Friday, January 27, 2012


  • സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം 
  • സമിക് ബന്ദോപാധ്യായ് / കെ പി മോഹനന്‍
  • ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    2012 ജനുവരി 5ന് വൈകുന്നേരം സമ്മേളനച്ചടങ്ങുകള്‍ക്കുശേഷം ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളോട് ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളുടെ അപര്യാപ്തതകളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെടുകയും ചെയ്തു.

      അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് സമിക് ബന്ദോപാധ്യായ്യെക്കുറിച്ച് അല്പം കാര്യങ്ങള്‍ : സമിക് ബന്ദോപാധ്യായ് കൊല്ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സിനിമാ-രംഗവേദി നിരൂപകനാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് ചെയര്‍മാനായി ഇടക്കാലത്തദ്ദേഹം തെരഞ്ഞെടുക്കപ്പട്ടു. അലഹബാദ് യൂണിവേഴ്സിറ്റിയുടെ ഡ്രാമ ആന്‍ഡ് സിനിമാ സ്കൂളിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.
    1987ല്‍ പശ്ചിംബംഗ നാട്യ അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയറ്ററിനെക്കുറിച്ച് അധ്യാപനം നടത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാരിലൊരാള്‍ എന്ന നിലയിലും സമിക് അറിയപ്പെടുന്നു. സമിക്കിന് ഒരു വലിയ കലാസാഹിത്യ പാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ സുനീതികുമാര്‍ 1930കളില്‍ എലിസബത്തന്‍ ഭാവഗാനങ്ങളെക്കുറിച്ച് സര്‍ ഹെര്‍ബര്‍ട്ട് ഗ്രിയര്‍സണിനു കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചയാളാണ്. സുനീതി കുമാര്‍ പിന്നീട് ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായി കൊല്ക്കത്തയില്‍ കഴിഞ്ഞുകൂടി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം പകര്‍ന്നു കിട്ടിയത് സമിക്കിനായിരുന്നു. പിതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ പകര്‍ന്നുകിട്ടിയ മൂത്ത മകന്‍ സുബ്രത പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീരുകയും ചെയ്തു. സുബ്രതോ ബാനര്‍ജിയുടെ പത്നി കരുണാ ബാനര്‍ജി ബംഗാളിയിലെ അറിയപ്പെടുന്ന രംഗവേദി പ്രവര്‍ത്തകയും സിനിമാ പ്രവര്‍ത്തകയുമായിരുന്നു. പില്ക്കാലത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ തിയേറ്റര്‍ അസോസിയേഷന്‍ അംഗമായിരുന്ന അവര്‍ സത്യജിത് റേ, മൃണാള്‍സെന്‍ , ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം സിനിമാരംഗത്തും ശംഭു മിത്രയോടൊപ്പം നാടകരംഗത്തും അറിയപ്പെടുന്ന ഒരു അഭിനേത്രിയായി പ്രവര്‍ത്തിച്ചു.

    സമിക് ബന്ദോപാധ്യായ് 1955ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പഠനമാരംഭിച്ച കാലം മുതല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ അംഗമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് തന്റെ ജൂനിയറായി പഠിച്ച ബുദ്ധദേവ് ഭട്ടാചാര്യ പില്ക്കാലത്ത് തന്നെക്കുറിച്ച് "എന്റെ നേതാവ്" എന്ന് തമാശയായി പറയാറുള്ളത് സമിക് അനുസ്മരിച്ചു. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലും 1959ല്‍ മുഴുവന്‍ സമയ അംഗത്വത്തിലുമെത്തി. 1964 വരെ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ "സ്വാധീനത"യില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യയുടെ അമ്മാമനും ബംഗാളിയിലെ അറിയപ്പെടുന്ന കവിയുമായ സുകാന്ത ഭട്ടാചാര്യ കുട്ടികളുടെ സംഘടനയായ "കിഷോര്‍ ബാഹിനി"യുടെ ഒന്നാന്തരം സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കിഷോര്‍ ബാഹിനിയുടെ പ്രവര്‍ത്തനങ്ങളുമായി സമിക് സഹകരിച്ചു. 1961ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സില്‍ എഡിറ്ററായി ചേര്‍ന്നു. 1982 വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് രാജിവെച്ചു. ഒരു ഔദ്യോഗികപദവിയും പിന്നീട് അദ്ദേഹം സ്വീകരിച്ചില്ല. പറയുന്ന കാരണം ഇങ്ങനെ "എനിക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരു ജോലിയിലെ ശമ്പളവും മതിയായിരുന്നില്ല". പക്ഷേ പിന്നീട് 1988 വരെ സീഗള്‍ പുസ്തക പ്രസാധകരോടു ചേര്‍ന്ന് തന്റെ പുസ്തക എഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുപോന്നു. "തിമ" എന്ന പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും അത് തുടരുന്നു. ഗ്രാംഷിയന്‍ ചിന്തകളുമായി അഗാധമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് സമിക് ബന്ദോപാധ്യായ്. അടിത്തറ - മേല്‍പ്പുര ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിയന്‍ സ്ഥലരാശി രൂപകം ഗ്രാംഷിക്കുശേഷം എങ്ങനെ വലിയ അവളില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങള്‍ക്കു കൈവരുന്ന അധീശത്വത്തെക്കുറിച്ചുമുള്ള ഗ്രാംഷിയന്‍ ചിന്തകള്‍ സമിക് ബന്ദോപാധ്യായ്യെ പുതിയ കാഴ്ചപ്പാടുകളില്‍ ചെന്നെത്താന്‍ പ്രേരിപ്പിച്ചു.

    1993ല്‍ "അന്റോണിയോ ഗ്രാംഷി, നിര്‍ബാചിത രചന്‍സമഗ്ര" എന്ന ഗ്രന്ഥം അദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തി. രംഗവേദിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യപ്രബന്ധം ബീജിങ് ഓപ്പറയിലെ മേയ്ലാന്‍ഫാങ് എന്ന നടനോടു ബന്ധപ്പെട്ട ഒരു പഠനമായിരുന്നു. ജാത്ര നാടകരംഗത്തോടു ബന്ധപ്പെട്ട് അദ്ദേഹം ബൊഹുരൂപി പത്രികയില്‍ എഴുതിയ പഠനം വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടു. ഉത്പല്‍ദത്ത്, ബാദല്‍ സര്‍ക്കാര്‍ , ശംഭുമിത്ര തുടങ്ങി ബംഗാളി നാടകവേദിയിലെ അതികായരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും അഭിമുഖങ്ങളും സമിക്കിന്റെ തിയേറ്റര്‍ പഠനരംഗത്തെ നാഴികക്കല്ലുകളായി മാറി. ബ്രെഹ്തിന്റെ "ത്രീപെനി ഓപ്പെറ"യെ അടിസ്ഥാനമാക്കി നന്ദികാര്‍ രചിച്ച ദൃശ്യരൂപത്തിന്റെ വിലയിരുത്തലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൊല്ക്കത്തയില്‍ ഗൗരവമേറിയ അളവില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു സാഹചര്യത്തില്‍ രംഗവേദിയെ ഒരു കാടന്‍ പ്രഹസനമാക്കി മാറ്റുന്നതിലെ യുക്തിഹീനതയെയും അരാഷ്ട്രീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ ബംഗാളി നാടകവേദി ചര്‍ച്ചക്കെടുത്തു. ഫുക്കോവിന്റെ അധികാരഘടനകളെക്കുറിച്ചുള്ള പരികല്പനകളുടെ അടിസ്ഥാനത്തില്‍ വിജയ് ടെണ്ടുല്‍ക്കറിന്റെ "ഘാസിറാം കോട്വാളി"നെക്കുറിച്ച് സമിക് നടത്തിയ പഠനത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു സമൂഹത്തില്‍ അധികാരഘടനകളുടെ തിരശ്ചീനമായ രീതിയിലുള്ള പ്രവര്‍ത്തനശൈലികളെ സംബന്ധിച്ച വിശദമായ ചില നിരീക്ഷണങ്ങള്‍ കാണാം.

    2003ല്‍ ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ സമാഹരിയ്ക്കപ്പെട്ട സന്ദര്‍ഭത്തിലെഴുതിയ അവതാരികയിലും ടെണ്ടുല്‍ക്കര്‍ നാടകങ്ങളിലെ അധികാരഘടനാ വിശകലനങ്ങളെക്കുറിച്ച് സമിക് വിശദമായ രീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. 1983ല്‍ മൃണാള്‍സെന്നിന്റെ "അകലേര്‍ സന്ധാനേ" എന്ന തിരക്കഥ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ആ തിരക്കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ അര്‍ഥദീപ്തമായി ഉള്‍ക്കൊള്ളാന്‍ സിനിമ എന്ന മാധ്യമത്തിന് എങ്ങനെ കഴിയുന്നു എന്ന് ഇദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ക്ഷോഭിക്കുന്ന നാഗരിക യുവത്വങ്ങള്‍ക്ക് അവരുടെ ഗ്രാമീണ സമാന്തരങ്ങളുമായി തങ്ങളുടെ പ്രതിരോധബോധങ്ങളെ കണ്ണി ചേര്‍ക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മൃണാള്‍സെന്നിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഒപ്പം തന്നെ ഇരട്ടജീവിതം വെച്ച് ഒളിച്ചുകളിക്കുന്ന ക്ഷോഭിക്കുന്ന ബംഗാളി നാഗരിക യുവത്വത്തിന്റെ കാപട്യവും സമിക് കാണാതിരിക്കുന്നില്ല. പ്രമുഖ ദളിത് പ്രവര്‍ത്തകയും സാംസ്കാരിക പഠിതാവുമായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം പ്രവര്‍ത്തിക്കാനും സമിക്കിന് കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത ദേവിയുടെ "ബാഷൈ തുഡു" എന്ന ഗ്രന്ഥം ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം അദ്ദേഹം പരിഭാഷപ്പെടുത്തി. സാംസ്കാരികരംഗത്ത് മാര്‍ക്സിയന്‍ സൈദ്ധാന്തിക സമീപനങ്ങളും ഗ്രാംഷിയന്‍ ചിന്തകളും വഴികാട്ടികളായി കാണുന്ന സമിക് ബന്ദ്യോപാധ്യായ്ക്ക് പക്ഷേ, പൊളിറ്റിക്കല്‍ മാര്‍ക്സിസം ഇന്ത്യയിലെടുക്കുന്ന പല സമീപനങ്ങളോടും തന്റേതായ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ട്.

    സമിക് ബന്ദ്യോപാധ്യായയുമായുള്ള അഭിമുഖത്തിലേക്ക്:

    കെ പി മോഹനന്‍ : സമിക് ബാന്ദ്യോപാധ്യായ, ബംഗാളില്‍നിന്നുള്ള ഒരു അക്കാദമിഷ്യന്‍ എന്ന നിലയ്ക്കും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സ്വാഭാവികമായും താങ്കളോട് ആദ്യം അന്വേഷിക്കാനുള്ളത് വര്‍ത്തമാനകാല ബംഗാള്‍ അവസ്ഥകളെക്കുറിച്ചു തന്നെയാണ്. അവിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച്, ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടികളെ സംബന്ധിച്ച്, അധികാരത്തിനുവേണ്ടി മമത ബാനര്‍ജി സ്വീകരിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ സംബന്ധിച്ച,് കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിയ ഹീനമായ കീഴടങ്ങലുകളെക്കുറിച്ച് - ഇവയെയെല്ലാം താങ്കള്‍ എങ്ങനെ കാണുന്നു? ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് താങ്കളുടെ പ്രതീക്ഷകള്‍ എന്താണ്?

    സമിക് ബന്ദോപാധ്യായ്: തുറന്നു പറയാമല്ലോ. ഇടതുപക്ഷത്തിന്റെ അടിത്തറ ക്രമേണ ദുര്‍ബലമാവുകയാണെന്ന ധാരണ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഇടതുപക്ഷത്തെ സ്നേഹിക്കുകയും സ്നേഹബുദ്ധ്യാ വിമര്‍ശിക്കുകയും ചെയ്തിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒരു മുഖ്യധാരാ ജനപക്ഷ പാര്‍ടിയാകാനുള്ള വെമ്പലില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രത്യയശാസ്ത്രപരമായ മനോബലം നല്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കു കഴിയാതെ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കുള്ളിലെ എന്റെ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസം - പാര്‍ടി വിദ്യാഭ്യാസം - നല്കാന്‍ പാര്‍ടിക്കു പലപ്പോഴും വേണ്ടവിധത്തില്‍ കഴിയാതെപോയി എന്നാണ്. അതിന്‍ഫലമായി പാര്‍ടിയുടെ പല തട്ടിലും വ്യക്തിപരതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവര്‍ത്തകരില്‍ ചിലരെങ്കിലും അധികാര ദല്ലാള്‍മാരായി മാറി. പൊതുവെ ഒരു ജീര്‍ണത പാര്‍ടിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങി. ഇതെല്ലാമറിയാമായിരുന്നിട്ടും ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം പാര്‍ടിക്കെതിരായ ഒരു നിലപാട് പരസ്യമായിട്ടെടുത്തില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വലിയൊരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണിയും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുണ്ടായ അകല്‍ച്ച ക്രമേണ വളര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാര്‍ടിയുടെ അടിത്തറ വളരെ ശക്തമാണെന്ന ഒരു ധാരണയാണ് പൊതുവെ നിലനിന്നത്. സ്നേഹബുദ്ധ്യായുള്ള വിമര്‍ശനങ്ങളെ അവഗണിക്കാന്‍ മാത്രമുള്ള ഒരു ആത്മവിശ്വാസം തങ്ങളുടെ വോട്ടുബാങ്കിനെക്കുറിച്ച് നിലനിന്നിരുന്നപോലെ തോന്നുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ ഒരു വലിയ അളവില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സിംഗൂര്‍ , നന്ദിഗ്രാം സംഭവവികാസങ്ങള്‍ക്കുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് തുറന്നുതന്നെ ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടിവന്നു. അപ്പോള്‍ ഞാന്‍ രണ്ടു അക്കാദമികളില്‍ -ബംഗ്ലാ അക്കാദമി (ഇതവിടത്തെ സാഹിത്യ അക്കാദമിയാണ്) യിലും നാട്യ അക്കാദമിയിലും- അംഗമായിരുന്നു. ഞാന്‍ അവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. മറ്റു പലരോടുമൊപ്പം എനിക്കും അവയില്‍നിന്നു രാജിവെക്കേണ്ടിവന്നു. മറ്റു പലരേയും പോലെ ഒരു പൊതുപ്രസ്താവനയില്‍ ഒപ്പിടാനോ പങ്കാളിയാകാനോ ഞാന്‍ പോയില്ല. പകരം ബുദ്ധദേവിന് ഞാന്‍ വ്യക്തിപരമായി ഒരു കത്തെഴുതി. അതില്‍ ഞാന്‍ പറഞ്ഞത് നന്ദിഗ്രാമോ അവിടെ നടന്ന വെടിവെപ്പോ മാത്രമല്ല പ്രശ്നം എന്നും ഭൂമി ഇടപാടിനോടൊപ്പം നടന്ന സങ്കീര്‍ണമായ മൂലധന ബന്ധങ്ങളാണ് മുഖ്യമായ പ്രശ്നം എന്നുമായിരുന്നു. മൂലധന ശക്തികളുമായുള്ള നിരുപാധികമായ കൂട്ടുകെട്ട്, മൂലധനശക്തികളാണ് നിബന്ധനകള്‍ വെയ്ക്കുന്നത് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ, കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനോ കഴിയാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചേരാന്‍ കാരണം അതായിരുന്നു. ആ പ്രതിസന്ധി പൂര്‍ണ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കൃത്യമായ അളവില്‍ രാഷ്ട്രീയമായി പഠിപ്പിക്കപ്പെടാത്ത സാധാരണ പ്രവര്‍ത്തകര്‍ക്കും ആ സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് സംഭവത്തിന്റെ സങ്കീര്‍ണതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അധികാരം, ഗവണ്‍മെന്റ്, ജനകീയ പിന്‍ബലം ഇതൊക്കെയുള്ളപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്ന ഒരു ധാരണ വന്നുചേര്‍ന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ അല്പം വിഷമത്തോടെയാണെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നു രാജിവെക്കുക എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങളോടൊപ്പം രാജിവെച്ചവരില്‍ ചിലര്‍ വളരെ നിശബ്ദമായി തൃണമൂല്‍ പാളയത്തിലേക്ക് നടന്നുനീങ്ങുന്നത് വേദനയോടെ ഞാന്‍ നോക്കിനിന്നു. ഒരു വല്ലാത്ത സാഹചര്യമായിരുന്നു അത്. കവികള്‍ , എഴുത്തുകാര്‍ , രംഗവേദി പ്രവര്‍ത്തകര്‍ - ഞങ്ങളുടെ കൂടെ വന്നവര്‍ക്കൊക്കെ ഒരു നിലപാട് എടുക്കേണ്ടിവന്നു. പക്ഷേ സംഭവഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. തൃണമൂലിനനുകൂലമായോ ഇടതുപക്ഷത്തിനെതിരായോ ഒരു നിലപാടെടുക്കില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങള്‍ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന കാര്യങ്ങളെ അപലപിച്ചു, അവക്കെതിരെ പ്രതിഷേധിച്ചു. ഒരിക്കല്‍കൂടി പറയട്ടെ ഇടതുമുന്നണി ഗവണ്‍മെന്റ് മൂലധനശക്തികളോടെടുത്ത ഉദാര നിലപാടാണ് ഞങ്ങളെ വേദനിപ്പിച്ചത് . അതിന്റെ ഫലമായി വിഷമതകള്‍ അനുഭവിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാനോ, വിശദീകരിക്കാനോ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിയാതെ പോയി. അത്തരമൊരു രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തെറ്റാണെന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. തിയേറ്റര്‍ രംഗത്തുനിന്നാണ് ഏറെയും പ്രതിഷേധം വന്നത്. അതുവരെ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്ന പല രംഗവേദി പ്രവര്‍ത്തകരും തൃണമൂല്‍ ക്യാമ്പിലേക്ക് മാറാന്‍ തുടങ്ങി.

    ? അത്രവേഗം അവര്‍ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ജനക്ഷേമകരങ്ങളായ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകളഞ്ഞോ?

    = അതൊരു വലിയ നന്ദികേടാണ്. കൊല്ക്കത്ത നഗരത്തില്‍ മാത്രം ഏതാണ്ട് അമ്പത്തേഴോളം തിയേറ്ററുകള്‍ ഒരുക്കിക്കൊടുത്ത് സാംസ്കാരിക പ്രവര്‍ത്തനം പരിപോഷിപ്പിച്ച ഗവണ്‍മെന്റായിരുന്നു അത്. ഓരോ തിയേറ്ററും എത്ര കുറഞ്ഞ വാടകനിരക്കിലാണ് രംഗവേദി പ്രവര്‍ത്തകര്‍ക്ക് അവതരണ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്ന സത്യം അവര്‍ വിസ്മരിച്ചു. അതൊരു നന്ദികേടു തന്നെയാണ്. പക്ഷേ ഗവണ്‍മെന്‍റ് സംസ്കാരമേഖലയിലെ പിന്തുണകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെന്ന തോന്നലാണ് എനിക്കുള്ളത്. അവര്‍ക്ക് അനുകൂലമായി വരേണ്ടിയിരുന്ന സാംസ്കാരിക ഭൂമികകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. ബംഗാളിലെ ഇടതു സാംസ്കാരിക ഭൂമിക പൊതുവെ അലസവും അലംഭാവപൂര്‍ണവുമാകാന്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ കാരണമായി. ഐ പി ടി എ (ഇന്ത്യന്‍ പ്രോഗ്രസീവ് തിയേറ്റര്‍ അസോസിയേഷന്‍), പി ഡബ്ല്യു എ (പ്രോഗ്രസീവ് റൈറ്റേര്‍സ് അസോസിയേഷന്‍) തുടങ്ങി മുഖ്യധാരാ നിര്‍വാചകങ്ങളായ ഇടതുസംഘടനകള്‍ 1960 കള്‍ക്കുശേഷം ക്രമേണ ബലഹീനങ്ങളാകാന്‍ തുടങ്ങി. സംസ്കാരം ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ പ്രശ്നമല്ലാതായി മാറാന്‍ തുടങ്ങി. അതിന്റെ സ്വാഭാവിക പര്യവസാനമാണ് പിന്നീടുണ്ടായത്. സാംസ്കാരിക മേഖലയില്‍ നിന്നു കിട്ടിയിരുന്ന പിന്തുണയെക്കുറിച്ച് ഗവണ്‍മെന്‍റ് ഒരു മാത്ര വിസ്മരിച്ചതുപോലെ തോന്നി. സാംസ്കാരികവേദികള്‍ എത്ര പ്രധാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടായിരുന്നു. രംഗവേദികളും സാഹിത്യവും ബംഗാളിന്റെ പൊതുജീവിതത്തിലെ പ്രധാന ഇടങ്ങളായിരുന്നു. എന്തിനെയും അരാഷ്ട്രീയവത്കരിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു അജണ്ടയാണെന്നും ഓര്‍ക്കേണ്ടതുണ്ടായിരുന്നു. അറുപതുകള്‍ക്കുശേഷം മുതലാളിത്തത്തിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ , മാധ്യമലോകങ്ങള്‍ എന്നിവയാണ് വളരാന്‍ തുടങ്ങിയത്. അതിനെ പ്രതിരോധിക്കാനോ വെല്ലുവിളിക്കാനോ ഇടതുപക്ഷത്ത് കാര്യമായൊന്നും നടന്നില്ല.

    ? മാധ്യമ-പ്രസിദ്ധീകരണ ലോകങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് പുറംതിരിഞ്ഞു നിന്നു എന്നാണോ ഉദ്ദേശിക്കുന്നത്?

    = തീര്‍ച്ചയായും. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ നാഷണല്‍ ബുക്ക് ഏജന്‍സിക്കും സി പി ഐയുടെ മനീഷ ഗ്രന്ഥാലയത്തിനും കുറഞ്ഞ പ്രതിരോധം മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ഒരുകാലത്ത് എത്ര കഷ്ടപ്പെട്ടായാലും വീടുകളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള അവസരങ്ങളായിരുന്നു അവ. അതൊക്കെ പിന്നീട് ഇല്ലാതായി. ആശയ പ്രചാരണത്തോടുള്ള താല്പര്യം പൊതുവെ കുറഞ്ഞതായിട്ടാണനുഭവപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്ന സാംസ്കാരിക ഭൂമികകളെയാണ് തൃണമൂല്‍ വലിയ ഒരളവില്‍ പ്രയോജനപ്പെടുത്തിയത്. 1980കളില്‍ രാഷ്ട്രീയത്തോട് വിമുഖത തോന്നി വോട്ട് ചെയ്യുന്നത് നിറുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതായിട്ടുപോലും ഒരു പ്രവര്‍ത്തകനും എന്നോട് എന്താണ് പ്രശ്നം എന്നന്വേഷിച്ചില്ല. അന്നത്തെ എന്റെ നിലവെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം കുറെ സംഭവങ്ങള്‍ വേറെയും ഉണ്ടാകില്ലേ? അകല്‍ച്ചയുടെ വ്യക്തിപരമായ ഒരനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. ആശയപ്രചാരണത്തിെന്‍റ പഴയ പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നു. ഇലക്ഷന്‍കാലത്ത് പുറത്തുവരുന്ന ലഘുലേഖകളുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. പാര്‍ടി പ്രസിദ്ധീകരണങ്ങളിലൂടെയും സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരമായി നടത്തുന്ന ആശയപ്രചാരണത്തിന്റെ കാര്യമാണ്. അതുണ്ടാകേണ്ടതായിരുന്നു. ? പൊതുവെ താങ്കള്‍ എടുക്കുന്ന നിലപാടിനെ ഒരു സാംസ്കാരിക ന്യൂനീകരണം (കള്‍ച്ചറല്‍ റിഡക്ഷനിസം) എന്നു വിശേഷിപ്പിച്ചാല്‍ തെറ്റാകുമോ? എല്ലാറ്റിനേയും സാംസ്കാരിക രംഗത്തേക്ക് പരിമിതപ്പെടുത്തുന്ന ഒരു രീതി. = അങ്ങനെ അതിനെ കാണുന്നതിന് ഞാന്‍ എതിരാണ്. സംസ്കാരത്തിനുള്ള പ്രാധാന്യം ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു എന്നുമാത്രം. പാര്‍ടി പരിപാടികളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്ക് നിര്‍ണയിച്ചു നല്കണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന സംസ്കാരഭ്രംശവും മൂല്യച്യുതിയും പഠിക്കാന്‍ പാര്‍ടിയോടു ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പാര്‍ടിക്കു കഴിയണം. രാഷ്ട്രീയ ഇടതുപക്ഷത്താല്‍ ശക്തമായി നിയന്ത്രിക്കപ്പെടാത്ത ഒരു സാംസ്കാരിക ഇടതുപക്ഷം ഉണ്ടാകണം. എനിക്ക് പാര്‍ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിഷ്ടമാണ്. ഒരുകാലത്ത് ഞാനതു ചെയ്തിട്ടുമുണ്ട്.

    ? മാര്‍ക്സിസ്റ്റ് ക്യാമ്പില്‍നിന്നകന്നുപോയ ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

    = സഹതാപാര്‍ഹമാണ് അവരില്‍ പലരുടെയും നില. വിട്ടുപോയവരില്‍ പലരും തൃണമൂല്‍ ക്യാമ്പിലേക്ക് പോയി. തിയേറ്റര്‍ ഗ്രൂപ്പുകളാണ് കൂടുതലും അകന്നുപോയത്. എഴുത്തുകാരനും കലാകാരനുമെല്ലാമായ ബുദ്ധദേബിനുപോലും ഈ മാറ്റം കാണാന്‍ കഴിഞ്ഞില്ല. രാജികള്‍ വന്നപ്പോഴും വ്യക്തിപരമായ ഒരു ചര്‍ച്ചക്കു മാത്രമേ അദ്ദേഹം മുന്‍കൈ എടുത്തുള്ളു. ഭരണകൂടം/മൂലധനശക്തികള്‍ , മാധ്യമങ്ങള്‍ ഇവ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ടി വളയപ്പെടുകയായിരുന്നു വാസ്തവത്തില്‍ . പക്ഷേ മമതക്കൊപ്പം പോയവരോട് എനിക്ക് യോജിക്കാനാവില്ല. എങ്ങനെ അവര്‍ക്ക് അവരോടൊപ്പം നില്‍ക്കാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന് മാറിനിന്നെങ്കിലും പ്രസിദ്ധ കവി ശംഖഘോഷ് പറഞ്ഞു, "ഞാന്‍ മമതയോടൊപ്പം ഒരു ജാഥയില്‍ പോവില്ല". അങ്ങനെയുള്ളവര്‍ കുറച്ചേയുണ്ടായിരുന്നുള്ളു. എന്‍ഡിഎയോടൊപ്പം നിന്ന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മമതയുടെ ന്യൂനപക്ഷപ്രേമം എവിടെയായിരുന്നു? വിട്ടുപോയ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ മമതയുടെ മന്ത്രിസഭയില്‍ ഉപമന്ത്രിമാരായി നിശബ്ദരായി. ശംഭു മിത്രയുടെ മകള്‍ ശൗലിമിത്രയെപ്പോലുള്ളവര്‍ മമതയുടെ സ്വാധീനത്തില്‍ റെയില്‍വേയില്‍ ജോലി സമ്പാദിച്ചു. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു പലര്‍ക്കും പ്രധാനം.

    ? മഹാശ്വേതാദേവിയെപ്പറ്റിയാണ് ഇവിടെ ഞങ്ങള്‍ കൂടുതല്‍ കേട്ടത്. ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ സ്വരം - സ്വീകാര്യതയുള്ള സ്വരം - അവരുടേതായിരുന്നു എന്ന്. അവര്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ആവേശം പടര്‍ത്താന്‍ പറ്റുമോ എന്ന് ഒരു ശ്രമം അവര്‍ നടത്തുകയുണ്ടായി. മഹാശ്വേതയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

    = വ്യക്തിപരമായി പറഞ്ഞാല്‍ മഹാശ്വേതാദേവിയുമായി വളരെ നല്ല അടുപ്പമാണ് എനിക്കുള്ളത്. അവരുടെ ചില ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഒരിയ്ക്കലും മാര്‍ക്സിസത്തോട് ആഭിമുഖ്യം കാണിക്കാത്ത ഒരാളാണ് അവര്‍ . എന്നല്ല വ്യക്തിപരമായി എനിക്കറിയാം ഏറെക്കാലം അവര്‍ പെരുമാറിപ്പോന്നിട്ടുള്ളത് ഒരു ആന്റികമ്യൂണിസ്റ്റ് എന്ന നിലയില്‍ത്തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവര്‍ക്ക് നക്സലൈറ്റ് - കമ്യൂണിസ്റ്റ് താല്പര്യങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരാളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് അനുഭാവം പ്രതീക്ഷിക്കാനാകുക? ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (എന്‍ജിഒ) നിലപാടായിരുന്നു എപ്പോഴും അവര്‍ക്കുണ്ടായിരുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റും പൊലീസുമായി അവര്‍ നല്ല ബന്ധം വെച്ചതൊക്കെ തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍വേണ്ടി മാത്രമായിരുന്നു. അധഃകൃതര്‍ക്കും അധികാരി വര്‍ഗത്തിനും ഇടയില്‍ പ്രതീകാത്മകമൂലധനം ഉള്ള ഒരു ഇടനിലക്കാരിയായിരുന്നു അവര്‍ . ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം }ഝാര്‍ഖണ്ഡ്, ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ അവര്‍ ഒതുക്കിനിര്‍ത്തി. ട്രൈബല്‍ , നക്സലൈറ്റ് അനുഭാവമുള്ള കഥകളിലും നോവലെറ്റുകളിലും അവരുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകുന്നു. "ആരണ്യേരധികാരിലൂടെ" പരിമിതമായ സന്ദേശങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ കേഡിയ ശബരസമിതി രൂപീകരണത്തിലൂടെ പുരുളിയ, മേദിനിപ്പൂര്‍ ജില്ലകളിലെ കേഡിയ ശബര സമുദായക്കാരുടെ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അവരുടെ സംഭാവനകള്‍ പരിമിതമാണ്. അവരുടെ എഴുത്തുപോലും രാഷ്ട്രീയമല്ല. ദളിത് പ്രശ്നങ്ങളുടെ രാഷ്ട്രീയ വായനകള്‍ക്ക് അവരുടെ രചനകളില്‍ സാധ്യതകള്‍ കുറവാണ്. ദളിതരെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലോ അഞ്ചോ ദളിത് സമുദായങ്ങള്‍ക്കപ്പുറമുള്ളവരുടെ പ്രശ്നങ്ങള്‍ അവരെ അസ്വസ്ഥയാക്കിയിട്ടുമില്ല. അവരുടെ എഴുത്തുപോലും അവസാനിച്ച മട്ടാണ്. എന്നാലും മാധ്യമങ്ങള്‍ നല്കിയ ഒരു പ്രതീകാത്മക മൂലധനത്തെ അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാം. അത് തെരഞ്ഞെടുപ്പില്‍ ഒരു ഇടപെടലായി മാറിയിട്ടും ഉണ്ടാകാം.

    ? ഗ്രാംഷിയന്‍ ചിന്തകളോടുള്ള താങ്കളുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് സ്വാഭാവികവുമാണ്. ബംഗാളില്‍ ഗ്രാംഷിയന്‍ ചിന്തകളുടെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

    = ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അന്റോണിയോ ഗ്രാംഷി അവസാനിക്കാത്ത ഒരു ഊര്‍ജസ്രോതസ്സാണ്. ഇന്ന് മാര്‍ക്സിയന്‍ സാംസ്കാരിക ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുന്നത് ഗ്രാംഷിയാണ്. 1985ല്‍ത്തന്നെ ഞങ്ങള്‍ അന്റോണിയോ ഗ്രാംഷിയെ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമം തുടങ്ങി. മൂന്നു വോള്യങ്ങളായി ജയില്‍ കുറിപ്പുകള്‍ അടക്കം ഗ്രാംഷിയുടെ സംഭാവനകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു ശ്രമം. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം തലവനായിരുന്ന സൗറിന്‍ ഭട്ടാചാര്യ, കൊല്ക്കത്ത സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായ ശോഭന്‍ലാല്‍ദത്ത് ഗുപ്ത, പിന്നെ ഞാനും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നാണ് തര്‍ജമ തുടങ്ങിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് തര്‍ജമയും പിന്നെ അത്യാവശ്യത്തിന് ഗ്രാംഷിയന്‍ ചിന്തകളുടെ ഒരു ഇറ്റാലിയന്‍ പതിപ്പും. കഷ്ടപ്പെട്ടാണ് തര്‍ജമ നടത്തിയത്. 1960 കളില്‍ത്തന്നെ ഭവാനിസെന്‍ , ഹിരണ്‍മുഖര്‍ജി എന്നിവരിലൂടെ ബംഗാള്‍ ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പംതന്നെ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ - നിങ്ങളുടെ പി ഗോവിന്ദപ്പിള്ളയടക്കം - എഴുതിയ ഗ്രാംഷിയന്‍ പഠനങ്ങളുടെ ഒരു വോള്യവും ഞങ്ങളുടെ ലക്ഷ്യമായിരുന്നു.

    ? ഗ്രാംഷി നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വളരെ വൈകി മാത്രം പരിചിതനാകാന്‍ എന്തായിരിക്കാം കാരണം? 1937ല്‍ ഗ്രാംഷി മരിച്ചിട്ടും 1960 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു! ഇറ്റലിയില്‍നിന്ന് തോഗ്ലിയാത്തിയെ പരിചയപ്പെട്ടിട്ടും ഗ്രാംഷിയെ പരിചയപ്പെട്ടില്ല.

    = അതിനു കാരണമുണ്ട്. ഒന്നാമതായി സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് അറിയാനോ അടുക്കാനോ എഴുതാനോ ഗ്രാംഷിക്ക് കഴിയുമായിരുന്നില്ല. ലോകത്തെന്താണ് നടക്കുന്നതെന്ന് 1926ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഗ്രാംഷിക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരപത്നി അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഗ്രാംഷിയ്ക്കു കഴിഞ്ഞത്. അവരിലൂടെയാണ് ജയില്‍കുറിപ്പുകള്‍ പുറത്തുവന്നത്. പക്ഷേ അവരും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. 1945നുശേഷം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്ട്രാഫയുടെ നേതൃത്വത്തില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ പുറത്തുവരുന്നത്. അതുകൊണ്ട് 50കളില്‍ മാത്രമേ ഗ്രാംഷിയന്‍ തര്‍ജമകള്‍ പുറത്തുവന്നുള്ളൂ. ആദ്യം പുറത്തിറങ്ങിയ തര്‍ജമകളെയാണ് ഭവാനിസെന്‍ നിരൂപണം ചെയ്തത്. എന്നാല്‍ ബംഗാള്‍ പോലുള്ള ഒരു സ്ഥലത്ത് ഗ്രാംഷിയന്‍ ചിന്തകളും ഗ്രാംഷിയെപ്പറ്റിയുള്ള ചിന്തകളും പുറത്തുവന്നിട്ടും ഒരു സംവാദവും നടന്നില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തകളെന്നല്ല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ ഗണശക്തി അടക്കമുള്ള മാര്‍ക്സിയന്‍ പ്രസിദ്ധീകരണങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല. പൂജാ ഉത്സവങ്ങളോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സപ്ലിമെന്റുകളില്‍ ഒന്നോ രണ്ടോ സാംസ്കാരിക ലേഖനങ്ങള്‍ വന്നാലായി. അത്രമാത്രം. അതും കൊല്ലത്തിലൊരിക്കല്‍ മാത്രം. ബുദ്ധദേബ് സ്വയം ഒരു കലാസാഹിത്യ സൈദ്ധാന്തികനായിരുന്നിട്ടും അവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഞങ്ങള്‍ പതിനേഴു പേര്‍ അക്കാദമികളില്‍നിന്ന് രാജിവെച്ച സമയത്ത് ബുദ്ധദേബ് ഞങ്ങളെ വ്യക്തിപരമായി വിളിച്ച് വളരെ തുറന്ന ഒരു സംവാദത്തിന് കളമൊരുക്കി എന്നും ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.

    ? ബംഗാളിലെ മാധ്യമങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

    = ബംഗാളിലെന്നല്ല ഇന്ത്യയുടെ പല ഭാഗത്തും മൂലധന, മാധ്യമ, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കു നടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മമതയുടെ വിജയംതന്നെ ഒരു വലിയ അളവില്‍ മാധ്യമവിജയമാണെന്നു കാണാന്‍ കഴിയും. ബംഗാളിലെ മാധ്യമ മൂലധന ശക്തികള്‍ മാര്‍ക്സിസ്റ്റ് വിരോധമൊഴികെ മറ്റു ഒരു അജണ്ടയ്ക്കും വഴിയൊരുക്കിയില്ല. പന്ത്രണ്ടു ഭീമന്‍ ചാനലുകളെ നേരിടാന്‍ ഒരു ഗണശക്തിമാത്രം - ദുര്‍ബലമായ ഒരു ചാനല്‍ മാത്രം. അണികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!

    ? മാധ്യമങ്ങള്‍ ഇപ്പോള്‍ മമതയെ വലിയ ചിത്രകാരിയും എഴുത്തുകാരിയും കവിയും ഒക്കെ ആക്കുന്നുണ്ട്

    = അതെ. അധികാരത്തിലിരുന്ന് ഒരാള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് ചായം തേക്കുമ്പോള്‍ ഒട്ടനവധി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആനന്ദ് ഗ്രൂപ്പിന്റെയും ദേശ് ഗ്രൂപ്പിന്റെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് ബംഗാളില്‍ വലിയ ശക്തിയുണ്ട്. മമതയുടെ രചനകള്‍ ദേശ് പ്രസാധക ഗ്രൂപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. അധികാരത്തിന്റെ മറ്റൊരു ഗുണം. എഴുത്തുകാരി എന്ന നിലയില്‍ മമത ആരുമല്ല. മമതയെ ഒരു വിഗ്രഹമാക്കി ഉയര്‍ത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. മമതയുടെ വിജയം മാധ്യമങ്ങളുടെ വിജയമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഒരു നിലപാട് എടുത്തേ പറ്റൂ. കൂടെ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശബ്ദങ്ങള്‍കൂടി കേട്ടുകൊണ്ടുള്ള ഒരു നിലപാട്.

    ? ബംഗാളിനെപ്പറ്റി ശുഭസൂചകമായി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്

    = പാര്‍ടിയെക്കുറിച്ചല്ല. വാസ്തവത്തില്‍ ലോകത്തെമ്പാടും കാണുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ബംഗാളിനെക്കുറിച്ചു മാത്രവുമല്ല. ഇടതു പ്രത്യയശാസ്ത്രങ്ങളോട് ജനങ്ങള്‍ക്ക് വല്ലാത്തൊരാഭിമുഖ്യമുണ്ടാകുന്നത് ശുഭസൂചകമായ ഒരു കാഴ്ചയാണ്. ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പുതുതലമുറയുടെ ഒരു ശക്തമായ നിര ഈ പ്രത്യയശാസ്ത്രത്തിനു പിറകില്‍ അണിനിരക്കുന്നുണ്ട്. ജെ എന്‍ യു പോലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഞാന്‍ ഇതു കാണുന്നുണ്ട്. യുവാക്കള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് രാഷ്ട്രീയം, കല, സംസ്കാരം എന്നിവയെക്കുറിച്ച് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഒരു പുതിയ തുടക്കം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബംഗാളിയില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഏതെങ്കിലും രീതിയില്‍ യുവജനങ്ങളോടു സംസാരിക്കുന്നുണ്ട്. ഇരുന്നൂറ്റമ്പതും മുന്നൂറും വരുന്ന ഗ്രൂപ്പുകള്‍ - ഏറെയും ചെറുപ്പക്കാര്‍ - ചെറിയ പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ . അവിടെ അവര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. അവര്‍ സംവാദങ്ങളില്‍ സജീവമാകുന്നു. എനിക്ക് അവരില്‍ പ്രതീക്ഷയുണ്ട്. വായിക്കുന്നവര്‍ , ചര്‍ച്ച ചെയ്യുന്നവര്‍ . എന്നെപ്പോലെ മറ്റുചിലരും - സൗറിന്‍ ഭട്ടാചാര്യയെപ്പോലുള്ളവര്‍ - ഇതേപോലെ ചെറുപ്പക്കാരോടു സംവദിക്കുന്നുണ്ടാകണം.
    ?മലയാളത്തിന് ബംഗാളി സാഹിത്യവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം തര്‍ജമകളിലൂടെയുണ്ട്. ബിഭൂതി ഭൂഷണ്‍ , താരാശങ്കര്‍ , ബിമല്‍മിത്ര, ശങ്കര്‍ , ജരാസന്ധന്‍ , മണിക് ബന്ദോപാധ്യായ, സുനില്‍ ഗംഗോപാധ്യായ, തപോവിജയഘോഷ് ഇവരൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ എഴുത്തുകാരെപ്പോലെ പരിചിതരാണ്. പക്ഷേ ഞങ്ങളുടെ എത്ര എഴുത്തുകാരെ ബംഗാളിയില്‍ അറിയാം?

    = മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പില്‍ത്തന്നെയാണ്. നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടേണ്ടിയിരുന്നത് മണിക് ബന്ദോപാധ്യായയേയും സമരേഷ് ബോസിനെയുമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും ശരിക്കും മാര്‍ക്സിയന്‍ എഴുത്തുകാരായിരുന്നു. കുട്ടിയുടെ - നിങ്ങളുടെ കാര്‍ടൂണിസ്റ്റ് കുട്ടിയുടെ - ആത്മകഥ ഞാന്‍ കൂടി പങ്കാളിയായ "തീമ"യാണ് പ്രസിദ്ധീകരിച്ചത്. തകഴി ഞങ്ങള്‍ക്ക് പരിചിതനാണ്. അതുപോലെ അടൂര്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം തുടങ്ങിയവരെയും ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാവുന്നിടത്തോളം ഞങ്ങള്‍ക്ക് നിങ്ങളെ അറിഞ്ഞുകൂടാ എന്നത് സത്യം തന്നെയാണ്. സമാന്തരമായി ഇടതുപക്ഷത്തിന് കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ദേശാഭിമാനി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അതിനു മുന്‍കൈയെടുക്കുകയും വേണം.
    ?സാംസ്കാരികരംഗത്തെ ചെറുത്തുനില്പുകളുടെ പുതിയ രീതികളെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

    = സമാന്തരമായി ധാരാളം പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിയണം. വലിയ കോര്‍പറേറ്റ് പ്രസിദ്ധീകരണങ്ങളും മാളുകളും നമുക്ക് യാതൊരു പിന്തുണയും തരില്ല. അവിടെ നമുക്ക് പ്രവേശനവും ലഭിക്കാനിടയില്ല. മാധ്യമങ്ങള്‍ എതിരാണെന്നു പറഞ്ഞിരുന്നിട്ടും കാര്യമില്ല. ഒരു സമാന്തര പ്രതിരോധം, ഫലപ്രദമായ മറ്റൊരു പ്രകാശന സൗകര്യം അതാണ് പ്രധാനം - മാര്‍ക്സിസം എന്നും ഒരു പ്രതിരോധ രീതിയാണ്. രാഷ്ട്രീയ മുന്നേറ്റം കൊണ്ട് നിങ്ങള്‍ക്ക് ഒരതിരുവരെ പ്രതിരോധനിര തീര്‍ക്കുകയും നിര്‍ണായകശക്തി ആകുകയും ചെയ്യാം. അതേസമയം ആശയപരമായ മേല്‍ക്കൈയും ഒപ്പംതന്നെ നമുക്ക് നേടേണ്ടതായിട്ടുണ്ട്. അടിത്തട്ടിലേക്ക് ആശയങ്ങള്‍ എത്തിച്ചേരണം. രംഗവേദികള്‍ , സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ , പ്രസിദ്ധീകരണങ്ങള്‍ , പുസ്തകവിതരണം, സാംസ്കാരിക സംഘടനകള്‍ എല്ലാം നമുക്കു വേണം - 1930 കളുടെ ഊര്‍ജസ്വലതയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം.

    ? മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ഒരു പ്രശ്നം ഉണ്ട്.

    വാസ്തവത്തില്‍ , പറയുന്നതുപോലെ അവ രണ്ടല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു സാംസ്കാരിക ഇടതുപക്ഷം-പാര്‍ടിയാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടാത്ത ഒരു ഇടതുപക്ഷം- ഉണ്ടാകണം.1920കളിലെ വിപ്ലവാനന്തര റഷ്യന്‍ അന്തരീക്ഷം ഓര്‍ക്കുക. അന്നത്തെ മേയര്‍ ഹോള്‍ഡിന്റെ കത്തുകള്‍ ഓര്‍ക്കണം. "എനിക്കൊരു പണി തരൂ. നിങ്ങള്‍ക്കുവേണ്ടി പാര്‍ടിക്കുവേണ്ടി" - മേയര്‍ ഹോള്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മിക്കുക. അദ്ദേഹം നിര്‍മിച്ച തിയേറ്റര്‍ പാലസുകള്‍ ഓര്‍ക്കുക - അതേ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയും ഗവണ്‍മെന്റും നല്ല പണി കൊടുക്കണം. അതു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു ബോധ്യപ്പെടുത്തുകയും വേണം. താന്‍ ഒരു സാംസ്കാരിക ഇടതുപക്ഷത്താണ് നില്ക്കുന്നതെന്ന ബോധ്യത്തോടൊപ്പം തന്നെ താന്‍ തന്റേതായ ഒരു സാംസ്കാരിക തലം നിര്‍മിക്കുന്നുണ്ടെന്നും അയാള്‍ക്കു ബോധ്യം വരണം. സാംസ്കാരിക പ്രവര്‍ത്തകരുടെ പണി നിലമുഴുതുമറിയ്ക്കലും വിത്തിടലുമാണ്. പാര്‍ടിയ്ക്ക് അതിനു സമയമുണ്ടായിക്കൊള്ളണമെന്നില്ല. വളര്‍ത്തിയെടുക്കുന്നതും വിള കൊയ്യുന്നതും പ്രായോഗിക രാഷ്ട്രീയമായിരിക്കും. കാണാമറയത്താണ് കലാകാരന്റെ ജോലി. ?

    നന്ദി സമിക്. ഞങ്ങളോട് ഇത്രയും സമയം സഹകരിച്ചതിന് = വളരെ വളരെ നന്ദി.

Thursday, January 26, 2012

ദല ദുബായ് ഡോ: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.


ദല ദുബായ്   ഡോ: സുകുമാര്‍ അഴീക്കോടിന്റെ  നിര്യാണത്തില്‍ അനുശോചിച്ചു.


കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം കേരളത്തിന്ന് തീരാ നഷ്ടമാണു. അനീതിക്കും, അധര്‍മ്മത്തിന്നും , അഴിമതിക്കും, ആര്‍ഭാടത്തിന്നും ,സ്വജനപക്ഷപാതത്തിന്നും, വര്‍ഗ്ഗിയതക്കും ജാതിയതക്കും എന്നുവെണ്ട മനുഷ്യകുലത്തിന്ന് ഹാനികരമായ എന്തിനെയും എതിര്‍ക്കാന്‍ നിര്‍ഭയം പടവാളുയര്‍ത്തിയ ആ പോരാളിയുടെ സ്മരണക്കുമുന്നില്‍ ദല  ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ദല അവാര്‍ഡ് ജേതാവുകൂടിയായ  ഡോ: സുകുമാര്‍ അഴീക്കോടിന്റെ  വിയോഗത്തില്‍  ദല ഹാളില്‍  നടന്ന അനുശോചന ഗോഗത്തില്‍ ദല പ്രസിഡണ്ട് കെ ജെ. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി,മണികണ്ഠന്‍,ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സിക്രട്ടറി പി പി അഷറഫ് സ്വാഗതം പറഞ്ഞു....

Tuesday, January 24, 2012


ആ വഗ്ധോരണിയെ പയ്യാമ്പലം ഏറ്റുവാങ്ങി

കണ്ണൂര്‍ : ജ്വലിക്കുന്ന ഓര്‍മകളുമായി ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി അഴീക്കോടിന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യവിശ്രമം. സാമൂഹ്യമാറ്റത്തിന് സന്ധിയില്ലാതെ പൊരുതിയവരുടെ സ്മൃതികള്‍ ഇരമ്പുന്ന സാഗരതീരത്ത് മലയാളികള്‍ കാതോര്‍ത്ത ആ സിംഹഗര്‍ജനവും ഇനി നിദ്രകൊള്ളും.

പരമ്പരാഗത രീതിയില്‍ ചിതയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. സഹോദരി പുത്രന്മാരായ മാനോജ്, രാജേഷ്, സഹായി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുരിക്കഞ്ചേരി കേളുമുതല്‍ നാടിനുവേണ്ടി സുധീരം പോരാടിയവരുടെ ഓര്‍മകള്‍ അലയടിക്കുന്ന ചരിത്രഭൂമിയാണ് പയ്യാമ്പലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്‍ സി ശേഖറും കെ പി ഗോപാലനും അഴീക്കോടന്‍ രാഘവനും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും സി കണ്ണനും പാമ്പന്‍ മാധവനുമടക്കമുള്ള മഹാരഥന്മാര്‍ അലിഞ്ഞുചേര്‍ന്ന മണ്ണില്‍ ഇനി അഴീക്കോടും. പാവങ്ങളുടെ പടത്തലവന്‍ ഏ കെ ജിയുടെ സ്മൃതിമണ്ഡപവും ഇവിടെയുണ്ട്.


സുകുമാര്‍ അഴീക്കോടിന് കണ്ണൂര്‍ ജന്മനാട് മാത്രമല്ല; ആ സര്‍ഗാത്മക ജീവിതത്തിന് ദിശാബോധം പകര്‍ന്നതും ഈ നാടാണ്. സ്വാമി വാഗ്ഭടാനന്ദന്റെ ചിന്തകള്‍ അഴീക്കോടിന്റെ മനസിലേക്ക് ആഴത്തില്‍ തറയ്ക്കുന്നതും ഉള്ളില്‍ നവോത്ഥാനത്തിന്റെ തീപടരുന്നതും ഇവിടെവച്ച്. ഈ മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു.

രാത്രി ഒരു മണിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂര്‍ മഹാത്മാ മന്ദരിത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. അഴീക്കോട് ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിച്ച മന്ദിരമാണിത്. അദ്ദേഹമടക്കമുള്ള ഒരുസംഘം ഗാന്ധിയന്മാരുടെ നേതൃത്വത്തിലാണ് നഗരമധ്യത്തില്‍ ഈ മന്ദിരം സ്ഥാപിച്ചത്. ഒടുവിലായി അഴീക്കോട് പങ്കെടുത്തതും പങ്കെടുക്കാനാവാതിരുന്നതും മഹാത്മാ മന്ദിരത്തിലെ പരിപാടിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് മൃതദേഹം ടൗണ്‍സ്ക്വയറിലേക്ക് മാറ്റി. പതിനൊന്നു മണിയോടെ വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടു പോയി.


സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ , എം എ ബേബി, എ കെ ബാലന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പിള്ളി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ സി വേണുഗോപാല്‍ , സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , എം വി രാഘവന്‍ , വി മുരളീധരന്‍ , എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.


എഴുത്തുകാരായ ടി പത്മനാഭന്‍ , എം മുകുന്ദന്‍ , പി വത്സല, കെ പി സുധീര, കണ്ണൂര്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ , കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മൈക്കിള്‍ തരകന്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍ര്‍പ്പിച്ചു. ആദരസൂചകമായി കണ്ണൂര്‍ നഗരസഭാപരിധിയിലും അഴീക്കോട് പഞ്ചായത്തിലും ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.

Monday, January 23, 2012

മാറാട്: ഇനിയും നാടകമോ?



സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാറാട് കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയതിനുള്ള മറുപടി ആകുന്നില്ല. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ പൊടുന്നനെ മാറ്റിയതിന് ന്യായീകരണമൊന്നും ഇതുവരെ വന്നിട്ടില്ല-അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ് എന്ന ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറിന്റെ പ്രസ്താവനയൊഴികെ. പുനരന്വേഷണം വേണമെന്ന് പൊതുആവശ്യം ഉയര്‍ന്നാല്‍ ലീഗ് എതിര്‍ക്കില്ലെന്ന് ആ പാര്‍ടിയുടെ സമുന്നത നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ വിശദീകരണം നടത്തേണ്ടത് ഉമ്മന്‍ചാണ്ടിയാണ്.

മാറാട് കലാപത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുന്നത്, കേരളത്തിന്റെ ഹൃദയത്തിലേറ്റ ആഴമുള്ള മുറിവാണ് അതെന്നതിനാലാണ്. നേരായ വഴിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുപകരം പലഘട്ടങ്ങളിലായി അന്വേഷണത്തിന് ഇടങ്കോലിടാനും തുടരെത്തുടരെ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത്. കലാപത്തിന് പിന്നിലെ ശക്തികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചതിനുപിന്നില്‍ ആരാണ്; എന്താണവരുടെ ലക്ഷ്യം എന്ന് ആ അട്ടിമറിക്ക് കാര്‍മികത്വം വഹിച്ച മുഖ്യമന്തി വിശദീകരിച്ചേ തീരൂ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഒരു നേതാവ് അവിടെ സ്ഥലം വാങ്ങിക്കൂട്ടിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. കൂട്ടക്കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് ഈ ലീഗ് നേതാവിനെ കേസിലെ പ്രധാന പ്രതികള്‍ സന്ദര്‍ശിച്ചിരുന്നു. ഈ നേതാവ് സംഭവദിവസം തുടര്‍ച്ചയായി പ്രധാനപ്പെട്ട മറ്റൊരു നേതാവിനെ വിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്്.

പുതുവത്സരാഘോഷവേളയില്‍ ഒരു കുട്ടിയുടെ കൈ മറുവിഭാഗത്തിലെ ആളുകള്‍ കടന്നുപിടിച്ചുവെന്നാരോപിച്ചാണ് ആദ്യകലാപം തുടങ്ങിയത്. ഈ കുട്ടി ആണ്‍കുട്ടിയായിരുന്നു. പക്ഷേ, വര്‍ഗീയവാദികള്‍ ഇത് പെണ്‍കുട്ടിയാണെന്ന് പ്രചരിപ്പിച്ചു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു. അന്ന് ഇടതുപക്ഷ പാര്‍ടികള്‍ പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകരും ജനപ്രതിനിധികളും അധികൃതരെ വിവരം അറിയിച്ചു; ഇടപെടണമെന്നാവശ്യപ്പെട്ടു. ആരും അനങ്ങിയില്ല. അഞ്ച് വിലപ്പെട്ട ജീവനുകള്‍ അന്ന് കവര്‍ന്നെടുത്തു. തുടര്‍ന്ന് പുറംമോടിക്ക് നടത്തിയ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനേ ഉപകരിച്ചുള്ളൂ. ഇടതുപക്ഷ പാര്‍ടികളും ജനപ്രതിനിധികളും തീവ്രവാദികള്‍ സംഘടിക്കുന്നതിനെക്കുറിച്ചും കലാപസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. രണ്ട് തവണയും ഭരണകര്‍ത്താക്കള്‍ കണ്ണടച്ചു. രണ്ടാം കലാപത്തില്‍ ഒമ്പതു പേരെയാണ് കൊന്നൊടുക്കിയത്. തുടര്‍ന്ന് ഹിന്ദു തീവ്രവാദികളുടെ അക്രമത്തില്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ കൂട്ടത്തോടെ പിറന്ന മണ്ണില്‍നിന്ന് പലായനംചെയ്തു. അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷമാണ് അന്ന് മുന്നിട്ടിറങ്ങിയത്.

സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന തര്‍ക്കം രൂക്ഷമായി അന്നും ഉയര്‍ന്നു. സിബിഐ അന്വേഷണം വേണമെന്ന് ആര്‍എസ്എസും ഹിന്ദുഐക്യവേദിയും. പറ്റില്ലെന്ന് മുസ്ലിം ലീഗ്. ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടത് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാണ്. സംസ്ഥാന നിയമസഭയും ഇതേ ആവശ്യമുന്നയിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത്, സിബിഐ അന്വേഷണത്തിനുവേണ്ടി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. അതേ കേന്ദ്രസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന കേരളീയനായ മന്ത്രിയാണിപ്പോള്‍ , കേരളം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് പറയുന്നത്. ഇതിന്റെ ഉദ്ദേശശുദ്ധി പ്രകടമായിത്തന്നെ സംശയാസ്പദമാണ്. കേന്ദ്രം സിബിഐ അന്വേഷണത്തിന് തയ്യാറല്ലാത്തതുകൊണ്ടാണ്, സംസ്ഥാന പൊലീസിലെ കഴിവുറ്റ ഉദ്യോഗസ്ഥരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്. ആ സംഘത്തിന്റെ തലവനെയാണ് ഒരു കാരണവും പറയാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറ്റിയത്. കാസര്‍കോട് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച കമീഷന്റെ പ്രവര്‍ത്തനം അട്ടിമറിച്ചത് ഈയിടെയാണ്. അത് ലീഗ് നേതൃത്വം കുറ്റവാളികളുടെ സ്ഥാനത്താണ് എന്നതുകൊണ്ടായിരുന്നു. സമാനമായ രീതിയാണ് ഇവിടെയും തുടരുന്നത്.

അന്വേഷണം നേരായ ദിശയില്‍ നടക്കരുത്; അഥവാ അങ്ങനെ ശ്രമമുണ്ടായാല്‍ എങ്ങനെയും അട്ടിമറിക്കും എന്ന നിര്‍ബന്ധ ബുദ്ധിയാണ്, "മുഖ്യമന്ത്രിയുടെ വിവേചനാധികാരം" എന്ന ലേബലില്‍ ഇപ്പോള്‍ പ്രയോഗിക്കപ്പെട്ടത്. അത് സംബന്ധിച്ച വികാരവും വിവാദവും തിളച്ചുമറിയുമ്പോഴാണ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ന് യുഡിഎഫ് സര്‍ക്കാരും ഭരണകക്ഷിയായ മുസ്ലിം ലീഗും എത്തിനില്‍ക്കുന്ന വിഷമസന്ധി മറികടക്കാനുള്ള കൗശലമാകാം മുല്ലപ്പള്ളിയുടേത് എന്ന വ്യാഖ്യാനവും ഉയര്‍ന്നിട്ടുണ്ട്. മാറാട് ഗൂഢാലോചനയും നാദാപുരത്തെ നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവവും അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് മാറ്റിയത്. നിസ്സംശയം പ്രതിസ്ഥാനത്താണ് ഉമ്മന്‍ചാണ്ടിയും ലീഗും. സിബിഐയെ രംഗത്തേക്കുകൊണ്ടുവന്ന് പുകമറ സൃഷ്ടിച്ച് താല്‍ക്കാലികമായി അവരെ രക്ഷപ്പെടുത്താനുള്ളതാണോ കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ? അല്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു വീണ്ടുവിചാരമെന്ന് കേന്ദ്രമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രി അതിനോട് പ്രതികരിക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാതെ ഇത്തരം നാടകമാടിയതുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്

Wednesday, January 18, 2012

മെയില്‍ പരിശോധിച്ചത് നടപടിക്രമം മുഖ്യമന്ത്രി


മെയില്‍ പരിശോധിച്ചത് നടപടിക്രമം മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ചില ഈ മെയില്‍ വിലാസങ്ങള്‍ പരിശോധിച്ചത് സാധാരണ നടപടിക്രമമാണെന്നും അതില്‍ സാമുദായിക സ്വാഭാവമുണ്ടാക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതരം അന്വേഷണങ്ങള്‍ നേരത്തെയും നടത്തിയിട്ടുണ്ട്.
ആരുടെയും മെയില്‍ വിലാസങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. പൊലീസ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ മെയില്‍ നിന്നും ദുരൂഹമായ 268 വിലാസങ്ങള്‍ ലഭിച്ചു. അതിന്റെ വിശദാംശങ്ങളറിയുന്നതിനാണ് കത്തയച്ചത്. സിമി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചത് ഉദ്യോഗസ്ഥനു പറ്റിയ തെറ്റാണ്. കിട്ടിയ വിലാസങ്ങളില്‍ അധികവും ഒരു സമുദായത്തില്‍പ്പെട്ടവരുടെയാണ്. മാധ്യമങ്ങളില്‍ ചിലരുടെ പേരുകള്‍ ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tuesday, January 17, 2012

അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമോ?പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ചെയ്ത കുറ്റം സംഘം ചേര്‍ന്ന് പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി എന്നതാണുപോലും. ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച്് പയ്യന്നൂരില്‍ ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജന പ്രകടനവും ജനുവരി 15ന് വൈകിട്ട് നടത്തുമെന്ന് വളരെ മുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പ്രകടനത്തോടനുബന്ധിച്ച് 15,000 ചുവപ്പുഭടന്മാരുടെ മാര്‍ച്ചും പതിനായിരക്കണക്കിന് ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവുമുണ്ടായിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് അറിയാമായിരുന്നു. ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനപ്രകടനം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നു. ഗതാഗതതടസ്സം പരമാവധി ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം സംഘാടകര്‍ ചെയ്തിരുന്നു. പയ്യന്നൂരിലാകട്ടെ വാഹനഗതാഗതത്തിന് നിരവധി സമാന്തരറോഡുകളുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ബഹുജനപ്രകടനങ്ങള്‍ നടക്കുന്നത് പുതിയ സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികള്‍ അനുയായികളെ അണിനിരത്തി റോഡില്‍ പ്രകടനം നടത്താറുണ്ട്. ആര്‍എസ്എസിന്റെ കാക്കിയുടുപ്പിട്ട സേന നീളമുള്ള വടിയുമായി പൊതുനിരത്തില്‍ കവാത്ത് നടത്തുന്നത് പതിവാണ്. മുസ്ലിംലീഗിന്റെ പച്ച വളന്റിയര്‍മാരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും പ്രകടനം നടത്തുന്നതും അസാധാരണ സംഭവമല്ല. ഇത്തരം പ്രകടനങ്ങളൊന്നും ആകാശത്തല്ല നടത്താറുള്ളതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ജനങ്ങള്‍ തിങ്ങിക്കൂടുന്ന നഗരങ്ങളില്‍തന്നെയാണ് രാഷ്ട്രീയപാര്‍ടികളും സാംസ്കാരികപ്രവര്‍ത്തകരും മതസംഘടനകളും പ്രകടനം നടത്താറുള്ളത്. സിപിഐ എമ്മിനുമാത്രം പ്രത്യേകം നിയമവും നിബന്ധനകളുമില്ലല്ലോ. ഒരു രാഷ്ട്രീയപാര്‍ടിയും രഹസ്യമായി കുഗ്രാമങ്ങളിലും ഓണംകേറാമൂലകളിലും പ്രകടനങ്ങള്‍ നടത്താറില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന സംഘം ചേരാനും പ്രകടനം നടത്താനും സ്വന്തം അഭിപ്രായം സ്വതന്ത്രമായും പരസ്യമായും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്. 1975 ജൂണില്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "നാവടക്കൂ പണിയെടുക്കൂ" എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ അക്കാലത്ത് പൗരന്മാര്‍ക്ക് നിഷേധിച്ചു. പാര്‍ലമെന്റില്‍ എ കെ ജി പ്രസംഗിച്ചതുപോലും പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷകക്ഷികളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെ അകാരണമായി അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചു. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികളില്‍ സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിട്ട് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു. അതെന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ നിയമിക്കുന്നതിനായി നിലവിലുള്ള മാനദണ്ഡം അട്ടിമറിച്ചിരിക്കുകയാണ്. മുസ്ലിംലീഗിലേക്ക് അടുത്തകാലത്ത് ചേക്കേറിയ ഒരാളുടെ മകനെ അധ്യാപകനായി നിയമിക്കാനാണ് അംഗീകൃത മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി അട്ടിമറിച്ചത്. സര്‍വകലാശാലയുടെ കീഴ്വഴക്കങ്ങളെല്ലാം നഗ്നമായി ലംഘിക്കുകയാണ്. സര്‍വകലാശാലയ്ക്കുകീഴിലുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികള്‍ കോപ്പിയടി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തുകയും കുറ്റവാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കാന്‍ കരുനീക്കം ആരംഭിച്ചുകഴിഞ്ഞു. അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധതയുള്ള ആളെത്തന്നെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയിലായാലും സഹകരണസംഘങ്ങളിലായാലും തെരഞ്ഞെടുത്ത സമിതികളെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതിന്റെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരുകാര്യം ഇതോടനുബന്ധിച്ച് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഓലപ്പാമ്പ് കണ്ട് പേടിച്ചോടുന്ന പാര്‍ടിയല്ല സിപിഐ എം. സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അതിലെല്ലാം വമ്പിച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇത് സ്വാഭാവികമായും യുഡിഎഫ് നേതൃത്വത്തെ വിറകൊള്ളിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ കാണാന്‍ കഴിയുന്നത്. കണ്ണൂര്‍ സമ്മേളനത്തോടെ ബഹുജനപ്രകടനം അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് അടുത്ത മാസം ആദ്യം സംസ്ഥാന സമ്മേളനം നടക്കും. അതിനോടനുബന്ധിച്ച് ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജനപ്രകടനവുമുണ്ട്. തുടര്‍ന്ന് ഏപ്രിലില്‍ 20-ാം പാര്‍ടികോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കും. 25,000 ചുവപ്പുസേനാ വളന്റിയര്‍മാരും പതിനായിരക്കണക്കിന് ബഹുജനങ്ങളും പങ്കെടുക്കുന്ന പ്രകടനം കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തും. നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് ബഹുജനപങ്കാളിത്തത്തില്‍ അല്‍പ്പമെങ്കിലും കുറവ് വരുത്തുമെന്ന് കരുതേണ്ടതില്ല. എതിരാളികളുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന പരിപാടികളായിരിക്കും അവിടെയും നടക്കുക. ബഹുജനങ്ങള്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ബഹുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസ് ചുമത്തുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ് വേണ്ടത്. സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്.


അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമോ?പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ചെയ്ത കുറ്റം സംഘം ചേര്‍ന്ന് പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി എന്നതാണുപോലും.

ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച്് പയ്യന്നൂരില്‍ ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജന പ്രകടനവും ജനുവരി 15ന് വൈകിട്ട് നടത്തുമെന്ന് വളരെ മുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പ്രകടനത്തോടനുബന്ധിച്ച് 15,000 ചുവപ്പുഭടന്മാരുടെ മാര്‍ച്ചും പതിനായിരക്കണക്കിന് ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവുമുണ്ടായിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് അറിയാമായിരുന്നു. ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനപ്രകടനം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നു. ഗതാഗതതടസ്സം പരമാവധി ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം സംഘാടകര്‍ ചെയ്തിരുന്നു. പയ്യന്നൂരിലാകട്ടെ വാഹനഗതാഗതത്തിന് നിരവധി സമാന്തരറോഡുകളുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ബഹുജനപ്രകടനങ്ങള്‍ നടക്കുന്നത് പുതിയ സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികള്‍ അനുയായികളെ അണിനിരത്തി റോഡില്‍ പ്രകടനം നടത്താറുണ്ട്. ആര്‍എസ്എസിന്റെ കാക്കിയുടുപ്പിട്ട സേന നീളമുള്ള വടിയുമായി പൊതുനിരത്തില്‍ കവാത്ത് നടത്തുന്നത് പതിവാണ്. മുസ്ലിംലീഗിന്റെ പച്ച വളന്റിയര്‍മാരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും പ്രകടനം നടത്തുന്നതും അസാധാരണ സംഭവമല്ല. ഇത്തരം പ്രകടനങ്ങളൊന്നും ആകാശത്തല്ല നടത്താറുള്ളതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ജനങ്ങള്‍ തിങ്ങിക്കൂടുന്ന നഗരങ്ങളില്‍തന്നെയാണ് രാഷ്ട്രീയപാര്‍ടികളും സാംസ്കാരികപ്രവര്‍ത്തകരും മതസംഘടനകളും പ്രകടനം നടത്താറുള്ളത്. സിപിഐ എമ്മിനുമാത്രം പ്രത്യേകം നിയമവും നിബന്ധനകളുമില്ലല്ലോ. ഒരു രാഷ്ട്രീയപാര്‍ടിയും രഹസ്യമായി കുഗ്രാമങ്ങളിലും ഓണംകേറാമൂലകളിലും പ്രകടനങ്ങള്‍ നടത്താറില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന സംഘം ചേരാനും പ്രകടനം നടത്താനും സ്വന്തം അഭിപ്രായം സ്വതന്ത്രമായും പരസ്യമായും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്.

1975 ജൂണില്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "നാവടക്കൂ പണിയെടുക്കൂ" എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ അക്കാലത്ത് പൗരന്മാര്‍ക്ക് നിഷേധിച്ചു. പാര്‍ലമെന്റില്‍ എ കെ ജി പ്രസംഗിച്ചതുപോലും പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷകക്ഷികളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെ അകാരണമായി അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചു. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികളില്‍ സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിട്ട് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു. അതെന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ നിയമിക്കുന്നതിനായി നിലവിലുള്ള മാനദണ്ഡം അട്ടിമറിച്ചിരിക്കുകയാണ്. മുസ്ലിംലീഗിലേക്ക് അടുത്തകാലത്ത് ചേക്കേറിയ ഒരാളുടെ മകനെ അധ്യാപകനായി നിയമിക്കാനാണ് അംഗീകൃത മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി അട്ടിമറിച്ചത്. സര്‍വകലാശാലയുടെ കീഴ്വഴക്കങ്ങളെല്ലാം നഗ്നമായി ലംഘിക്കുകയാണ്. സര്‍വകലാശാലയ്ക്കുകീഴിലുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികള്‍ കോപ്പിയടി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തുകയും കുറ്റവാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കാന്‍ കരുനീക്കം ആരംഭിച്ചുകഴിഞ്ഞു. അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധതയുള്ള ആളെത്തന്നെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയിലായാലും സഹകരണസംഘങ്ങളിലായാലും തെരഞ്ഞെടുത്ത സമിതികളെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതിന്റെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരുകാര്യം ഇതോടനുബന്ധിച്ച് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഓലപ്പാമ്പ് കണ്ട് പേടിച്ചോടുന്ന പാര്‍ടിയല്ല സിപിഐ എം. സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അതിലെല്ലാം വമ്പിച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇത് സ്വാഭാവികമായും യുഡിഎഫ് നേതൃത്വത്തെ വിറകൊള്ളിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ കാണാന്‍ കഴിയുന്നത്. കണ്ണൂര്‍ സമ്മേളനത്തോടെ ബഹുജനപ്രകടനം അവസാനിക്കുന്നില്ല.

തിരുവനന്തപുരത്ത് അടുത്ത മാസം ആദ്യം സംസ്ഥാന സമ്മേളനം നടക്കും. അതിനോടനുബന്ധിച്ച് ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജനപ്രകടനവുമുണ്ട്. തുടര്‍ന്ന് ഏപ്രിലില്‍ 20-ാം പാര്‍ടികോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കും. 25,000 ചുവപ്പുസേനാ വളന്റിയര്‍മാരും പതിനായിരക്കണക്കിന് ബഹുജനങ്ങളും പങ്കെടുക്കുന്ന പ്രകടനം കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തും. നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് ബഹുജനപങ്കാളിത്തത്തില്‍ അല്‍പ്പമെങ്കിലും കുറവ് വരുത്തുമെന്ന് കരുതേണ്ടതില്ല. എതിരാളികളുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന പരിപാടികളായിരിക്കും അവിടെയും നടക്കുക. ബഹുജനങ്ങള്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ബഹുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസ് ചുമത്തുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ് വേണ്ടത്. സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്.

Tuesday, January 3, 2012

ശ്രീധരനോട് കോണ്‍ഗ്രസ് നെറികേട് തുടര്‍ക്കഥ

ശ്രീധരനോട് കോണ്‍ഗ്രസ് നെറികേട് തുടര്‍ക്കഥ









കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെ പുറത്താക്കിയതിലൂടെ ലോകം ആദരിക്കുന്ന സാങ്കേതികവിദ്യാ വിദഗ്ധനോടുള്ള നെറികേടിന്റെ ചരിത്രം കോണ്‍ഗ്രസ്നേതൃത്വം ആവര്‍ത്തിച്ചു. നേരിനും നീതിക്കുമൊപ്പം നിന്നതിന്റെ പേരില്‍ ശ്രീധരന് കോണ്‍ഗ്രസില്‍നിന്ന് നേരത്തെയും ദുരനുഭവം ഉണ്ടായി. കൊച്ചിന്‍ കപ്പല്‍ശാല ആദ്യമായി നിര്‍മിച്ച റാണി പത്മിനി എന്ന കപ്പലിന്് എന്‍ജിന്‍ വാങ്ങാന്‍ സഞ്ജയ്ഗാന്ധി ഉണ്ടാക്കിയ വിദേശ കരാറിനോടുള്ള വിയോജിപ്പ്, അന്ന് കപ്പല്‍ശാലയുടെ സിഎംഡിയായിരുന്ന ശ്രീധരന്റെ സ്ഥാനം തെറിപ്പിച്ചു. 1979 ഒക്ടോബര്‍ 10 മുതല്‍ 1980 നവംബര്‍ അഞ്ചുവരെയാണ് ശ്രീധരന്‍ ഷിപ്പ്യാര്‍ഡ് സിഎംഡിയായിരുന്നത്. നാലുവര്‍ഷത്തേക്കു നിയമിതനായ അദ്ദേഹത്തിന് എന്‍ജിന്‍ വാങ്ങല്‍ കരാര്‍ തര്‍ക്കത്തിന്റെ പേരില്‍ കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ , കുറഞ്ഞ സര്‍വീസ് കാലത്തുതന്നെ റാണി പത്മിനിയുടെ നിര്‍മാണം പൂര്‍ത്തീയാക്കി ശ്രീധരന്‍ ചരിത്രത്തിലിടം നേടി. മാസങ്ങളോളം വേറെ നിയമനം നല്‍കാതെ പകപോക്കിയ കേന്ദ്രം 1981 ജൂലൈ 24നു നടന്ന റാണി പത്മിനിയുടെ കമീഷനിങ്ങിലും ശ്രീധരനെ പങ്കെടുപ്പിച്ചില്ല. ശ്രീധരന്‍ ചുമതലയേല്‍ക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പെ റാണി പത്മിനിയുടെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല. അദ്ദേഹം ചുമതലയേറ്റതോടെ പണി ദ്രുതഗതിയിലാക്കി. ഇതിനിടെ, കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനിലെ മാന്‍ എന്ന വന്‍കിട കമ്പനിയില്‍നിന്ന് എന്‍ജിന്‍ വാങ്ങാന്‍ കരാറിലെത്തിയിരുന്നു. റാണി പത്മിനി ഉള്‍പ്പെടെ ആദ്യ അഞ്ച് കപ്പലുകള്‍ക്ക് എന്‍ജിന്‍ വാങ്ങാനുള്ള കരാറിന്റെ ഇടനില സഞ്ജയ്ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്ന മാരുതി ഉദ്യോഗായിരുന്നു. മാന്‍ കമ്പനിയുടെ ഇന്ത്യയിലെ ഡീലറായിരുന്നു മാരുതി. ശ്രീധരന്‍ സിഎംഡിയായ ഉടന്‍ കരാര്‍ പരിശോധിച്ചു. ബ്രിട്ടനുമായുള്ള ഇടപാടില്‍ എന്‍ജിന്‍ വില അഞ്ചുകോടിയിലേറെ രൂപയാകുമായിരുന്നു. വന്‍ വിലക്കുറവില്‍ പോളണ്ടിലെ സള്‍ഫര്‍ എന്ന കമ്പനിയില്‍നിന്ന് ഇതേ നിലവാരമുള്ള എന്‍ജിന്‍ വാങ്ങാനാകുമെന്നു ശ്രീധരന്‍ മനസ്സിലാക്കി. രേഖാമൂലം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചു. ബ്രിട്ടീഷ് കരാറില്‍ ഉറച്ചുനിന്ന മന്ത്രാലയം മാരുതിയുടെ ഇടനിലയില്‍ എന്‍ജിന്‍ വാങ്ങി. എന്നാല്‍ , അവിടം കൊണ്ടും ശ്രീധരന്‍ തളര്‍ന്നില്ല. റാണി പത്മിനിക്കു പിന്നാലെ ഷിപ്പ്യാര്‍ഡ് നിര്‍മാണമാരംഭിച്ച 75,000 കേവ് ഭാരമുള്ള രത്നദ്വീപ്, മറാത്ത മജസ്റ്റി, മറാത്ത മിഷന്‍ എന്നീ കപ്പലുകളുടെ എന്‍ജിന് പോളണ്ട് കമ്പനിക്ക് കരാര്‍ നല്‍കി. തൊട്ടു പിന്നാലെ ശ്രീധരന്റെ കപ്പല്‍ശാല സേവനം അവസാനിപ്പിക്കാനുള്ള അറിയിപ്പ് കേന്ദ്രത്തില്‍നിന്നെത്തി. എന്നിട്ടും തന്റെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണനൊപ്പം ദിവസവും ഷിപ്പ്യാര്‍ഡിലെത്തി കപ്പല്‍നിര്‍മാണ പുരോഗതി വിലയിരുത്തുന്നത് ശ്രീധരന്‍ തുടര്‍ന്നതായി അക്കാലത്തെ ഷിപ്പ്യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. ശ്രീധരനെ പങ്കെടുപ്പിക്കാതിരുന്ന റാണി പത്മിനിയുടെ കമീഷനിങ്ങ് ചടങ്ങ് ഷിപ്പ്യാര്‍ഡ് യൂണിയനുകളും ബഹിഷ്കരിച്ചിരുന്നു. യൂണിയനുകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ബദല്‍ ചടങ്ങില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ നേതാവായിരുന്ന ഇന്നത്തെ കേന്ദ്രസഹമന്ത്രി കെ വി തോമസും ഉണ്ടായിരുന്നു.എം എസ് അശോകന്‍

Monday, January 2, 2012


അട്ടിമറിക്ക് 2005ലും യുഡിഎഫ് ശ്രമിച്ചു...




തിരു: കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ 2005ലും യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തി. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് പദ്ധതിയില്‍നിന്ന് പൊതുമേഖലയെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്. എന്നാല്‍ , തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ച പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയായിരുന്നു. ഇത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കായി ചരടുവലിക്കുന്നത്. അയ്യായിരം കോടി ചെലവുവരുന്ന പദ്ധതിയില്‍നിന്നുള്ള അവിഹിതനേട്ടമാണ് ഈ നീക്കത്തിനുപിന്നില്‍ . 2001ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതിക്കുള്ള ആശയം രൂപംകൊണ്ടത്. കൊങ്കണ്‍ റെയില്‍ പദ്ധതി നിശ്ചിതസമയത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കിയ ഇ ശ്രീധരനെ അന്ന് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. നിയമസഭയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ , കേരളത്തിനുവേണ്ടി മെട്രോ റെയില്‍ പദ്ധതിക്ക് രൂപംനല്‍കാന്‍ നായനാര്‍ ശ്രീധരനോട് അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള റൈറ്റ്സ് എന്ന സ്ഥാപനം സാധ്യതാപഠനം നടത്തി. കൊച്ചിയാണ് അനുയോജ്യമായ സ്ഥലമെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രീധരനെ കണ്‍സല്‍ട്ടന്റായി നിയമിച്ചു. ഇതിനിടെ, ശ്രീധരന്‍ ഡിഎംആര്‍സിയുടെ ചുമതലയേറ്റു. ദില്ലി മെട്രോ മാതൃകയില്‍ കൊച്ചി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ശ്രീധരന്‍ തയ്യാറാക്കിയെങ്കിലും അതവഗണിച്ച് സ്വകാര്യ കമ്പനികളില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിക്കുകയായിരുന്നു. ഇങ്ങനെ താല്‍പ്പര്യപത്രം നല്‍കിയ ചില വന്‍കിട കമ്പനികളുടെ ഉള്‍പ്പെടെ വന്‍ലോബികള്‍ വീണ്ടും തലസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ട്. 2005ല്‍ താല്‍പ്പര്യപത്രം ക്ഷണിച്ചെങ്കിലും 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടനെ, റെയില്‍വേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എം വിജയകുമാര്‍ മുഴുവന്‍ ഫയലുകളും വിളിച്ചുവരുത്തി. സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. ശ്രീധരനെ ചുമതല തിരിച്ചേല്‍പ്പിച്ചു. നിര്‍മാണപ്രവര്‍ത്തനം പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്ന്, സര്‍വകക്ഷി സംഘം ഉള്‍പ്പെടെ ചുരുങ്ങിയത് 10 തവണയെങ്കിലും കേന്ദ്രത്തില്‍ പോയി പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥമേധാവികളെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യമേഖലയ്ക്കുവേണ്ടി അന്നും ഇതേ ലോബി ഡല്‍ഹിയിലും ചരടുവലി നടത്തിയിരുന്നു. നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ചപ്പോഴേക്കും കേരളത്തില്‍ ഭരണമാറ്റമുണ്ടായി. ഡിഎംആര്‍സിയെ നിര്‍മാണം ഏല്‍പ്പിക്കുന്ന പദ്ധതിക്കാണ് കേന്ദ്രം അന്തിമ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് എല്‍ഡിഎഫ് ഭരണകാലത്ത് ഡിഎംആര്‍സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഒരു മന്ത്രിസഭായോഗം എടുത്ത തീരുമാനം മാറ്റാന്‍ മറ്റൊരു മന്ത്രിസഭായോഗത്തിനുമാത്രമേ കഴിയൂ എന്നിരിക്കെ അതു ചെയ്യാതെയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡിയെക്കൊണ്ട് ഡിഎംആര്‍സിയെ ഒഴിവാക്കിയതായി കത്തയപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനും മന്ത്രി ആര്യാടന്‍ മുഹമ്മദ് വൈസ്ചെയര്‍മാനുമായുള്ള ബോര്‍ഡ് എടുത്ത തീരുമാനപ്രകാരമാണ് കത്ത്. മന്ത്രിസഭയുടെ തലവന്‍തന്നെ സര്‍ക്കാരിന്റെ നടപടിച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഇതോടെ വ്യക്തമാകുന്നു. 50 കോടി രൂപയിലധികം ചെലവ് വരുന്ന ഏതു പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. ഇവിടെ അതും ലംഘിച്ചു.  

സംസ്ഥാനത്ത് വന്‍ അഴിമതിക്ക് കളമൊരുങ്ങി: കോടിയേരി

സംസ്ഥാനത്ത്   വന്‍ അഴിമതിക്ക് കളമൊരുങ്ങി: കോടിയേരി











തൃശൂര്‍ : ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം അഴിമതിരാജിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതും സഹകരണമേഖലയിലെ എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് കൈമാറുന്നതും വന്‍ അഴിമതിക്ക് കളമൊരുക്കാനാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തീരുമാനിച്ചത്. അയ്യായിരം കോടി രൂപയുടെ പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കി കമീഷന്‍ തട്ടാനാണിത്. കേരളത്തിലെ ആറു മന്ത്രിമാര്‍ അഴിമതിക്കേസുകളില്‍ പ്രതികളാണ്. സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ 1063 സഹകരണ ബാങ്കുകള്‍ പൂട്ടും. എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് നല്‍കി വന്‍ കമീഷന്‍ തട്ടാനാണ് നീക്കം. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത താല്‍പ്പര്യം മുല്ലപ്പെരിയാര്‍വിഷയത്തില്‍ കണ്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലംപോലെ വന്‍ അഴിമതിയിലാണ് ഭരണം. അഴിമതിക്കെതിരായ ശക്തമായ പോരാട്ടത്തിന് സിപിഐ എം നേതൃത്വം നല്‍കും. കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പാര്‍ടി പ്രവര്‍ത്തിക്കും. അവരുടെ പ്രശ്നങ്ങളില്‍ പാര്‍ടി ഇടപെടല്‍ ശക്തമാകുന്നതോടെ ജാതീയസംഘടനകള്‍ ദുര്‍ബലമാകും. പിന്നോക്ക, പട്ടികവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്കരണവും പ്രധാനമാണ്. തുടര്‍ച്ചയായ ഇടതുഭരണം ഉണ്ടാകാന്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിന്റെ കേന്ദ്ര വിധേയത്വം കേരളത്തിന് ദോഷമായി: പിണറായി


യുഡിഎഫിന്റെ കേന്ദ്ര വിധേയത്വം കേരളത്തിന് ദോഷമായി: പിണറായി

കൊല്ലം: യുഡിഎഫിന്റെ വിധേയത്വ രാഷ്ട്രീയം കേരളത്തിന് അര്‍ഹമായ പലതും നഷ്ടപ്പെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കൊല്ലം ജില്ലാ സമ്മേളനം ഇ ബാലാനന്ദന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രസര്‍ക്കാര്‍ തള്ളുന്ന അവസ്ഥയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ കേരളത്തിലും അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു പ്രചാരണം. പ്രധാനമന്ത്രിയെ കാണാന്‍ മൂന്നുനാലു ദിവസം കെട്ടിക്കിടക്കേണ്ട അവസ്ഥയാണ് ഉമ്മന്‍ചാണ്ടിക്ക്. അതേസമയം, ചിലരെ കാണാന്‍ പ്രധാനമന്ത്രി അങ്ങോട്ടു പോകുകയും ആവശ്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്യുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് തരാന്‍ പോകുകയാണെന്നാണ് രണ്ടു മാസം മുമ്പ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ , പാക്കേജും കൊണ്ട് ബംഗാള്‍ പോയി. കേരളത്തിനു കിട്ടിയത് വട്ടപ്പൂജ്യം. മെട്രോറെയില്‍ പദ്ധതിക്കായി മുംബൈയ്ക്ക് 471 കോടി രൂപയും ഹൈദരാബാദിന് 1458 കോടിയും ചെന്നൈയ്ക്ക് 2190 കോടിയും ബംഗളൂരുവിന് 1634 കോടിയും നല്‍കി. അതേ സമയം, കൊച്ചി മെട്രോയ്ക്ക് അംഗീകാരം തരാന്‍പോലും കേന്ദ്രം തയ്യാറായില്ല. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി വരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുപരിധി വരെ കാര്യങ്ങള്‍ ചെയ്തതാണ്. എന്നാല്‍ , പദ്ധതി ഇന്ന് അട്ടിമറിക്കുകയാണ്. കാര്യക്ഷമത തെളിയിച്ച പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാമെന്നിരിക്കെ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് നീക്കം. വഴിവിട്ട കാര്യങ്ങള്‍ നടത്താനുള്ള ദുര്‍മോഹികളാണ് ഇതിനു പിന്നില്‍ . ഇതില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണപക്ഷത്തിലെ ആരെല്ലാം എന്നേ ഇനി പുറത്തുവരാനുള്ളൂ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അവസ്ഥയിലേക്ക് നാട് തിരിച്ചു പോകുകയാണ്. കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും വ്യാപകമാകുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ സ്ഥലംമാറ്റത്തില്‍ പോലും വ്യാപക അഴിമതി നടക്കുന്നു. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന 5751 കോടിയുടെ പദ്ധതികള്‍ അട്ടിമറിച്ചു. ലോഡ് ഷെഡിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. പവര്‍ കട്ട് പിന്നാലെ വരും. തീവ്രവാദികളുടെ അടക്കം ഇടപെടലുണ്ടായെന്ന് സംശയിക്കുന്ന കാസര്‍കോട് അക്രമത്തില്‍ അന്വേഷണം ഇല്ലാതാക്കിയ ലീഗിന്റെ നടപടി ഒരു രാഷ്ട്രീയ പാര്‍ടിക്ക് ചേര്‍ന്നതല്ല. തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന നയമാണ് ലീഗിന്റേതെന്നും പിണറായി പറഞ്ഞു.

സര്‍ക്കാരിന്റെ നാണംകെട്ട ഒളിച്ചോട്ടം..

സര്‍ക്കാരിന്റെ നാണംകെട്ട ഒളിച്ചോട്ടം..





തകാല സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ജനകീയപ്രശ്നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയാണ് പ്രതിപക്ഷം പോരാടിയത്. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയ്ക്ക് മനസ്സില്ലാമനസ്സോടെ സര്‍ക്കാര്‍ തയ്യാറായതോടെ രണ്ടാംഘട്ട സമ്മേളനം ശക്തമായ ചര്‍ച്ചകളിലൂടെ ശ്രദ്ധേയമായി. പാര്‍ലമെന്റ് തുടര്‍ച്ചയായി മുടങ്ങുന്നത് തടയാനാണ് വോട്ടെടുപ്പില്ലെങ്കിലും ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചര്‍ച്ചയ്ക്ക് തയ്യാറായത്. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റമാണ് ആദ്യം ചര്‍ച്ചയ്ക്കെടുത്തത്. ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിരോധത്തിനുപോലും കഴിയാത്ത തരത്തില്‍ ദയനീയമായിരുന്നു സര്‍ക്കാരിന്റെ നില. ശക്തമായ നടപടിയെടുത്തുവെന്ന വാദഗതിക്ക് ഉപോല്‍ബലകമായി ഒന്നും തന്നെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ജി-20 രാജ്യങ്ങളില്‍ വിലക്കയറ്റം ഏറ്റവും രൂക്ഷമായിട്ടുള്ളത് ഇന്ത്യയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നു. ആവശ്യത്തിലധികം ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിച്ചിട്ടും ഭക്ഷണം കിട്ടാതെ ജനങ്ങള്‍ നരകിക്കുന്നു. രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വസ്തുതകള്‍ അക്കമിട്ടുനിരത്തിയുള്ള ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും വിമര്‍ശങ്ങള്‍ക്കുമുമ്പില്‍ തലകുനിച്ചിരിക്കാനേ ഭരണകക്ഷി അംഗങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ബസുദേബ് ആചാര്യ, ഗുരുദാസ് ദാസ് ഗുപ്ത, ജസ്വന്ത് സിങ്, മുലായം സിങ് യാദവ്, ശരത് യാദവ്, ടി ആര്‍ ബാലു, പി സി ചാക്കോ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. ഉന്നയിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പറയാതെ ഒരു ബജറ്റ് പ്രസംഗം നടത്തുകയാണ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ചെയ്തത്. വിലകുറയുമെന്ന ശുഭപ്രതീക്ഷയോടെ വിമര്‍ശങ്ങളെ നേരിട്ട ധനമന്ത്രിക്ക് വിലക്കയറ്റ ചര്‍ച്ചയുടെ ചൂടില്‍നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. റൂള്‍ 193 അനുസരിച്ച് നടന്ന മറ്റൊരു ചര്‍ച്ച കള്ളപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അത് മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും പറഞ്ഞ് ഒഴിയുകയാണ് ധനമന്ത്രി ചെയ്തത്. വന്‍കിടക്കാരെ സഹായിക്കാനാണ് കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അഴിമതിക്കേസുകള്‍ തുടര്‍ച്ചയായി വരുന്നതിന്റെ പ്രധാനകാരണവും കള്ളപ്പണത്തിന്റെ സ്വാധീനം തന്നെയാണ്. സുപ്രീംകോടതി കള്ളപ്പണക്കാരെക്കുറിച്ചുപറഞ്ഞ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പതിവ് മറുപടിയില്‍നിന്നും വ്യത്യസ്തമായി ഒന്നും പറയാന്‍ ധനമന്ത്രിക്കോ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല. സാമ്പത്തികരംഗത്തെ വളര്‍ച്ചയെക്കുറിച്ചുള്ള വിശദീകരണവുമായാണ് പ്രധാനമന്ത്രി രംഗത്തുവന്നത്. പൊതു ബജറ്റുമായി ബന്ധപ്പെട്ട ഉപധനാഭ്യര്‍ഥന സമയത്തുതന്നെയാണ് റെയില്‍വേ ഉപധനാഭ്യര്‍ഥനയും ചര്‍ച്ചചെയ്യപ്പെട്ടത്. ഉപധനാഭ്യര്‍ഥനകളായതുകൊണ്ട് കൂടുതല്‍ സമയം ഈ ചര്‍ച്ചകള്‍ക്ക് നീക്കിവച്ചിരുന്നില്ല. എന്നാല്‍ , റെയില്‍വേ രംഗത്തെ ചര്‍ച്ച ഓരോ സംസ്ഥാനത്തിന്റെയും റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശക്തമായിതന്നെ അംഗങ്ങള്‍ ഉയര്‍ത്തി. റെയില്‍വേ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും നടപ്പാക്കാന്‍ കഴിയാത്തത് ശക്തമായ വിമര്‍ശത്തിനിടയാക്കി. കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എംപിമാര്‍ ഒന്നാകെ പ്രതിഷേധിച്ചു. കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി, പുതിയ റെയില്‍വേ ലൈനുകള്‍ , പുതിയവണ്ടികള്‍ , യാത്രക്കാരുടെ പ്രശ്നങ്ങള്‍ , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പി കരുണാകരന്‍ , പി സി ചാക്കോ, എം ബി രാജേഷ്, എം കെ രാഘവന്‍ , ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. പുതിയ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദി ചര്‍ച്ചകള്‍ പൂര്‍ണമായും ശ്രദ്ധിച്ചും ഇടയ്ക്കിടെ മറുപടി പറഞ്ഞും എംപിമാരെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ , മറ്റുചില വിഷയങ്ങളില്‍ സഭാ നടപടികള്‍ മുടങ്ങിയതിനാല്‍ മന്ത്രിക്ക് തന്റെ കന്നി മറുപടി പ്രസംഗം മേശപ്പുറത്ത് വയ്ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി ബില്ലുകള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വന്നു. ചില ബില്ലുകള്‍ കുഴപ്പങ്ങള്‍ക്കിടയില്‍ ചര്‍ച്ചകൂടാതെ പാസാക്കി യെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ , പ്രസാര്‍ഭാരതി ഭേദഗതി നിയമം, ബാങ്കിങ് ഭേദഗതി നിയമം, ഇന്‍ഷുറന്‍സ് ഭേദഗതിനിയമം, സഹകരണരംഗത്തെ ഭേദഗതിനിയമം, ജഡ്ജിമാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ നിയമ നിര്‍മാണങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിച്ചു. ഇതില്‍ ഇന്‍ഷുറന്‍സ് ഭേദഗതി നിയമത്തിനെതിരെ ചില ഭരണകക്ഷി അംഗങ്ങള്‍തന്നെ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ , സിപിഐ എം നല്‍കിയ ഭേദഗതി വോട്ടെടുപ്പിനിട്ടപ്പോള്‍ ഇടതുപക്ഷപാര്‍ടികളിലെ അംഗങ്ങള്‍ മാത്രമാണ് അനുകൂലമായി വോട്ടുചെയ്തത്. കോണ്‍ഗ്രസ്സും ബിജെപിയും അവസരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സഹകരണഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. എ സമ്പത്ത്, പി കെ ബിജു, ആന്റോ ആന്റണി, എം കെ രാഘവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ , ഇവിടെയും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം അവതരിപ്പിച്ച ഭേദഗതിയെ അനുകൂലിക്കാന്‍ ഇടതുപക്ഷ എംപിമാര്‍ മാത്രമാണ് തയ്യാറായത്. ലോക്സഭയെപോലെ തന്നെ രാജ്യസഭയിലും ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷ എംപിമാര്‍ സ്വീകരിച്ചത്. ഇന്‍ഷുറന്‍സ് ബില്‍ , സഹകരണ ഭേദഗതി നിയമം, ബാങ്കിങ് ഭേദഗതി നിയമം, വിലക്കയറ്റം, കള്ളപ്പണം തുടങ്ങിയവയുടെ ചര്‍ച്ചയിലെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞു. സീതാറാം യെച്ചൂരി, കെ എന്‍ ബാലഗോപാല്‍ , പി രാജീവ്, ടി എന്‍ സീമ, തപന്‍സെന്‍ , എം പി അച്യുതന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ലോക്പാല്‍ -ലോകായുക്ത ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ തള്ളി. അതുകൊണ്ട് ഇത് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കുവരില്ല. ഈ ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പതോളം എംപിമാര്‍ ഹാജരായില്ല. ഇതില്‍ 12 പേര്‍ കോണ്‍ഗ്രസ് എംപിമാരാണ്. ബില്ലിന്റെ ഉള്ളടക്കത്തിലെ വൈകല്യംപോലെ തന്നെ പാര്‍ലമെന്റിനകത്തും നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരും ഭരണഘടനാ വിദഗ്ധരുമായ നേതാക്കള്‍ തന്നെയാണ് പങ്കെടുത്തത്. രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനെ തൃണമൂല്‍ കോണ്‍ഗ്രസ് കൈവിട്ടതോടെ കേവല ഭൂരിപക്ഷംതന്നെ പ്രയാസമാണെന്ന് ബോധ്യപ്പെട്ടു. ഒരു കാരണവുമില്ലാതെ ചര്‍ച്ച രാത്രി 12 മണിവരെ നീട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ മറ്റൊരു തന്ത്രമായിരുന്നു. വോട്ടിനിട്ടാല്‍ പൂര്‍ണമായും പരാജയപ്പെടുമെന്ന് ബോധ്യമായതോടെ വോട്ടെടുപ്പ് ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. ബഹളത്തിനിടയില്‍ സഭ പിരിഞ്ഞതോടെ കോണ്‍ഗ്രസ് രക്ഷപ്പെടുകയായിരുന്നു. ഇനി ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാന്‍ ബജറ്റ് സമ്മേളനംവരെ കാക്കണം. അപ്പോഴും കോണ്‍ഗ്രസിന്റെ സമീപനത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ലോക്പാല്‍ പാസ്സാക്കുക പ്രയാസമാകും. സഭയില്‍ ശ്രദ്ധേയമായ ചര്‍ച്ച നടന്ന വിഷയമായിരുന്നു ലോക്പാല്‍ ബില്‍ . അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം നേരത്തെതന്നെ ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചതാണ്. മൂന്ന് ബില്ലുകള്‍ ഒന്നിച്ചാണ് അവതരിപ്പിച്ചത്. ലോക്പാല്‍ , ലോകായുക്ത്, ഭരണഘടനാ ഭേദഗതി എന്നിവ. പത്തുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ബില്ലിനെ തലനാരിഴ കീറി പരിശോധിച്ചു. ബില്‍ സഭയില്‍ അവതരിപ്പിച്ച് സംസാരിച്ച നാരായണസ്വാമിക്ക് ശ്രദ്ധപിടിച്ചുപറ്റാനോ അംഗങ്ങളില്‍ സ്വാധീനം ചെലുത്താനോ കഴിഞ്ഞില്ല. ഇടതുപക്ഷപാര്‍ടികളും ബിജെപിയും ധാരാളം ഭേദഗതികള്‍ ഉന്നയിച്ചിരുന്നു. ശക്തമായ രക്ഷാകവചം തീര്‍ത്താണ് പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഭരണകക്ഷിയുടെ ഉപകരണമായി മാറിയ സിബിഐയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. അഴിമതിയുടെ സിരാകേന്ദ്രമായി മാറിയ കോര്‍പറേറ്റ് മാനേജ്മെന്റിനെയും പൂര്‍ണമായും ഒഴിവാക്കി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിഷേധിക്കുന്ന സമീപനമാണ് ലോകായുക്ത കൊണ്ടുവരുന്നതുവഴി ചെയ്തിട്ടുള്ളത്. ലോക്പാലിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് അകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. സര്‍ക്കാരിനെ അനുകൂലിച്ചിരുന്ന എസ്പി, ബിഎസ്പി, ആര്‍ജെഡി കക്ഷികള്‍ ബില്ലിനെ എതിര്‍ത്ത് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. യുപിഎ ഘടകകക്ഷികളായ ടിഎംസി, ഡിഎംകെ എന്നിവ അനുകൂലമായി വോട്ടുചെയ്തെങ്കിലും പ്രതിഷേധമുയര്‍ത്തി. ഇടതുപക്ഷവും ബിജെപിയും മറ്റു പാര്‍ടികളും എതിര്‍ക്കുക മാത്രമല്ല ഓരോ വകുപ്പിനും ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള പോരാട്ടം തന്നെ സഭയില്‍ നടത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പന്ത്രണ്ടോളം ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ നിയമം നടപ്പിലാക്കൂ എന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെയുള്ള അന്വേഷണത്തിന് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിനുപകരം മൂന്നില്‍ രണ്ട് ഭൂരിപക്ഷം മതിയെന്ന ഭേദഗതിയും അംഗീകരിച്ചു. എംപിമാര്‍ക്കെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട് 24ാം വകുപ്പ് പൂര്‍ണമായും എടുത്തുമാറ്റി. എന്നാല്‍ മര്‍മപ്രധാനമായ വിഷയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പി കരുണാകരന്‍

Wednesday, December 28, 2011

പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍ N R K മീറ്റ് 2011.

പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഗ്ലോബല്‍ N R K മീറ്റ് 2011.
നാരായണന്‍ വെളിയംകോട്



പ്രവാസി പ്രശ്നങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ പ്രവാസികളുടെ പേരില്‍ നടത്തുന്ന മാമാങ്കമാണു ഡിസംബര്‍ 28 ,29 തയ്യതികളില്‍ നടത്തുന്ന ഗ്ലോബല്‍ N R K മീറ്റ് 2011. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയെ പാടെ അവഗണിച്ചാണു ഈ സമ്മേളനം നടത്തുന്നത്...ഏറെ പാടുപെട്ട് പണിയെടുത്ത് കിട്ടുന്ന തുച്ഛവരുമാനത്തില്‍ മിച്ചം വെച്ച് നാട്ടിലേക്ക് പണം അയച്ച് നാടിന്റെ സാമ്പത്തിക വ്യവസ്ഥക്ക് താങും തണലുമായി നില്ല്ക്കുന്ന ഇവരുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കാര്യമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല.കേരളത്തിന്റെ വികസനത്തിന്ന് ആത്മാര്‍ത്ഥമായ സഹായം ചെയ്തിട്ടുള്ള ഈ ജനവിഭാഗത്തിന്റെ ആവശ്യങളും അവകാശങളും അധികാരി വര്‍ഗ്ഗം എന്നും അവഗണിച്ചിട്ടേയുള്ളു..ഗള്‍ഫ് മേഖലയില്‍ വര്‍ഷങളായി പണിയെടുക്കുന്ന സാധരണക്കാരായ പ്രവാസികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ഗൗരവമായ ചര്‍ച്ച നടത്തുന്നതിന്ന് കേന്ദ്ര സര്‍ക്കാറോ കേരള സര്‍ക്കാറൊ ഇതു വരെ തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണു. എന്നാല്‍ പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ലക്ഷോപല്‍ഷം പ്രവാസി മലയാളികള്‍ക്ക് നെരെ കൊഞ്ഞനം കുത്തുന്ന നടപടിയാണു സമ്പന്നരായ പ്രവാസികളെ മാത്രം വിളിച്ചിരുത്തി നടത്തുന്ന ഈ കോപ്രായങള്‍...പ്രവാസികളെ ഇവിടെയും നാട്ടിലും ചൂഷണം ചെയ്ത് തടിച്ച് കൊഴുത്തവര്‍ , അവരുടെ കീഴില്‍ പണിയെടുക്കുന്നരെ പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുപ്പിച്ച് കൃത്യമായി ശമ്പളം പോലും കോടുക്കാത്തവരാണു ഈ മീറ്റില്‍ എത്തുന്നവരില്‍ അധികപേരും. ഗള്‍ഫ് രാജ്യങളില്‍ അടക്കം ഇവരുടെ കിഴില്‍ പണിയെടുക്കുന്നവര്‍ക്ക് അതാത് രാജ്യങളിലെ ലേബര്‍ നിയമങള്‍ അടക്കം കാറ്റില്‍ പറത്തിക്കൊണ്ടാണു ക്രൂരമായ ചൂഷണത്തിന്ന് വിധേയരാക്കുന്നത്...ഹജ്ജ് പെരുന്നാള്‍ ദിവസം പോലും രാവിലെ ഒന്ന് നമസ്കരിക്കാന്‍ പോകാന്‍ അനുവാദം കൊടുക്കാത്ത മലയാളി " മൊതലാളി "മാര്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം അറിയുമ്പോഴാണു ക്രൂരതയുടെ ഗൗരവം മനസ്സിലാകുക...കേരളത്തിലെ തൊഴിലില്ലായ്മ അല്ലെങ്കില്‍ നാട്ടില്‍ തൊഴിലെടുക്കാന്‍ തയ്യാറാകാത്ത മനോഭവത്തെ ശരിക്കും ചൂഷണം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു.

കേരളത്തിലെ സമ്പദ് ഘടനയെ താങി നിര്‍ത്തുകയും വികസന പ്രക്രിയയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള ഗള്‍ഫ് മലയാളികളുടെ ജീവല്‍ പ്രശ്നങളോട് അനിഭാവപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ സ്വികരിക്കേണ്ടിയിരിക്കുന്നു
പ്രവാസി മലയാളി കാലങളായി ആവ്ശ്യപ്പെടുകയും ഇന്നും പരിഹാരം കാണാന്‍ അധികൃതരും പൊതുസമൂഹവും വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന പ്രശ്നങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണു.അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണു യാത്ര പ്രശ്നങള്‍ ,ഇമിഗ്രേഷന്‍ നിയമപ്രശ്നങള്‍, പുനരധിവാസ പ്രശ്നങള്‍ തുടങിയവ

1. ഗള്‍ഫ്കേരള സെക്ടറില്‍ മറ്റു സെക്ടറുകളെ അപേക്ഷിച്ച് ഈടാക്കുന്ന അമിത വിമാനയാത്രാ കൂലി കുറയ്ക്കുകയും, യൂസേഴ്സ് ഫീയും സര്‍വ്വീസ് നികുതിയും നിര്‍ത്തലാക്കുകയും ചെയ്യുക.


2 . സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് സൌജന്യ നിയമ സഹായ സെല്‍ തുടങ്ങുക.

3. ഇന്ത്യാ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുക.


4. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക 2000 ആയി വര്‍ദ്ധിപ്പിക്കുകയും അംഗമായി ചേരാനുള്ള പ്രായപരിധി 60 ആക്കുകയും ചെയ്യുക.


5. പൊതു വ്യവസായ വികസനത്തിന് പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തുകയും ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യുക. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉതകും വിധത്തില്‍ നിക്ഷേപ സൌഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുക.


6. വിദേശത്ത് ജോലിയന്വേഷിച്ചു പോകുന്നവര്‍ക്ക് അതാതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളും സംസ്കാരവും പരിചയപ്പെടുത്തുന്നതിന് ആവശ്യമായ വിവരങ്ങളടങ്ങുന്ന ഒരു ഒമിറ ആീീസ നല്‍കുകയും ഹ്രസ്വകാല കോഴ്സുകളില്‍ നിര്‍ബ്ബന്ധമായും പങ്കെടുപ്പിക്കുകയും ചെയ്യുക.


7. ഗള്‍ഫ് രാജ്യങളില്‍ മറണപ്പെടുന്ന മലയാളികൗടെ ശവശരീരം നാട്ടിലെത്തിക്കുന്നതിന് സ്ഥാനപതി കാര്യാലയങ്ങളോട് ചേര്‍ന്ന് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെല്‍ ആരംഭിക്കുക.


8. നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ജില്ലകള്‍തോറും സെല്ലുകള്‍ ആരംഭിക്കുകയും ഗള്‍ഫിലെ ഇടപെടല്‍ ശക്തമാക്കുകയും ചെയ്യുക.


കേരളത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ നിസ്തൂല സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കും കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിന്ന് അവസരമുണ്ടാകേണ്ടതുണ്ട്.
അതിനായി ചില ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.


1. കേരള അസംബ്ളിയിലേക്ക് പ്രവാസി പ്രതിനിധികളെ (ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയെ¶ പോലെ) നോമിനേറ്റ് ചെയ്യുക.

2. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോര്‍ അക്കാദമി തുടങ്ങിയ സര്‍ക്കാര്‍ ബോഡികളിലേക്ക് പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കുക.

വിദ്യാഭ്യാസ മേഖല.

രാജ്യം വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന കുതിപ്പുകള്‍ പൊതുവില്‍, മാനവ വിഭവശേഷിയുടെ കുതിപ്പിന്ന് കുടിയേറ്റ സമൂഹത്തിന്റെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്..
എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണപരമായ നേട്ടങ്ങള്‍ പ്രവാസ ലോകത്തെ ബഹുഭൂരിപക്ഷത്തിനും കരഗതമാവുന്നില്ല.. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആഭ്യന്തര സ്രോതസ്സുകള്‍ വികാസം കൊള്ളുന്നതിനനുസൃതമായി പ്രവാസി സമൂഹത്തിനും അതിന്റെ ഗുണഫലങ്ങളും ക്രിയാത്മക തലത്തിലുള്ള പങ്കാളിത്തവും സാധ്യമാകുന്നുണ്ട്.



1. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഫലപ്രദമായ പങ്കാളിത്തം പ്രവാസി മലയാളികള്‍ക്ക് ഉറപ്പു നല്‍കുകയും മക്കളുടെ വിദ്യാഭ്യാസം, ഭാവി മൂലധന നിക്ഷേപം തുടങ്ങിയ രംഗങ്ങളില്‍ അര്‍ഹമായ സാദ്ധ്യതകള്‍ തുറന്നു നല്‍കുകയും വേണം. സര്‍ക്കാരിന്റെ നിയന്ത്രണവും സാമൂഹ്യ പ്രതിബദ്ധതയും സംരഭങ്ങളുടെ പൊതു സ്വീകാര്യതയെ വര്‍ദ്ധിപ്പിക്കും.


2. സ്കൂളുകളും പ്രൊഫഷണല്‍ കോളേജ് അടക്കം അദ്ധ്യയന മേഖലയില്‍ പ്രവാസികളുടെ നിക്ഷേപ സാദ്ധ്യതകള്‍ കണ്ടെത്തുകയും ത്വരിതപ്പെടുത്തുകയും വേണം.

3. സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ട്രസ്റ്റിന്റേയോ സഹകരണ സംഘത്തിന്റേയോ മാതൃകകള്‍ സ്വീകരിച്ചു കൊണ്ടാവാം.നിര്‍ദ്ധിഷ്ട സ്ഥാപനങ്ങളില്‍ വിശേഷിച്ചും പ്രവാസികളുടെ മക്കള്‍ക്ക് മതിയായ സംവരണം നിയമ വിധേയമാക്കണം.


4. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടുന്നവിധം നിക്ഷേപങ്ങള്‍ കണ്ടെത്തണം.


5. വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യ വല്‍ക്കരണം ഏതാണ്ടിന്ന് പൂര്‍ണ്ണമാണ്. അതിനാല്‍, വിശേഷിച്ചും ദരിദ്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തു¶തിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍ ദത്തെടുത്തു ഉച്ചഭക്ഷണം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സംവിധാനമുണ്ടാക്കണം.. ഇതിനു പ്രവാസി സംഘടനകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്താം.


6. ആധുനീകരണവും, മത്സരാധിഷ്ടിതവുമായ വിദ്യാഭാസവും, തൊഴില്‍ കമ്പോളവും, ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ കണ്ടെത്താനുള്ള ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.
അതിനാല്‍ വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി തൊഴിലധിഷ്ടിത/സാങ്കേതിക വിദ്യയിലധിഷ്ടിതമായ കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണം.


7. ഗള്‍ഫ് മേഖലയില്‍, പൊതുവില്‍, അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അതിനാല്‍ ഇന്ത്യന്‍ സിലബസുകള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകങ്ങളുടെ ലഭ്യത ഒരു വിഘ്നമാകുന്നു. കാലവിളംബം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകളെടുക്കണം.


8. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളുടെ അഫിലിയേഷനുകള്‍ എളുപ്പമാക്കുകയും, ഓപ്പണ്‍ യൂണിവേഴ്സിറ്റി സംവധാനം വിപുലപ്പെടുത്തുകയും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന ഹ്രസ്വകാല കോഴ്സുകള്‍ ഗള്‍ഫിലും സാധ്യമാക്കാന്‍ ശ്രമിക്കണം. എംബസി, കോണ്‍സുലേറ്റുകള്‍ എ¶ിവയുടെ സേവനം ഈ തുറകളില്‍ അര്‍ത്ഥവത്താകും.


9. ഗള്‍ഫ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് നാട്ടിലുള്ളപോലെ ഇന്‍സര്‍വീസ്് കോഴ്സുകള്‍ ഏര്‍പ്പാട് ചെയ്യുക. നാട്ടില്‍നിന്ന് ഇതിനായെത്തുന്ന വിദഗ്ദര്‍ക്കുള്ള യാത്രാചിലവ് ഇവിടുത്തെ മാനേജ്മെന്റുകളില്‍ നിന്ന് ഈടാക്കണം.


10. എന്‍ അഎ ഐ ക്വോട്ടയില്‍ അമിത ഫീസ് ഈടാക്കു¶ത് നിര്‍ത്തലാക്കുക.


11. ഐ ഐ ടി ,ഐ ഐ എം കോഴ്സുകള്‍ക്ക് ഗള്‍ഫില്‍ എന്‍ട്രന്‍സ് ടെസ്റ്റ് സെന്ററുകള്‍ തുടങ്ങുക.
കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കേകാര്യങ്ങള്‍

1. കേരളത്തിലെ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുക.

2. പ്രവാസി വോട്ടവകാശം ഫലപ്രദവും സാര്‍വ്വത്രികവുമാക്കുന്നതിന് ചട്ടങ്ങള്‍ ലഘൂകരിക്കുക.

3. ഭാഷാപരമായ ജനസംഖ്യാ അനുപാതത്തിനനുസരിച്ച് രാജ്യസഭയിലേക്ക് വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുക.

ഇതില്‍ ഉന്നയിച്ചിട്ടുള്ള ആവശൃങ്ങള്‍ കഴിഞ്ഞ ഫേബ്രുവരിയില്‍ ദുബായില്‍ ദല സംഘടിപ്പിച്ച പ്രവാസി സമ്മേനം ചര്‍ച്ച ചെയ്ത് കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും ഭരണത്തില്‍ വരുന്ന മുന്നണി സംസ്ഥാനത്തിന്റ അധികാരപരിധിയില്‍ വരുന്നത് നടപ്പാക്കുകയും കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നവ അവിടെ സമ്മര്‍ദ്ദം ചെലുത്തി നടപ്പില്‍വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ കൂടി കേരള സര്‍ക്കാന്റെയും കേരളിയ സമൂഹത്തിന്റെയും മുന്നില്‍ ഞങള്‍ അവതരിപ്പിക്കുന്നു....
.
നാരായണന്‍ വെളിയംകോട്.ദുബായ്.
050-6579581.kunnth12@gmail.com

Saturday, October 22, 2011

ദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി



ദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി .








നാട്ടുഭാഷയുടെ മധുരവും വിയര്‍പ്പിന്റെ ഗന്ധവും ചാലിച്ച് മലയാള കാവ്യശാഖയെ സമ്പുഷ്ടമാക്കിയ മുല്ലനേഴിയുടെ നിര്യാണത്തില്‍ ദല ദുബായ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി .




Wednesday, October 19, 2011

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചനം രേഖപ്പെടുത്തി.

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചനം രേഖപ്പെടുത്തി.മലയാള നോവല്‍ -കഥാ സാഹിത്യത്തില്‍ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയായിരുന്നു കാക്കനാടന്‍ . അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരുന്നു. ശക്തമായ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളിലും പ്രതിഫലിച്ചിരുന്നത്.അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിന്ന് തീരാനഷ്ടമാണു...ദലയുടെ ആദരാജ്ഞലികള്‍.....
എന്ന്

എ അബ്ദുള്ളക്കുട്ടി
പ്രസിഡണ്ട്..
ദല ദുബായ്
055.2897914

Sunday, October 2, 2011

കേന്ദ്രവും കേരളവും ജനങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു...ഉമ്മന്‍ ചാണ്ടിയുടെ നൂറുദിനപരിപാടിയുടെ തനിനിറം കടുത്ത ജനദ്രോഹമെന്ന് ജനം തിരിച്ചറിയുന്നു...

കേന്ദ്രവും കേരളവും ജനങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു...ഉമ്മന്‍ ചാണ്ടിയുടെ നൂറുദിനപരിപാടിയുടെ തനിനിറം കടുത്ത ജനദ്രോഹമെന്ന് ജനം തിരിച്ചറിയുന്നു...






കേന്ദ്രത്തിലെ മഹാരാജാക്കന്മാര്‍ പെട്രോള്‍ ,ഡിസല്‍, പാചക വാതകത്തിന്റെ വില തോന്നിയതുപോലെ വര്‍ദ്ധിപ്പിച്ച് ജനങളെ വെല്ലുവിളിക്കുമ്പോള്‍ കേരളത്തിലെ മഹാരാജാവ് വൈദ്യുതി നിരക്കും പാല്‍വിലയും ബസ്ചാര്‍ജും വര്‍ധിപ്പിച്ച് ഇവിടെ ആഹ്ലാദിച്ച് കള്ളന്മാരേയും കൊള്ളക്കാരേയും സം‌രക്ഷിച്ച് നൂറുദിനപരിപാടിയുമായി ഓടി നടക്കുകയാണു...നൂറുദിനപരിപാടിയില്‍ ഇത്രയൊക്കെ ജനങളെ ദ്രോഹിച്ചത് പോരായെന്ന് മൂപ്പര്‍ക്ക് പെട്ടൊന്നെരു ബോധോദയം....പിന്നെ വൈകിയില്ല ഇനി ജനങളെ ദ്രോഹിക്കാനുള്ള മാര്‍ഗ്ഗമേതാണെന്ന് വൈതാളിക വൃന്ദത്തൊട് ആരാഞ്ഞു ...ഒട്ടും താമസം വന്നില്ല..ജനങളുടെ കുടിവെള്ളം മുട്ടിക്കുകതന്നെ ..പിന്നെ ഒട്ടും വൈകിയില്ല..വെള്ളക്കരം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കുകതന്നെ....ജനങള്‍ക്ക് ഈ സന്തോഷ വാര്‍ത്ത ഉടനെ അറിയിക്കാനും തീരുമാനിച്ചിരിക്കുന്നു....ഭരണകക്ഷിയിലുള്ള സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പേടിക്കാനില്ലല്ലോ.ഇതൊക്കെ പ്രതിപക്ഷത്തിന്ന് മാത്രം ബാധിക്കുന്ന പ്രശ്നമാണല്ലോ????.... യു ഡി എഫുകാരുടെ വെള്ളക്കരമൊക്കെ നമ്മുടെ ഉമ്മന്‍ ചാണ്ടി സാറിന്റെ എക്കൗണ്ടില്‍ നിന്ന് നേരിട്ട് അടക്കുന്നതുകൊണ്ട് അവര്‍ക്ക് പേടിക്കാനില്ല...അതുപോലെയല്ലല്ലോ മറ്റുള്ളവര്‍....
ഇതിനൊക്കെ എതിരെ പാവപ്പെട്ട മനുഷ്യര്‍ സമരം ചെയ്യാനൊരുങിയാല്‍ അതിന്നെതിരെ തിരിയുന്ന കുറെ നപുംസകങള്‍ നമ്മുടെ നാട്ടിലുണ്ട്....ജനങളെ പറ്റി സദാസമയം ചിന്തിച്ച്കൊണ്ടിരിക്കുന്നവര്‍...എന്തു പറയുന്നു....നിങളുടെ വെള്ളക്കരവും അടക്കുന്നത് ജനദ്രോഹി മുഖ്യമന്ത്രിയുടെ എക്കൗണ്ടില്‍ നിന്നു തന്നെയാണോ??കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന ജനദ്രോഹനയങള്‍ നടപ്പാക്കുന്ന സര്‍ക്കാറുകള്‍ക്ക് എതിരെ ജനങളുടെ കൂട്ടമായ സമരങള്‍ ഉയര്‍ന്ന് വരണം...ജനങളെ കൊള്ളയടിക്കുന്ന അഴിമതി വീരന്മാരെ ജനം വെറുതെ വിടരുത്...ജനങളുടെ മൗനമാണു ഇവരെക്കൊണ്ട് ഈ തോന്നിവാസമൊക്കെ ചെയ്യിക്കുന്നത്
റിപ്പോര്‍ട്ടിലേക്ക്.....തിരുവനന്തപുരം: വൈദ്യുതി നിരക്കും പാല്‍വിലയും ബസ്ചാര്‍ജും വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരം അഞ്ചിരട്ടിവരെവര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. വാട്ടര്‍അതോറിറ്റി ബോര്‍ഡ് യോഗം നിരക്ക് വര്‍ധനാ നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇത് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കും.വിവിധ വിഭാഗങ്ങളില്‍ 20 ശതമാനം മുതല്‍ 150 ശതമാനം വരെയാണ് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുറമെ ഗാര്‍ഹികേതര ഉപഭോക്താക്കളുടെയും വ്യവസായമേഖലയുടെയും കരവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്ക് പ്രതിമാസം 20 രൂപയായിരുന്നു. ഇത് 100 രൂപയാക്കാനാണ് നിര്‍ദേശം. 20 രൂപക്ക് നിലവില്‍ അഞ്ച് കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കാമായിരുന്നു. അഞ്ചു മുതല്‍ 10കിലോലിറ്റര്‍ വരെയുള്ള നിരക്ക് നിലവില്‍ മിനിമം 20 രൂപയും പുറമെ കിലോലിറ്ററിന് നാലു രൂപ വീതവും 10 മുതല്‍ 20കിലോലിറ്റര്‍ വരെ മിനിമം 40 രൂപയും കിലോലിറ്ററിന് അഞ്ചു രൂപയും വെച്ചായിരുന്നു. 20കിലോലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ ഈ മൂന്ന് സ്ളാബുകള്‍ ഒന്നാക്കാനാണ് നിര്‍ദേശം. മിനിമം 100 രൂപയും കിലോലിറ്ററിന് 10 രൂപ വീതവും നല്‍കണം. അതായത് നിലവില്‍ നാല്, അഞ്ചു രൂപയുണ്ടായിരുന്ന കിലോലിറ്ററിന്‍െറ നിരക്ക് 10 രൂപയായി വര്‍ധിക്കും. നിലവില്‍ 10കിലോ ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബി.പി. എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം നല്‍കുന്നുണ്ട്.20-30 കിലോലിറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 200 രൂപയാക്കി ഉയര്‍ത്തും. 20കിലോലിറ്ററിന് മുകളില്‍ വരുന്ന ഉപയോഗത്തിന് കിലോലിറ്ററിന് 14 രൂപവീതം അധികം നല്‍കണം. 20 കിലോലിറ്ററിനാണ് 200 രൂപ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 90 രൂപയും കിലോലിറ്ററിന് ആറു രൂപയും വീതമായിരുന്നു ഈ സ്ളാബിലെ നിരക്ക്.30-40 കിലോലിറ്റര്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് 340 രൂപയും കിലോലിറ്ററിന് 18 രൂപയും (30ന് മുകളില്‍ വരുന്നത്) വീതം ഈടാക്കാനാണ് ശിപാര്‍ശ. നിലവില്‍ ഈ സ്ളാബില്‍ 150 രൂപയും കിലോലിറ്ററിന് 10 രൂപയുമായിരുന്നു. 40-50കിലോലിറ്റര്‍ ഉപയോഗത്തിന് മിനിമം 520 രൂപയും ഓരോ കിലോലിറ്ററിനും 25 രൂപയും വീതമാണ് വര്‍ധന. നിലവില്‍ 250 രൂപയും കിലോലിറ്ററിന് 14 രൂപയും വീതമാണ്. 50 കിലോലിറ്ററിന് മുകളില്‍ 770 രൂപയും പിന്നീട് ഓരോ കിലോലിറ്ററിനും 35 രൂപയുമായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. നിലവില്‍ 390 രൂപയും കിലോലിറ്ററിന് 25 രൂപയും വീതമാണ്.ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് കിലോലിറ്ററിന് 20 മുതല്‍ 35 രൂപ വരെയായി വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. നിലവില്‍ 15 കിലോലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് മിനിമം 125 രൂപയും കിലോലിറ്ററിന് 10 രൂപയും വീതമായിരുന്നു. ഇത് മിനിമം 200 രൂപയായും കിലോലിറ്ററിന് 20 രൂപയായും ഉയരും. 15-50 കിലോലിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് 300 രൂപയും കിലോലിറ്ററിന് 25 രൂപയുമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 150 രൂപയും കിലോലിറ്ററിന് 14 രൂപയും വീതമാണ്. 50 കിലോലിറ്ററിന് മുകളിലെ ഉപയോഗത്തിന് 875 രൂപയും കിലോലിറ്ററിന് 35 രൂപയും വീതം ഈടാക്കാനാണ് നിര്‍ദേശം. നിലവില്‍ ഈ വിഭാഗത്തിന് 640 രൂപയും കിലോലിറ്ററിന് 25 രൂപയുമാണ്.വ്യവസായ ഉപഭോക്താക്കള്‍ക്ക് മിനിമം 250 രൂപയും കിലോലിറ്ററിന് 25 രൂപയും വീതമായിരുന്നത് മിനിമം 300 രൂപയും കിലോലിറ്ററിന് 35 രൂപയും വീതമാക്കി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഗ്രാമീണമേഖലയിലെ ടാപ്പുകളുടെ നിരക്ക് 3500 രൂപയില്‍ നിന്ന് 4350 രൂപയും നഗര മേഖലകളില്‍ 5256 രൂപയില്‍നിന്ന് 6570 രൂപയുമാക്കാനും നിര്‍ദേശമുണ്ട്.
--------------------------------------------------------------------------------

Saturday, October 1, 2011

വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്.

വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്.








തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്. 1,11111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍ , ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി.രാധാകൃഷ്ണന്‍ ആധുനികതയുടെ ദുരൂഹാഖ്യാനത്തില്‍ പെടാതെ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്​പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്​പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍ . കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.
വള്ളത്തോള്‍ പുരസ്‌ക്കാരം മുന്‍ വര്‍ഷങളില്‍ ലഭിച്ചവര്‍
1991 പാലാ നാരായണന്‍ നായര്‍ 1994 പൊന്‍കുന്നം വര്‍ക്കി 1993 വൈക്കം മുഹമ്മദ് ബഷീര്‍ 1993 ബാലാമണിയമ്മ 1995 എം.പി. അപ്പന്‍ 1996 തകഴി ശിവശങ്കരപ്പിള്ള 1997 അക്കിത്തം അച്യുതന്‍ നമ്പൂതിരി 1998 ഡോ.കെ.എം. ജോര്‍ജ് 1999 പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍‌ 2000 പി. ഭാസ്ക്കരന്‍ 2001 ടി. പത്മനാഭന്‍ 2002 ഡോ.എം. ലീലാവതി 2003 സുഗതകുമാരി 2005 എം.ടി. വാസുദേവന്‍ നായര്‍ 2006 ഒ.എന്‍.വി. കുറുപ്പ് 2007 ഡോ. സുകുമാര്‍ അഴീക്കോട് 2008 പുതുശ്ശേരി രാമചന്ദ്രന്‍ 2009 കാവാലം നാരായണപണിക്കര്‍ 2010 വിഷ്ണുനാരായണന്‍ നമ്പൂതിരി