Wednesday, June 15, 2011

അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: എസ്ആര്‍പി

അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: എസ്ആര്‍പി

മലപ്പുറം: അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കോട്ടക്കലില്‍ ഇ എം എസ് ദേശീയ സെമിനാറില്‍ "കാലിക രാഷ്ട്രീയം-ഇടതുപക്ഷ പരിപ്രേക്ഷ്യം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ആര് ശബ്ദമുയര്‍ത്തിയാലും അത് സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍ , അഴിമതി അവസാനിപ്പിക്കാനെന്ന പേരില്‍ അണ്ണാ ഹസാരെയും രാംദേവും നടത്തുന്ന സമരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ലോക്പാല്‍ബില്ലില്‍ ഹസാരെ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഒട്ടേറെ അപകടകരമായ വ്യവസ്ഥകളുണ്ട്. ആരോടും കണക്കുപറയേണ്ടതില്ലാത്തതും ജനാധിപത്യ സംവിധാനവുമായി പരസ്പര ബന്ധമില്ലാത്തതുമായ സമിതിയാണ് ഹസാരെ നിര്‍ദേശിക്കുന്നത്. തെറ്റുപറ്റിയാല്‍ ജനങ്ങള്‍ക്ക് തിരുത്താന്‍ അവസരം നല്‍കാത്ത സമിതിയെ അംഗീകരിക്കാനാവില്ല. ലോക്പാല്‍ ബില്ലുകൊണ്ടും കള്ളപ്പണം കണ്ടുകെട്ടിയതുകൊണ്ടും അഴിമതി അവസാനിക്കില്ല. മുതലാളിത്തവും നവ ഉദാരവല്‍ക്കരണ നയങ്ങളുമാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ പൊതുമുതല്‍ അമിതമായി സ്വകാര്യവല്‍ക്കരിച്ചതാണ് അഴിമതി വളരാനിടയാക്കിയത്. ഹസാരെയും രാംദേവും നടത്തുന്ന സമരം കൊണ്ട് കോര്‍പറേറ്റുകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ ഇവരുടെ സമരത്തെ പിന്തുണയ്ക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടേറെ പോരായ്മകളുണ്ട്. ജഡ്ജിമാര്‍തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ജഡ്ജിമാരിലെ അയോഗ്യതയും സ്വജനപക്ഷപാതവും സ്ഥിരപ്പെടുത്തുകയാണ് ഇതിലൂടെ. ഒരാള്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായാല്‍ അവിടെ പരാതിക്കാരനും തെളിവുനല്‍കുന്നവനും കേള്‍വിക്കാരനും വിധി പറയുന്നവനും ഒരാളാണ്. അഴിമതി ഇല്ലാതാക്കണമെങ്കില്‍ ഈ സംവിധാനവും പൊളിച്ചെഴുതണം. ഭരണ-ഉദ്യോഗ-രാഷ്ട്രീയ രംഗങ്ങളിലെ അഴിമതിക്കൊപ്പം മാധ്യമരംഗത്തെ അഴിമതിയും അന്വേഷിക്കണം. രാജ്യത്തിന്റെ നയരൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച കാര്യം പുറത്തുവന്നു. കോര്‍പറേറ്റുകളെയും ശതകോടീശ്വരന്മാരെയും വളര്‍ത്തുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെയേ അഴിമതി തടയാനാവൂ. ജനതയുടെ പൊതുകാര്യം എന്ന നിലയില്‍ മതവിശ്വാസവും ദൈവവിശ്വാസവും സംരക്ഷിക്കപ്പെടണം. വിശ്വാസികളെ കമ്യൂണിസത്തില്‍നിന്ന് അകറ്റാന്‍ എക്കാലത്തും ഗൂഢശ്രമം നടന്നിട്ടുണ്ട്. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടുന്നത് രാജ്യത്തിന്റെ ഐക്യത്തെ ഇല്ലാതാക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

No comments: