Friday, December 10, 2010

വിനാശം വിതയ്ക്കുന്ന മത ഇടപെടല്‍'

വിനാശം വിതയ്ക്കുന്ന മത ഇടപെടല്‍.

മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതവിശ്വാസത്തിനതീതമായി ജനങ്ങള്‍ക്കിടയിലുള്ള സൌഹൃദത്തെയും പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും ഇല്ലാതാക്കാന്‍ മാത്രമേ ഇടവരുത്തൂ. മനുഷ്യപുരോഗതിക്ക് മതത്തിന്റെ രാഷ്ട്രീയത്തിലെ ഇടപെടല്‍ വിലങ്ങുതടിയായി തീര്‍ന്നിട്ടേയുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതങ്ങളും വിശ്വാസവും അതിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എല്ലാ മതങ്ങളും മനുഷ്യനന്മയാണ് ഉദ്ഘോഷിക്കുന്നത്. എന്നാല്‍, സാമൂഹ്യ - സാമ്പത്തിക പിന്നോക്കാവസ്ഥയെ തരണംചെയ്യാന്‍ മതസ്ഥാപനങ്ങള്‍ സഹായകമായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം ചുരുക്കം ചിലരുടെ കൈയിലായി. അധ്വാനിച്ച് സമ്പത്ത് സൃഷ്ടിക്കുന്നവര്‍ അവഗണിക്കപ്പെട്ടു. വര്‍ഗപരമായ വിഭജനത്തിനും അടിത്തറ തീര്‍ത്തത് ഈ അവസ്ഥയാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക', 'നിനക്ക് രണ്ട് വസ്ത്രമുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവന് നല്‍കുക', 'നീ നിന്റെ നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് ജീവിക്കുക' തുടങ്ങി മഹത്തരമായ തത്വങ്ങള്‍ പലതും യേശുക്രിസ്തു പ്രചരിപ്പിക്കുകയുണ്ടായി. ദാരിദ്യ്രവും കഷ്ടപ്പാടും അനുഭവിക്കുന്ന ജനങ്ങളെ മുന്നില്‍കണ്ടുകൊണ്ടാണ് ഈ തത്വങ്ങള്‍ വിളംബരം ചെയ്തത്. ഭൌതികജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തി മാത്രമേ ആത്മീയമോക്ഷം കൈവരിക്കാനാകൂ എന്ന യാഥാര്‍ഥ്യം അംഗീകരിച്ചാണ് ക്രിസ്തു ജീവിച്ചത്. 2000 വര്‍ഷം പിന്നിട്ടിട്ടും ക്രിസ്തുവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സഭകള്‍ക്കൊന്നും ഫലത്തില്‍ ആ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. വിധിയുടെയും വിശ്വാസത്തിന്റെയും മൂടുപടമിട്ട് നിലവിലുള്ള സ്ഥിതി തുടരാനാണ് ശ്രമിച്ചത്. ഇതിനെതിരെ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. ഈ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആശയപരവും സംഘടനാപരവുമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നത് കമ്യൂണിസ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തെ തുടര്‍ന്നായിരുന്നു. അതിനു മുമ്പത്തെ ചെറുത്തുനില്‍പ്പുകളില്‍നിന്ന് വ്യത്യസ്തമായ ഒരടിത്തറ - ശാസ്ത്രീയമായ അടിത്തറ, അതിനുണ്ടായി. ദൈവത്തിന്റെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ നാമത്തില്‍ സ്വന്തം ഭാവി നിര്‍ണയിക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. മറ്റു പല മാര്‍ഗങ്ങള്‍ക്കും പുറമെ, ഭരണകൂടത്തിന്റെ മര്‍ദനമുറകള്‍ ഉപയോഗിച്ചു. ജനങ്ങളുടെ സമരങ്ങളെ അടിച്ചമര്‍ത്തിയ സന്ദര്‍ഭങ്ങളിലെല്ലാം ഭരണകൂടത്തിന് പിന്തുണയായി പ്രവര്‍ത്തിക്കുകയായിരുന്നു സംഘടിത മതമേധാവികള്‍. ഐക്യകേരളം രൂപീകരിച്ച് ആറുമാസം തികയുന്നതിന് മുമ്പ് 1957 ഏപ്രിലില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ് പാര്‍ടിയെ വിജയിപ്പിക്കുന്നതിനും അധികാരം ഏല്‍പ്പിക്കുന്നതിനുമാണ് ജനങ്ങള്‍ തയ്യാറായത്. ജന്മികളോ മുതലാളിമാരോ ധനാഢ്യന്മാരോ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥ മേധാവികളോ ആയിരുന്നില്ല കമ്യൂണിസ്റ് പാര്‍ടിയെ ജയിപ്പിച്ചത്. അതേവരെ അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ തൊഴിലാളികളും ദരിദ്രകൃഷിക്കാരും കിടപ്പാടമില്ലാത്തവരും പട്ടിണിക്കാരായ ജനങ്ങളും ഇടത്തരക്കാരും ചേര്‍ന്നായിരുന്നു. സമൂഹത്തില്‍ ബഹുഭൂരിപക്ഷംവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച്, അര്‍പ്പണ ബോധത്തോടെ ത്യാഗം സഹിച്ച് പ്രവര്‍ത്തിച്ചത് കമ്യൂണിസ്റുകാരായിരുന്നു. ജയിലില്‍പോകാനും മര്‍ദനം നേരിടാനും രക്തസാക്ഷിത്വം വരിക്കാനും മടിക്കാത്തവരാണ് കമ്യൂണിസ്റുകാരെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ചൂഷണരഹിതവും സ്ഥിതി-സമത്വത്തില്‍ അധിഷ്ഠിതവുമായ പുത്തന്‍ സമൂഹം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ 1957ലെ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ക്കകത്തുനിന്നുകൊണ്ട് ചെയ്യാവുന്ന ജനനന്മ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അങ്ങനെ നടപ്പാക്കാന്‍ ശ്രമിച്ച പരിപാടികള്‍പോലും പ്രതിലോമശക്തികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ അതുവരെ അനുഭവിച്ച, ജനവിരുദ്ധമായ പലതും നഷ്ടപ്പെടുന്നതായി അവര്‍ തിരിച്ചറിഞ്ഞു. അവരുടെ നേതൃത്വത്തിലാണ് 'വിമോചന സമരം' എന്ന അട്ടിമറി സമരം നടന്നത്. ദേശീയ പ്രതിലോമ ശക്തികള്‍ മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വം ഉള്‍പ്പെടെയുള്ള സാര്‍വദേശീയ വലതുപക്ഷ ശക്തികളും അതിനു പിന്തുണ നല്‍കി. ക്രിസ്തീയ സഭകള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്തിട്ടുണ്ട്. ഉദാഹരണംവിദ്യാഭ്യാസരംഗംതന്നെ. നിസ്വാര്‍ഥ സേവനമായിരുന്നു തുടക്കത്തില്‍. കാലക്രമേണ അതില്‍നിന്ന് വ്യതിചലിച്ചു. ലാഭത്തിനുവേണ്ടിയുള്ള ഒരു 'സേവന'മായിത്തീര്‍ന്നു. കുട്ടികളില്‍ അച്ചടക്ക ബോധം, ഗുരുക്കന്മാരോടും മുതിര്‍ന്നവരോടും ബഹുമാനം, സത്യസന്ധത തുടങ്ങി പല നല്ല ഗുണങ്ങളും വളര്‍ത്തുന്നതില്‍ വലിയ പങ്ക് ക്രിസ്തീയ സഭകളും മറ്റു മതസംഘടനകളും വഹിച്ചു. എന്നാല്‍, അത് നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനായില്ല. 1959ലെ 'വിമോചനസമര'മാണ് ക്രിസ്തീയ നന്മകള്‍ നശിപ്പിച്ച ദുരന്തമായിത്തീര്‍ന്നത്. ഏറെക്കുറെ നിക്ഷിപ്ത താല്‍പ്പര്യത്തിന്റെ കരുവായി സഭകള്‍ മാറി. ആ സ്ഥിതിയില്‍നിന്ന് കരകയറുന്നതിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മതശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍, സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി രൌദ്രരൂപം പൂണ്ടത് 'വിമോചനസമര'ത്തോടുകൂടിയാണ്. മതസ്ഥാപനമേധാവികളുടെ ശക്തമായ പിന്തുണ സമരത്തിനുണ്ടായിരുന്നു. അവര്‍ അതേവരെ പ്രചരിപ്പിച്ചിരുന്ന എല്ലാ സനാതന മൂല്യങ്ങളും പിച്ചിച്ചീന്തിയെറിഞ്ഞു. അന്നത്തെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കുടികിടപ്പവകാശം, പാട്ടം വാരം കൃഷിക്കാര്‍ക്ക് സ്ഥിരാവകാശം, എന്നിവ നല്‍കി ജന്മിത്വത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് മോചിപ്പിച്ചു. സ്വകാര്യ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമമുണ്ടാക്കി. ഇവയൊന്നും മതവിശ്വാസത്തിനോ മഹാഭൂരിപക്ഷംവരുന്ന മതവിശ്വാസികളുടെ ദൈനംദിന ജീവിത താല്‍പ്പര്യങ്ങള്‍ക്കോ വിരുദ്ധമായിരുന്നില്ല. ആ സത്യം മറച്ചുപിടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനു നേതൃത്വം നല്‍കുകയാണ് മത-രാഷ്ട്രീയ കൂട്ടുകെട്ട് ചെയ്തത്. മുന്‍പന്തിയില്‍ നിലയുറപ്പിച്ചത് കത്തോലിക്ക സഭയാണ്. മതാനുയായികളില്‍ കുടികൊള്ളുന്ന കാപട്യമില്ലാത്ത മതവിശ്വാസം സഭാനേതൃത്വവും ഇതര നിക്ഷിപ്ത താല്‍പ്പര്യക്കാരും ദുരുപയോഗം ചെയ്യുകയായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ഭരണാധികാരം ഏറ്റെടുത്ത കോഗ്രസ് ചൂഷകവര്‍ഗ താല്‍പ്പര്യത്തിനുവേണ്ടി മഹത്തായ ദേശീയ പ്രസ്ഥാനത്തെ കീഴ്മേല്‍ മറിച്ചാണ് വിമോചന സമരത്തിന് നേതൃത്വം നല്‍കിയത്. ഈ പ്രവൃത്തികള്‍ക്കെല്ലാം അന്നത്തെ പ്രമുഖമാധ്യമങ്ങള്‍ കലവറയില്ലാത്ത പിന്തുണ നല്‍കി. ഇക്കഴിഞ്ഞ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 1959ലെന്നപോലെ രാഷ്ട്രീയ-മത-വര്‍ഗീയ ഏകീകരണം പ്രകടമായി. അതിനെ ന്യായീകരിക്കുകയാണ് യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോഗ്രസ്. മതനിരപേക്ഷ പ്രസ്ഥാനമെന്ന സ്ഥാനത്തുനിന്നും അത് പിന്നെയും താഴോട്ട് പോകുകയാണ്. വിശ്വാസമര്‍പ്പിച്ചിട്ടുള്ള അനുയായികളെ രാഷ്ട്രീയ താല്‍പ്പര്യത്തിന് അടിയറവയ്ക്കുന്ന നിലപാട് കോഗ്രസിന് തിരിച്ചടിയേല്‍പ്പിക്കുകയാണ്. പടിപടിയായി അനുയായികള്‍ക്ക് കോഗ്രസില്‍ വിശ്വാസം കുറഞ്ഞുവരുന്നു. ഈ യാഥാര്‍ഥ്യം സഭാനേതൃത്വങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. 'വിമോചന സമര'ത്തിനുശേഷം ക്രിസ്തീയ സമൂഹത്തില്‍നിന്ന് കൂടുതല്‍ പേര്‍ കമ്യൂണിസ്റ് പാര്‍ടിയോട് അടുക്കുകയാണുണ്ടായത്. അതിപ്പോഴും തുടരുന്നു. രാഷ്ട്രീയത്തില്‍ മതസംഘടനകളുടെ കൈകടത്തല്‍ തൊഴിലെടുക്കുന്നവരെയാകെ ഐക്യപ്പെടുത്തുന്ന ട്രേഡ് യൂണിയനുകള്‍ക്കും ജനാധിപത്യ സംഘടനകള്‍ക്കുമെതിരാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കിത്തീര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മതാടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയ നിലപാടെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുമ്പോള്‍, മറ്റ് മതവിഭാഗങ്ങളും അതുപോലുള്ള നിലപാടുകളിലേക്ക് തിരിയുന്നു. ഇത് സമൂഹത്തില്‍ ഐക്യം സൃഷ്ടിക്കുന്നതിന് പകരം അപകടകരമായ അന്യോന്യമത്സരത്തിനാണ് ഇടയാക്കുന്നത്...എം എം ലോറന്‍സ്

1 comment:

Anonymous said...

പക്ഷെ താങ്കള്‍ ചിലത് വിട്ടുപോയി .... ഇവിടെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത് ഇടതു പക്ഷ നേതാക്കന്മാരുടെ ഹുന്കിനുള്ള മറുപടിയാണ് . ഒരു പൊതു പ്രേവര്തകന്‍ ജെനങ്ങളുടെ ക്ഷേമത്തിനായി പ്രേവര്തിക്കുന്നവരാകണം. അല്ലാതെ ജന്മിമാരുടെ ഭാഷ പുറത്തെടുത്താല്‍ എന്നെ പോലെ കാലാകാലങ്ങളില്‍ നിക്ഷ്പക്ഷമായി വോട്ടു ചെയ്യുന്നവര്‍ ചിന്തിച്ചിട്ടേ ചെയ്യൂ. ഭരണത്തിന്റെ ആദ്യ കാലങ്ങളില്‍ എന്‍ എസ് എസ്സുമായി നിങ്ങള്‍ നടത്തിയ വാക്പയറ്റും നികൃഷ്ട ജീവി പ്രയോഗവും സാംസ്കാരിക കേരളത്തിന്‌ കല്പിച്ചിട്ടുള്ള മര്യാധകള്‍ക്ക് വളരെ താഴെയായിരുന്നു. കഴിഞ്ഞ തവണത്തെ യു ഡീ എഫ് ഭരണം ഗ്രൂപ്പ്‌ കളികൊണ്ട് ജെനങ്ങളെ പൊട്ടന്‍ കളിപ്പിച്ചപ്പോള്‍ എന്നെപോലുള്ളവര്‍ എല്‍ ഡീ എഫിന് വോട്ടുചെയ്തു. ഇപ്പോള്‍ നേരെ തിരിച്ചും. ഒരു കാര്യം മാത്രം ശ്രെദ്ധിക്കുക എന്തൊക്കെ സംഭവിച്ചാലും എല്‍ ഡീ എഫിന് വോട്ടു ചെയ്യുന്ന ഒരു വോട്ടു ബാങ്ക് മാത്രമല്ല നിങ്ങളെ വിജയിപ്പിക്കുന്നത്.