Monday, June 27, 2011

ഗ്രനേഡ് ഭരണം അനുവദിക്കില്ല: കോടിയേരി

ഗ്രനേഡ് ഭരണം അനുവദിക്കില്ല: കോടിയേരി






തിരു: കേരളത്തില്‍ ഗ്രനേഡ് ഭരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് പ്രയോഗിക്കാതിരുന്ന ഗ്രനേഡ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടേതുപോലെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനദ്രോഹ നടപടി സ്വീകരിച്ച മറ്റൊരു സര്‍ക്കാരില്ല. റോഡും കായലും പാട്ടത്തിനു നല്‍കുന്ന ബിഒടി സര്‍ക്കാരാണിത്. സ്വാശ്രയ മാനേജ്മെന്റുകളുടെ നയമാണ് സര്‍ക്കാരിന്റെയും നയം. മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പന ബൊഫോഴ്സ് അഴിമതിയെ കടത്തിവെട്ടി. എംബിബിഎസ് ഇടപാടില്‍ സ്വാശ്രയ മാനേജ്മെന്റുമായി 200 കോടിയുടെ അഴിമതിക്കാണ് കളമൊരുക്കിയിരിക്കുന്നത്. നയപ്രഖ്യാപനം പ്രഹസനമാക്കിയതിലൂടെ ഗവര്‍ണറെ അപഹാസ്യനാക്കി. ഒരിക്കല്‍ പറഞ്ഞത് ഗവര്‍ണര്‍ ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍സ്ഥാനംതന്നെ എന്തിനാണെന്ന് തോന്നിപ്പോവുകയാണ്. ഗവര്‍ണറെ ഇലക്ടറല്‍ കോളേജുവഴി തെരഞ്ഞെടുക്കുന്ന രീതിയാണ് വേണ്ടത്. ഇതുവരെ കേള്‍ക്കാത്ത അഴിമതിയാണ് കേന്ദ്രത്തില്‍ . അണ്ണ ഹസാരെയും രാംദേവുമെല്ലാം രംഗത്തുവരുന്നത് അതുകൊണ്ടാണ്. സുപ്രീംകോടതി ഇല്ലായിരുന്നെങ്കില്‍ രാജയും കനിമൊഴിയുമൊന്നും ജയിലില്‍ പോകുമായിരുന്നില്ല. പൗരസമൂഹത്തിന് മാന്യത നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കിയവരെ മന്ത്രിമാരാക്കിയശേഷം അഴിമതി കണ്ടെത്തിയാല്‍ പാരിതോഷികം നല്‍കുമെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോടിയേരി ചോദിച്ചു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കുന്നവര്‍ക്ക് സംവരണംചെയ്ത സീറ്റാണ് വട്ടിയൂര്‍ക്കാവിലേത്. ആരോപണം ഉന്നയിച്ച കെ കെ രാമചന്ദ്രനെയും എന്‍ കെ അബ്ദുറഹ്മാനെയും പുറത്താക്കി. മുനീറിനെതിരെയുള്ള കേസ് അന്വേഷിച്ച 42 വിജിലിന്‍സ് ഉദ്യോഗസ്ഥരില്‍ 40 പേരെയും മാറ്റി. 1131 വോട്ടിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് അധികാരത്തില്‍ വന്നിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

No comments: