Monday, June 28, 2010

ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍

ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍.
ഡോ. കെ ഇ എന്‍ കുഞ്ഞഹമ്മദ്..
കമ്യൂണിസ്റ് പാര്‍ടിയുടെ രേഖകളില്‍ മുമ്പേതന്നെ കൃത്യമായ അര്‍ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട, 'ന്യൂനപക്ഷപ്രശ്നം' പുരോഗമന കലാസാഹിത്യസംഘത്തിലെ ചിലരുടെ സൃഷ്ടിയാണെന്ന പുക പരത്താനാണ് സംഘപരിവാര്‍ശക്തികള്‍ മുമ്പെന്നപോലെ ഇപ്പോഴും ശ്രമിക്കുന്നത്. അതനുസരിച്ച് അവര്‍ കമ്യൂണിസ്റുകാരില്‍ ഒരു വിഭാഗത്തെ, 'ന്യൂനപക്ഷപ്രീണനവാദികള്‍' എന്നും വേറൊരു വിഭാഗത്തെ, 'ഭൂരിപക്ഷപ്രീണനവാദികള്‍' എന്നും വിഭജിച്ച് സ്വയം രസിക്കുകയാണ്! ഭൂരിപക്ഷ കാര്‍ഡാണ് ഇപ്പോള്‍ സിപിഐ എം കളിക്കുന്നതെന്ന ജമാഅത്തെ ഇസ്ളാമി വിമര്‍ശം, സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ വിജയമാണ് വേറൊരു വിധത്തില്‍ വിളംബരം ചെയ്യുന്നത്. കമ്യൂണിസ്റ് പാര്‍ടിയുടെമേല്‍ ഹിന്ദുവിരുദ്ധപ്രതിച്ഛായ കെട്ടിവയ്ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍, അതിന്റെമേല്‍ 'ന്യൂനപക്ഷവിരുദ്ധത' കെട്ടിവയ്ക്കാനാണ് ജമാഅത്തെ ഇസ്ളാമി ശ്രമിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടിയേ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മൂലധനശക്തികളെയാണ് ആ അര്‍ഥത്തില്‍ വ്യത്യസ്തതലങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും ഇരുകൂട്ടരും ആശ്ളേഷിക്കുന്നത്. ജാതിമതഭേദമെന്യേ ഒരു വീട്ടില്‍ എല്ലാവരും, എല്ലാ ഉത്സവങ്ങളും എല്ലാവര്‍ക്കും, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും തുടങ്ങി, ഒരു പുതിയ മതരഹിത സാമൂഹ്യക്രമത്തിന്റെ സാക്ഷാല്‍ക്കാരം സ്വപ്നംകണ്ട് ഞാനെഴുതിയത് നിരവധി പുസ്തകങ്ങളിലായി ആര്‍ക്കും വായിക്കാന്‍ കഴിയുംവിധം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മതവിശ്വാസത്തിന്റെതന്നെ അടിസ്ഥാനത്തില്‍ വികസിക്കുന്ന മതനിരപേക്ഷബോധത്തെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ സദാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആശയതലത്തില്‍ സംവാദങ്ങളും പ്രായോഗികതലങ്ങളില്‍ 'ജീവിത ബദലുകളും' സൃഷ്ടിച്ചുകൊണ്ടാണ്, അല്ലാതെ ചുമ്മാ ആഴ്ചപ്പതിപ്പുകള്‍ക്കുചുറ്റും കറങ്ങിക്കൊണ്ടല്ല, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ ഇത്തരം ദൌത്യം നിരവധി പരിമിതിക്കും ആശയസംവാദങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സാഹിത്യസംഘം പ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ക്കെതിരെ ഭൂരിപക്ഷവര്‍ഗീയശക്തികളും ന്യൂനപക്ഷവര്‍ഗീയശക്തികളും സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വിമര്‍ശങ്ങള്‍ നിര്‍വഹിക്കുന്നത്. സംഘപരിവാര്‍ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെയും നിരന്തരം വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനെതിരെയും സമാനതകളില്ലാതെ വംശഹത്യകള്‍ ഗുജറാത്തിലും ഒറീസയിലും നടത്തിയതിനെതിരെയും ശക്തമായ പ്രചാരണം നടത്തിയ ഒരു സാംസ്കാരികസംഘടനയെന്ന നിലയില്‍ സാഹിത്യസംഘവും അതിന് നേതൃത്വം നല്‍കിയവരും സംഘപരിവാര്‍ രോഷത്തിന് മറ്റാരേക്കാളും കൂടുതല്‍ വിധേയമാകുക സ്വാഭാവികമാണ്. പ്രധാനമായും സംഘപരിവാര്‍ നേതൃത്വത്തില്‍ അടുത്തുനടന്ന 'ലൌ ജിഹാദ്' വിവാദത്തിന്റെ അസംബന്ധം പുറത്തായിപ്പോയതിന്റെ രോഷം കേസരി എനിക്കെതിരെ പ്രകടിപ്പിക്കുന്നതുമാത്രം കാണുക. "ലൌ ജിഹാദിനെതിരെ സൈദ്ധാന്തിക തത്ത്വാധിഷ്ഠിത ഡങ്കു ഡുങ്കയുമായി വന്ന കുഞ്ഞഹമ്മദ് വെറുമൊരു ജമാഅത്ത് മെഗഫോണായിരുന്നുവെന്ന് വൈകിയെങ്കിലും മാര്‍ക്സിസ്റുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.'' ഇന്ത്യ പൊട്ടിക്കരഞ്ഞ സമയങ്ങളിലൊക്കെ സമര്‍ഥമായ മൌനം സൂക്ഷിച്ച് സമവാക്യങ്ങള്‍ സൃഷ്ടിച്ചവരോട് അവര്‍ക്കേറെ സന്തോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. മൃദുഹിന്ദുത്വവുമായി കൊഞ്ചിക്കുഴയുന്നവരെ ആശ്ളേഷിക്കുന്ന സംഘപരിവാറിന്റെ ചോരമണക്കുന്ന കൈകളല്ല, അതില്‍ കോരിത്തരിക്കുന്ന മനസ്സുകളാണ് ഏറെ ലജ്ജിക്കേണ്ടത്. നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, 'വിശ്വാസങ്ങള്‍ക്ക് എന്തുപറ്റി' എന്ന പേരില്‍, ഞാനെഴുതിയ ഒരു പ്രബന്ധത്തിനെതിരെ ജമാഅത്തെ ഇസ്ളാമിയുടെ താത്വിക പ്രസിദ്ധീകരണമായ പ്രബോധനം നിര്‍വഹിച്ച നിശിതവിമര്‍ശത്തോടുള്ള പ്രതികരണമായി ഞാനെഴുതിയ 'മതരാഷ്ട്രീയത്തിന്റെ ബലതന്ത്രം' എന്ന പ്രബന്ധം 2010ല്‍ ഒലീവ് പുറത്തിറക്കിയ, 'ജമാഅത്തെ ഇസ്ളാമി അകവും പുറവും' എന്ന ജമാഅത്ത് വിമര്‍ശന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ ഇ എന്‍ ജമാഅത്തെ ഇസ്ളാമിയെ വിമര്‍ശിക്കാറില്ലെന്ന കള്ളം പൊളിക്കാന്‍ ആ പ്രബന്ധത്തില്‍നിന്നുള്ള ഒരല്‍പ്പഭാഗംതന്നെ അധികമാകും. അതുകൊണ്ടിപ്പോള്‍ അതില്‍നിന്ന് ഒരു ചെറുഭാഗംമാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു. "ദൈവസമര്‍പ്പണത്തിനും സാമൂഹ്യസമര്‍പ്പണത്തിനും സൈദ്ധാന്തികമായി സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ വിപത്തുകള്‍ക്കെതിരെ അനിവാര്യമായും ഒന്നിക്കാന്‍ കഴിയുമെന്നും ഒന്നിക്കേണ്ടതുണ്ടെന്നുമുള്ള സമരോത്സുകമായ ഒരു ശുഭാപ്തിവിശ്വാസമായിരുന്നു പ്രസ്തുത പ്രബന്ധം മുന്നോട്ടുവെച്ചത്. മതമൌലികവാദികള്‍ മനുഷ്യജീവിതത്തിന്റെ നടുത്തളങ്ങളിലേക്ക് ഉന്തിവിട്ട കൊമ്പന്‍ മീശക്കാരനായ വമ്പന്‍ ദൈവത്തിനുപകരം, അശാന്തമായ കാലത്തിന് സാന്ത്വനം നല്‍കുന്ന സ്നേഹമൂര്‍ത്തിയായ ഒരീശ്വരനുവേണ്ടിയുള്ള വിനീതമായ ഒരു നിവേദനമായിരുന്നു അത്. വിശ്വാസത്തോട് വിടചോദിച്ച് കഴിഞ്ഞതിനുശേഷവും ദൈവത്തെ മനുഷ്യവംശം സൃഷ്ടിച്ച മനോഹരമായ കവിതയായി, ആത്യന്തിക നീതിയെക്കുറിച്ചുള്ള സമാനതകളില്ലാത്ത സ്വപ്നമായി മനസ്സിലിപ്പോഴും സൂക്ഷിക്കുന്ന ഒരു ശാരാശരി മനുഷ്യന്റെ സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗ്രഹമായിരുന്നു അത്. യഥാര്‍ഥ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ ആഗ്രഹിക്കുന്ന ശാന്തിയും സമാധാനവും സാക്ഷാല്‍ക്കരിക്കുന്ന സര്‍വമത/മതേതര കൂട്ടായ്മയാണത് കൊതിച്ചത്. "പക്ഷേ ജമാഅത്തെ ഇസ്ളാമിയുടെ സൈദ്ധാന്തിക മാസികയായ 'പ്രബോധനം' അതിനോട് പ്രതികരിച്ചത് മതസൌഹാര്‍ദം ശക്തിപ്പെടുത്താന്‍ സഹായിക്കും വിധത്തിലല്ല, മറിച്ച് 'രാഷ്ട്രീയ ഇസ്ളാമിന്റെ' സവിശേഷത ആവര്‍ത്തിച്ച് ഉറപ്പിക്കുംവിധത്തിലാണ്. "മനുഷ്യന്റെ ചോരപുരണ്ട ആരാധനാലയങ്ങള്‍ കൊള്‍ഗേറ്റ് പേസ്റിനൊപ്പം ബഹിഷ്കരിക്കപ്പെടണം എന്ന സമീപനത്തോട് 'മതരാഷ്ട്രീയക്കാര്‍' എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ചോദ്യം. കലാപകേന്ദ്രങ്ങളാകുന്ന ആരാധനാലയങ്ങളില്‍ തുടര്‍ന്നും പ്രാര്‍ഥിക്കാനും അത്തരം മതസ്ഥാപനങ്ങളുമായി സഹകരിക്കാനും ഞങ്ങള്‍ക്ക് വിഷമമുണ്ട് എന്ന് വിശ്വാസികള്‍ക്ക് സ്വയമേവ വ്യക്തമാക്കാനുമുള്ള ഒരു പരോക്ഷ പ്രചോദനമായിത്തീരട്ടെ എന്ന പ്രത്യാശയോടെയാണ് 'വിശ്വാസങ്ങള്‍ക്കെന്തുപറ്റി' എന്ന പ്രബന്ധം എഴുതിയത്. മതത്തെയല്ല, മറിച്ച് മതവിശ്വാസത്തെപ്പോലും അസാധ്യമാക്കുന്ന 'മതരാഷ്ട്രീയത്തെ' മാത്രമാണ് അതില്‍ വിചാരണയ്ക്ക് വിധേയമാക്കിയത്. എന്നാല്‍, അതുപോലും 'മാര്‍ക്സിസ്റ് ബുദ്ധിജീവിക്ക് പറ്റിയ ഒരബദ്ധമാണ്' എന്നാണ് 'ആദര്‍ശ വ്യതിയാനങ്ങളാണ് അപകടകാരണം' എന്ന സാമാന്യയുക്തിയുടെ മറവില്‍ നിന്നുകൊണ്ട് 'പ്രബോധനം' ചോദ്യോത്തര പംക്തിയില്‍ മുജീബ് വിശദീകരിക്കുന്നത്. 'ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്ന മൌലാനാ മൌദൂദീയുടെ കാഴ്ചപ്പാടില്‍നിന്ന് മുജീബിനെപ്പോലുള്ളവര്‍ ഇപ്പോഴും പുറത്തുകടന്നിട്ടില്ല! "ആദര്‍ശ വ്യതിയാനങ്ങള്‍ക്ക് പ്രധാനമായും ഇടനല്‍കുന്നത് മോക്ഷ സാക്ഷാല്‍ക്കാരത്തിന് സമര്‍പ്പിക്കേണ്ട മതവിശ്വാസത്തെ, രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ഉപകരണവും ഉപാധിയുമാക്കി സങ്കോചിപ്പിക്കുന്ന മതരാഷ്ട്രീയ കാഴ്ചപ്പാടുകളാണ് എന്ന മൌലികവസ്തുതയാണ് അദ്ദേഹം സൌകര്യപൂര്‍വം മാറ്റിവെച്ചിരിക്കുന്നത്. മതം 'വ്യക്തിപരമായ കാര്യമാണ്', ഏത് വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം, മതംതന്നെ ഉപേക്ഷിക്കാം, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കരുത് തുടങ്ങിയ മതേതരത്വനിലപാടുകളെ മതത്തെ പരിമിതപ്പെടുത്താനും അതുവഴി ഉന്മൂലനം ചെയ്യാനുള്ള ഭൌതികവാദശ്രമങ്ങളുടെ ഗൂഢപദ്ധതികളായിട്ടാണ് ജമാഅത്തെ ഇസ്ളാമി പരിഗണിക്കുന്നത്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന ഗ്രന്ഥത്തില്‍ ഇതുസംബന്ധിച്ച് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌലാനാ മൌദൂദി എഴുതുന്നു: 'മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ളാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ കൊടി ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ളാമിന്റെ പേരില്‍ മുസ്ളിങ്ങളെന്നു നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ളാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ളാം വെറും ജലരേഖയായിരിക്കും. ഇസ്ളാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥയ്ക്ക് യാതൊരു സ്ഥാനവുമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ളാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയിരുന്നാലും ശരി, മതേതര ഭൌതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും, പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു: നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്യ്രവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ളാമിക വ്യവസ്ഥിതിക്കുപകരം, ഈ 'കുഫ്ര്‍' വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല.'' ജമാഅത്തെ ഇസ്ളാമിയടക്കമുള്ള മുസ്ളിം മതമൌലികപ്രസ്ഥാനങ്ങളെയും ഭീകരവര്‍ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വ-സംഘപരിവാര്‍ സമീപനങ്ങളില്‍ നിന്നുകൊണ്ടല്ല. സംഘപരിവാര്‍ശക്തികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 'സാംസ്കാരിക ദേശീയത'യ്ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞ വിമര്‍ശങ്ങളെ ശിഥിലീകരിക്കുംവിധം, ഇടതുപക്ഷ സാംസ്കാരികവിമര്‍ശകരെ നിര്‍വീര്യമാക്കാനുള്ള വലതുപക്ഷ സംഘടിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.ജമാഅത്തെ ഇസ്ളാമിയടക്കമുള്ള മുസ്ളിം മതമൌലികപ്രസ്ഥാനങ്ങളെയും ഭീകര വര്‍ഗീയപ്രസ്ഥാനങ്ങളെയും കമ്യൂണിസ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വ-സംഘപരിവാര്‍ സമീപനങ്ങളില്‍നിന്നുകൊണ്ടല്ല. സംഘപരിവാര്‍ശക്തികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന 'സാംസ്കാരിക ദേശീയത'യ്ക്കെതിരെ ഉയര്‍ന്നുകഴിഞ്ഞ വിമര്‍ശങ്ങളെ ശിഥിലീകരിക്കുംവിധം, ഇടതുപക്ഷ സാംസ്കാരിക വിമര്‍ശകരെ നിര്‍വീര്യമാക്കാനുള്ള വലതുപക്ഷ സംഘടിതശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

5 comments:

വീകെ. said...

പ്രിയ സുഹൃത്ത്‌ നാരായണൻ, ഇതെ ജമാഅത്തിനെപ്പറ്റിത്തന്നെയല്ലേ നമ്മുടെ സഖാവ്‌ പിണറായി മുമ്പ്‌ "അവർ ദേശീയവും അന്തർ ദേശീയവുമായ വിഷയങ്ങളിൽ വ്യക്തമായ കാഴ്ച്ചപ്പാടുള്ള സംഘടനയാണു" എന്നു പറഞ്ഞത്‌. ഇപ്പോൾ ഇങ്ങിനെ മാറ്റിപ്പറയാൻ മാത്രം ജമാഅത്തിനു എന്തെങ്കിലും മാറ്റം സംഭവിച്ചതായി അവരോ CPM ഓ വ്യക്തമ്മക്കിക്കണ്ടില്ല. മാറിയ രാഷ്ട്രീയാവസ്തകളും സങ്കുചിതമായ നിലനിൽപ്പു പ്രശ്നങ്ങളും മാത്രമല്ലേ ഇപ്പോഴത്തെ കാടിളക്കലിനു കാരണം.

Anonymous said...

ബ്ലാ ബ്ലാ ആണെങ്കിലും രണ്ടു പേര്‍ വായിക്കണമെങ്കില്‍ ആ ഫോണ്ടുകള്‍ പെറുക്കി വക്കുന്നത് മാറ്റൂ..

ramachandran said...

പ്രിയ സുഹൃത്ത്‌ VK, ഇതെ ജമാഅത്തിനെപ്പറ്റിത്തന്ന.....

"""മാനായും മാരീചനായും മാധ്യമമായും വരുന്ന ഒന്നേയുള്ളൂ-യഥാര്‍ഥ ഇടതുപക്ഷം. അതിന്റെ കച്ചവടം ജമാ അത്തെ ഇസ്ളാമിക്കാണ്. കടയുടെ ക്യാഷ് കൌണ്ടറിനുമുകളില്‍ ചില്ലിട്ടു തൂക്കിയ ചിത്രം മൌലാനാ മൌദൂദിയുടേതാണ്. കടയുടെ സ്ഥാപകന്‍-മഹാന്‍. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പല രൂപങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മാധ്യമം പത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞുള്ള ചരക്കിനാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. പരിസ്ഥിതി ലേഹ്യം, ഭൂസമരരസായനം, അധിനിവേശ വിരുദ്ധഗുഡം, സാമ്രാജ്യ വിരോധക്കഷായം, കിനാലൂര്‍ തൈലം, അതിരപ്പിള്ളി നല്ലെണ്ണ തുടങ്ങിയവ ഇങ്ങനെ വിറ്റുപോരുന്നു. ഏതു ലേഹ്യം കഴിച്ചാലും കഷായം കുടിച്ചാലും കുഴമ്പുതേച്ചാലും ഊര്‍ജ്വസ്വലതയും ഉത്തേജനവും ഉറപ്പ്. അടുത്ത നാള്‍മുതല്‍ വിപ്ളവം ശരീരത്തിലും മനസ്സിലും തുടിക്കും. മൂന്നാം നാള്‍ കൊടി പിടിക്കും. നാലം നാള്‍ ഉറഞ്ഞു തുള്ളും-മതം ഒന്നുമതി, രാജ്യം ഒന്നുമതി, ദൈവം ഒന്നുമതി എന്ന് മതിയാവോളം അലറും. ശ്രീനാരായണന്‍ പറഞ്ഞത്, ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നാണല്ലോ. മൌദൂദിപ്പറച്ചിലിന് ചെറിയ മാറ്റമേ ഉള്ളു. അതുകൊണ്ട് വായിക്കുക; പ്രചരിപ്പിക്കുക-വിപ്ളവകാരികളുടെ സ്വന്തം മാധ്യമം. ഇനി വിപ്ളവം ജമാ അത്തെ ഇസ്ളാമിയിലൂടെ വരും. നാമതിന് സാഗതമോതിയാല്‍ മാത്രംമതി. ഓരോ സ്വാഗത വചനത്തിനും പെട്രോ ഡോളറില്‍ പ്രതിഫലം കിട്ടും. പണി തുച്ഛം; ഗുണം മെച്ചം"""""

REF.BY SATHAMUNI BLOG.

വീകെ. said...

sorry രാമചന്ദ്രൻ, ഒന്നും മനസ്സിലാവണില്ല്യ. അരിയെത്ര, പയറഞ്ഞാഴി എന്നാണോ...

Anonymous said...

ആകെ മൊത്തം ഒരു കോമഡി തന്നെ... മറ്റേ സ്വത്വ പരിപാടിയുടെ ക്ഷീണം ഒന്നു മാറണമെങ്കില്‍ സംഘപരിവാറിനെ തന്നെ പിടിക്കണം. ഈ പരിവാരമില്ലയിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ.