്നതിനെതിരെ നടപടിക്ക് തുടക്കംകുറിച്ചെങ്കിലും അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും കോടതിയും അത് തടയുകയാണുണ്ടായത്. കോടതിയില്‍ അന്ന് സര്‍ക്കാര്‍ ടാറ്റയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അനധികൃതമായ കൈയേറ്റങ്ങള്‍ അന്നുതന്നെ തടയാനാകുമായിരുന്നു. വീണ്ടും 1994ലും ദേവികുളം സബ്കളക്ടര്‍ ടാറ്റ നടത്തുന്ന നിയമവിരുദ്ധമായ ഭൂമി വില്‍പനയ്ക്കെതിരെ നോട്ടീസ് നല്‍കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനമന്ത്രിസഭയില്‍ അംഗവുമായിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

ടാറ്റയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായത് 1996-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസില്‍ ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യന്‍ 2000 നവംബര്‍ 24ന് പുറപ്പെടുവിച്ച സുപ്രധാനമായ വിധിന്യായത്തില്‍ ടാറ്റ ഇത്തരം നിയമവിരുദ്ധ നടപടികള്‍ തുടരുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിരുന്നു. മേലില്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി മാപ്പുപറഞ്ഞാണ് കമ്പനി അന്ന് മറ്റു നടപടികള്‍ കൂടാതെ രക്ഷപ്പെട്ടത്.

പക്ഷേ, അതിനുശേഷവും ഭൂമി വില്‍പ്പനയും മൂന്നാറില്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കലും ടാറ്റ തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നേരിട്ട് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള കുറുക്കുവഴികളാണ് ടാറ്റ പിന്നീട് തേടിയത്. മുമ്പ് എപ്പോഴത്തെയുംപോലെ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ (ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍) അതിന് കൂട്ടുനില്‍ക്കുകയാണുണ്ടായത്. വനം, റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളിലെ അഴിമതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരും എക്കാലത്തും ടാറ്റയുടെ പറ്റുപടിക്കാരായി എന്തിനും തയ്യാറായി ഉണ്ടായിരുന്നു. അവര്‍ ടാറ്റയ്ക്കുവേണ്ടി സര്‍വെ റിക്കാര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും കെഡിഎച്ച് വില്ലേജിലുള്ള ഭൂമി പള്ളിവാസല്‍ വില്ലേജില്‍ ഉള്‍പ്പെടത്തക്കവിധം വില്ലേജ് അതിര്‍ത്തിയിലെ സര്‍വെക്കല്ലുകള്‍തന്നെ മാറ്റി സ്ഥാപിക്കുകയും ചെയ്തതായാണ് ജില്ലാ കളക്ടര്‍ ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ രേഖകളില്‍ കൃത്രിമം വരുത്തുകയും വില്ലേജ് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയും ചെയ്തശേഷമാണ് 2002 മുതല്‍ ടാറ്റാ അവിടെ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റത്. അങ്ങനെ ടാറ്റ മറിച്ചുവിറ്റ ഭൂമിയിലാണ് കെഡിഎച്ച് വില്ലേജിലും മാങ്കുളത്തും പള്ളിവാസലിലുമെല്ലാം നിയമവിരുദ്ധമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് ഇന്ന് മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെപേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗ്വാഗ്വാവിളിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെയാണ് ഈ കൃത്രിമങ്ങള്‍ ഏറെയും നടന്നത് എന്നതാണ് വസ്തുത. അന്നെല്ലാം ഉമ്മന്‍ചാണ്ടി അതിനുനേരെ കണ്ണടയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ടാറ്റയ്ക്കെതിരെ ഉറച്ചനിലപാട് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ലല്ലോ.

ഗ്രീന്‍ മൂന്നാര്‍ ബ്രൌണ്‍ മൂന്നാറായിക്കൊണ്ടിരിക്കുന്നുവെന്ന് ശരിയായിത്തന്നെ കേരള ഹൈക്കോടതി അടുത്തയിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പരിശോധിക്കേണ്ട ഒരു സംഗതിയുണ്ട്. കഴിഞ്ഞ 50ല്‍ ഏറെ വര്‍ഷം മുന്‍സിഫ് കോടതിമുതല്‍ ഹൈക്കോടതിവരെയുള്ള നമ്മുടെ നീതിപീഠങ്ങള്‍ ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് അനുകൂലമായി എത്രതവണ സ്റ്റേ കൊടുക്കുകയും വിധി എഴുതുകയും ചെയ്തിട്ടുണ്ടെന്നതാണ് അത്. വ്യാജ പരിസ്ഥിതി സംഘടനകളും ചില മാധ്യമപ്രവര്‍ത്തകരും അന്നും ഇന്നും ടാറ്റയ്ക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പട നയിക്കുന്നതും മൂന്നാറിലെ ഭൂപ്രശ്നത്തെ സങ്കീര്‍ണമാക്കുക മാത്രമാണ് ചെയ്യുന്നത്.

1971ല്‍ കണ്ണന്‍ദേവന്‍ ഭൂ നിയമം പാസാക്കിയതിനെതിരെ ടാറ്റ കൊടുത്ത കേസില്‍ നിയമത്തിനനുകൂലമായി സുപ്രിംകോടതി വിധിയെഴുതിയതുതന്നെ ഭൂരഹിത കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമി പതിച്ചുകൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് ആ നിയമം ഉണ്ടാക്കിയത് എന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ മൂന്നാറില്‍ അങ്ങനെ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനും ലാന്റ്ബോര്‍ഡ് അവാര്‍ഡിനെതുടര്‍ന്ന് രൂപീകരിച്ച വിദഗ്ധസമിതി ഭവനപദ്ധതിക്കായി നീക്കിവെച്ച ഭൂമിയില്‍ ഭവനപദ്ധതി നടപ്പിലാക്കാനും നടപടി സ്വീകരിച്ചത് 1980ലും 1999ലും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും കപട പരിസ്ഥിതിവാദികളെയും ചില വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ടാറ്റ പിന്നില്‍നിന്ന് കളിക്കുകയും കോടതി ഇടപെടലിലൂടെ ആ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തടയുകയുമാണുണ്ടായത്. ഇപ്പോഴും ഇക്കാനഗറിലെ പാര്‍പ്പിടങ്ങള്‍ പൊളിക്കണമെന്നും വര്‍ഷങ്ങളായി അവിടെ കഴിയുന്ന ചെറുകിട കുടിയേറ്റ കര്‍ഷകരെയും കച്ചവടക്കാരെയും കുടിയിറക്കണമെന്നും വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ടാറ്റയ്ക്കുവേണ്ടി നിഴല്‍യുദ്ധം നടത്തുകയാണ്.

മൂന്നാറിലെ ഭൂപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ മൂന്നാര്‍ പട്ടണത്തിന്റെ പൂര്‍ണമായ നിയന്ത്രണം ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കണം. ടാറ്റ അനധികൃതമായി കൈയടക്കിവെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കണം. പാട്ടഭൂമിയില്‍ പാട്ടവ്യവസ്ഥയ്ക്ക് വിരുദ്ധമായി ടാറ്റ നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. അതിന്റെ ഭാഗമായി ഇപ്പോള്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചുനീക്കണം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ നിലപാടിന് മൂന്നാറില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്നാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജപകുമാറിന്റെയും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായ സോജന്റെയും മൂന്നാറില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ജോര്‍ജിന്റെയും വിനോദിന്റെയും നാരായണന്റെയും സര്‍ക്കാര്‍ ജീവനക്കാരായ സണ്ണിയുടെയും പ്രദീപിന്റെയും എല്ലാം ഹൃദയവികാരമാണ് എല്‍ഡിഎഫ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.
ജി വിജയകുമാര്‍


1 comment:

ജനശബ്ദം said...

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?
ജി വിജയകുമാര്‍

നല്ലതണ്ണി ആറും മാട്ടുപ്പെട്ടി ആറും കന്നിയാറും ഒന്നിച്ചുചേരുന്ന സംഗമസ്ഥാനമാണ് മൂന്നാര്‍ പട്ടണം. ആ സംഗമസ്ഥാനത്തിന് തൊട്ടടുത്തായി മൂന്ന് കുന്നുകളില്‍ മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍-ടാറ്റാ ടീ കമ്പനി 'ഗിഫ്ട'ായി നല്‍കിയ ഭൂമിയിലാണ് അമ്പലവും പള്ളിയും മോസ്ക്കും. സംഗമസ്ഥാനത്തിന് തൊട്ടുമുകളിലായി നല്ലതണ്ണി ആറിന്റെ തീരത്താണ് മൂന്നാറിലെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറിയും മത്സ്യവും മറ്റും വില്‍ക്കുന്ന അടച്ചുപൂട്ടിയ മാര്‍ക്കറ്റ്. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ. ആഴ്ചയില്‍ ഒരു ദിവസം ചരക്ക് ഇറക്കുന്നതിനായി ഈ സമയക്രമത്തില്‍ കുറച്ച് ഇളവ് അനുവദിക്കും. നിശ്ചിത സമയം ആകുമ്പോള്‍ ചന്തയുടെ സൂക്ഷിപ്പുകാര്‍ കച്ചവടക്കാരെയെല്ലാം പുറത്താക്കി ചന്ത അടച്ചുപൂട്ടും. പ്രവേശന കവാടത്തില്‍തന്നെ 'ചീ ഋിൃ്യഠഅഠഅ ഠലമ ഇീാുമ്യി'എന്ന ബോര്‍ഡ് കാണാം. അതേ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏക സ്വകാര്യചന്തയാണ് മൂന്നാറിലേത്. 'ഉടമസ്ഥാവകാശം' ടാറ്റാ ടീ കമ്പനിക്ക്. ചന്തയുടെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി മൂകസാക്ഷിയെപ്പോലെ പൊലീസ് ഔട്ട്പോസ്റ്റും. അതും ടാറ്റയുടെ 'ഗിഫ്റ്റ്' തന്നെ.

മാരിയപ്പനും മുത്തുവേലുവും പളനിസാമിയുമെല്ലാം ഈ ചന്തയില്‍ വര്‍ഷങ്ങളായി പച്ചക്കറി കച്ചവടം ചെയ്യുന്നവരാണ്. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തുള്ള ഈ ചന്തയില്‍ അഞ്ഞൂറോളം ചെറു കച്ചവട സ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ചന്തയില്‍ നിന്നുള്ള വേസ്റ്റുകള്‍ മൊത്തം നല്ലതണ്ണി ആറിലേക്കാണ് ഒഴുക്കിവിടുന്നത്. അങ്ങനെ ജലമലിനീകരണവും നടക്കുന്നു. മേല്‍ക്കൂരയായുള്ള പോളിത്തീന്‍ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയാല്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെങ്കില്‍, എന്തിന് വില്‍പനയ്ക്കുള്ള എന്തെങ്കിലും സാധനം തൂക്കിയിടാന്‍ ഒരാണി അടിക്കണമെങ്കില്‍ ടാറ്റാ ടീ കമ്പനിയുടെ അനുവാദം വേണം. ഇല്ലാതെ എന്തുചെയ്താലും മണിക്കൂറുകള്‍ക്കകം കമ്പനി പൊളിച്ചുമാറ്റും. തങ്ങള്‍ നടപ്പാക്കുന്ന 'നിയമം' തെറ്റിക്കുന്നവരെ കമ്പനി അവിടെ വച്ചുപൊറുപ്പിക്കില്ല. കൈയോടെ അടിച്ചുപുറത്താക്കും. ഇതാണ് കമ്പനിയുടെ അലംഘനീയമായ രീതികള്‍. ആഴ്ചതോറും കരം കമ്പനിക്കു നല്‍കണം. കമ്പനിക്ക് 'നിയമം' നടപ്പാക്കാന്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഒന്നും സഹായം ആവശ്യമില്ല. 'സെക്യൂരിറ്റി' എന്ന പേരില്‍ കമ്പനി പോറ്റിവളര്‍ത്തുന്ന ഗുണ്ടാപ്പടയുണ്ട്.

കരംപിരിക്കാനും സ്വന്തം 'നിയമം' നടപ്പാക്കാനും കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാരാജ്യത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും നിയമം ടാറ്റയെ അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നിയമാനുസൃതം മൂന്നാര്‍ ടൌണ്‍ഷിപ്പിലെ ഭൂമിക്കുമേല്‍ കമ്പനിക്ക് എന്തെങ്കിലും അവകാശമുണ്ടോ? അതും ഇല്ല.