Monday, February 23, 2009

സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കര്‍ അവാര്‍ഡ്

സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കര്‍ അവാര്‍ഡ്

ആകാംക്ഷയോടെ കണ്ണുംനട്ടിരുന്ന ജനകോടികളുടെ മനസ്സിന്‌ വിരുന്നൂട്ടി കൊഡാക്‌ തിയേറ്ററില്‍ ആദ്യമായി ഇന്ത്യ നിറഞ്ഞുനിന്നു. ഇന്ത്യന്‍ നിറങ്ങള്‍, ഇന്ത്യന്‍ സംഗീതം, ഇന്ത്യന്‍ ഗാനങ്ങള്‍, ഇന്ത്യക്കാര്‍, ഇന്ത്യ, ഇന്ത്യ മാത്രം. ലോകത്തിലെ ഏറ്റവും വലിയ സിനിമാപുരസ്‌കാരവേദിയായ ഓസ്‌കര്‍ നിശയില്‍, ലഭിച്ച പത്തു നോമിനേഷനുകളില്‍ എട്ടും പുരസ്‌കാരമാക്കി മാറ്റി, മുംബൈ ചേരികളില്‍ പൂക്കള്‍ വിരിയിച്ച സ്‌ലംഡോഗ്‌ മില്യനയര്‍ സിനിമാ ലോകത്തിന്റെ ഉന്നതികളിലെത്തി. ചേരിയുടെ ഗാനത്തിനും ശബ്ദത്തിനും ഇന്ത്യന്‍ തിളക്കമേകിയ സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിയും ഓസ്‌കറില്‍ ചരിത്രമെഴുതി! ഇന്ത്യക്കാരി പെണ്‍കുട്ടി പിങ്കിയുടെ കഥപറയുന്ന അമേരിക്കന്‍ സംവിധായിക മേഗന്‍ മൈലന്റെ 'സൈ്‌മല്‍ പിങ്കി' മികച്ച ഡോക്യുമെന്ററിയായപ്പോള്‍ ആരവങ്ങള്‍ക്കിടയില്‍ വീണ്ടും ഇന്ത്യ നിറഞ്ഞു. മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ്‌ കൊഡാക്‌ തിയേറ്ററില്‍ ഇന്ത്യന്‍ വിജയഗാഥയ്‌ക്ക്‌ തുടക്കമിട്ടത്‌. സ്‌ലം ഡോഗ്‌ മില്യനയറിലെ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം ഇയാന്‍ ടാപ്പിനും റിച്ചാര്‍ഡ്‌ ഫ്രിക്കിനുമൊപ്പം ഹോളിവുഡ്‌ താരം വില്‍ സ്‌മിത്തില്‍നിന്ന്‌ ഏറ്റുവാങ്ങിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കത്‌ അഭിമാന നിമിഷമായി. മൂവര്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയപ്പോള്‍ ആ വികാരം റസൂലും പങ്കുവെച്ചു. ചരിത്രത്തില്‍ ഓസ്‌കര്‍ അവാര്‍ഡ്‌ സ്വീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യത്തെ മലയാളിയുമായി കൊല്ലം വിളക്കുപാറ സ്വദേശിയായ റസൂല്‍. പിന്നാലെയാണ്‌ പ്രതീക്ഷിച്ച പുരസ്‌കാരം എ.ആര്‍. റഹ്‌മാന്‍ ഏറ്റുവാങ്ങിയത്‌. പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച ഗാനത്തിനുള്ള പുരസ്‌കാരംകൂടി റഹ്‌മാന്‌ ലഭിച്ചപ്പോള്‍ ഇരട്ടനേട്ടത്തില്‍ കൊഡാക്‌ തിയേറ്ററിനൊപ്പം ലോകവും ആര്‍ത്തുവിളിച്ചു. സ്‌ലംഡോഗിലെ ജയ്‌ ഹോ എന്ന ഗാനമെഴുതിയ ഗുല്‍സാര്‍ റഹ്‌മാനൊപ്പം സമ്മാനം പങ്കുവെച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയിരുന്നില്ല. സ്‌ലംഡോഗിലെ 'ജയ്‌ഹോ', 'ഓ സായ' എന്നീ ഗാനങ്ങള്‍ സ്റ്റേജില്‍ ആലപിച്ച ശേഷമായിരുന്നു റഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയത്‌. ഇന്ത്യന്‍ നിറങ്ങളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും പാട്ടിനൊത്ത്‌ ചുവടുവെച്ചപ്പോള്‍ ഹോളിവുഡ്‌ ബോളിവുഡ്‌ ലഹരിയിലായി. രണ്ട്‌ ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്കുകൂടി റഹ്‌മാന്‍ അര്‍ഹനായി. മികച്ച ചിത്രം (നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണ്‍), മികച്ച സംവിധായകന്‍ (ഡാനി ബോയ്‌ല്‍), എഡിറ്റിങ്‌ (ക്രിസ്‌ ഡിക്കിന്‍സ്‌), ഛായാഗ്രഹണം (ആന്റണി ഡോഡ്‌ മാന്റില്‍), മികച്ച അവലംബിത തിരക്കഥ (സൈമണ്‍ ബ്യൂഫോയ്‌) എന്നീ പുരസ്‌കാരങ്ങളും സ്‌ലംഡോഗ്‌ മില്യനയറിനു ലഭിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വികാസ്‌ സ്വരൂപിന്റെ ക്യു ആന്‍ഡ്‌ എ എന്ന നോവലാണ്‌ സൈമണ്‍ ബ്യൂഫോയ്‌ സ്‌ലംഡോഗ്‌ മില്യനയറാക്കിയത്‌. മുംബൈയിലെ ചേരിയില്‍ വളര്‍ന്ന 18-കാരന്‍ ഇന്ത്യയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത്‌ 20 കോടി രൂപ നേടുന്ന കഥയാണ്‌ ഡാനി ബോയ്‌ല്‍ സ്‌ലംഡോഗ്‌ മില്യനയറില്‍ പറഞ്ഞത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു കുട്ടികളുടെ മൂന്നു ജീവിതഘട്ടങ്ങളവതരിപ്പിച്ച കുട്ടികളും ചടങ്ങിനെത്തിയിരുന്നു. പ്രധാന വേഷങ്ങളിലഭിനയിച്ച ദേവ്‌ പട്ടേലിനെയും ഫ്രീദ പിന്‍േറായെയും കൂടാതെ മുംബൈയിലെ ചേരി നിവാസികളായ അസ്‌ഹറുദ്ദീനും റുബീനയും ഇസ്‌മയിലും മറ്റു നടന്മാരായ അനില്‍കപൂറിനും ഇര്‍ഫാന്‍ഖാനുമൊപ്പം വേദിയിലെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്‌ലംഡോഗ്‌ മില്യനയറിന്‌ പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരും നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണൊപ്പം വേദിയില്‍ അണിനിരന്നു. അപ്പോള്‍ ധാരാവിയിലെ ചേരിക്കൊപ്പം ലോകം മുഴുവന്‍ ആഹ്ല്‌ളാദാരവം മുഴക്കി. മികച്ച ചിത്രത്തിനുള്‍പ്പെടെ 13 നാമനിര്‍ദേശങ്ങള്‍ ലഭിച്ച 'ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍ ബര്‍ട്ടനെ' ഏറെ പിന്നിലാക്കിയാണ്‌ സ്‌ലം ഡോഗ്‌ മില്യനയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്‌. 81-ാം ഓസ്‌കര്‍ പുരസ്‌കാരനിശയില്‍ ഏറെ പ്രതീക്ഷയുയര്‍ത്തിയിരുന്ന 'ദി ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബഞ്ചമിന്‍ ബട്ടനി'ലെ അഭിനയത്തിന്‌ മികച്ച നടനുള്ള അവാര്‍ഡ്‌ ബ്രാഡ്‌പിറ്റ്‌ നേടുമെന്നാണ്‌ കരുതിയിരുന്നതെങ്കിലും 'മില്‍ക്കി'ലെ അഭിനയത്തിന്‌ ഷോണ്‍ പെന്നിന്‌ അത്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൈയടികള്‍ക്കൊപ്പം ദീര്‍ഘനിശ്വാസങ്ങളുമുയര്‍ന്നു. 13 വര്‍ഷത്തിനിടയില്‍ അഞ്ചുതവണയും ഓസ്‌കര്‍ കൈയെത്തും ദൂരത്ത്‌ നഷ്‌ടമായ കേറ്റ്‌ വിന്‍സ്‌ലറ്റ്‌ ഇത്തവണ മികച്ച നടിയായി. 'ദി റീഡറി'ലെ അഭിനയമാണ്‌ ടൈറ്റാനിക്കിലൂടെ ശ്രദ്ധേയയായ കേറ്റിന്‌ അംഗീകാരമായത്‌. സഹനടനും സഹനടിക്കുമുള്ള അവാര്‍ഡുകള്‍ ഹീത്ത്‌ ലെഡ്‌ജ റിനും പെനിലൊപ്‌ ക്രൂസിനും ലഭിച്ചു. ജാപ്പനീസ്‌ സംഗീതചിത്രമായ ഡിപ്പാര്‍ചേഴ്‌സിനാണ്‌ വിദേശഭാഷാചിത്രത്തിനുള്ള പുരസ്‌കാരം.

1 comment:

ജനശബ്ദം said...

സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കര്‍ അവാര്‍ഡ്