Monday, January 2, 2012

സംസ്ഥാനത്ത് വന്‍ അഴിമതിക്ക് കളമൊരുങ്ങി: കോടിയേരി

സംസ്ഥാനത്ത്   വന്‍ അഴിമതിക്ക് കളമൊരുങ്ങി: കോടിയേരി











തൃശൂര്‍ : ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം അഴിമതിരാജിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതും സഹകരണമേഖലയിലെ എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് കൈമാറുന്നതും വന്‍ അഴിമതിക്ക് കളമൊരുക്കാനാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തീരുമാനിച്ചത്. അയ്യായിരം കോടി രൂപയുടെ പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കി കമീഷന്‍ തട്ടാനാണിത്. കേരളത്തിലെ ആറു മന്ത്രിമാര്‍ അഴിമതിക്കേസുകളില്‍ പ്രതികളാണ്. സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ 1063 സഹകരണ ബാങ്കുകള്‍ പൂട്ടും. എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് നല്‍കി വന്‍ കമീഷന്‍ തട്ടാനാണ് നീക്കം. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത താല്‍പ്പര്യം മുല്ലപ്പെരിയാര്‍വിഷയത്തില്‍ കണ്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലംപോലെ വന്‍ അഴിമതിയിലാണ് ഭരണം. അഴിമതിക്കെതിരായ ശക്തമായ പോരാട്ടത്തിന് സിപിഐ എം നേതൃത്വം നല്‍കും. കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പാര്‍ടി പ്രവര്‍ത്തിക്കും. അവരുടെ പ്രശ്നങ്ങളില്‍ പാര്‍ടി ഇടപെടല്‍ ശക്തമാകുന്നതോടെ ജാതീയസംഘടനകള്‍ ദുര്‍ബലമാകും. പിന്നോക്ക, പട്ടികവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്കരണവും പ്രധാനമാണ്. തുടര്‍ച്ചയായ ഇടതുഭരണം ഉണ്ടാകാന്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

No comments: