Monday, June 14, 2010

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും

മൗദൂദിയുടെ രണ്ടു പ്രഭാഷണങ്ങളും വിശദീകരണത്തിലെ വൈരുധ്യങ്ങളും
ശംസുദ്ദീന്‍ പാലക്കോട്‌
ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സയ്യിദ്‌ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ തൊട്ടു മുമ്പ്‌ നടത്തിയ രണ്ട്‌ പ്രഭാഷണങ്ങള്‍ ഇന്ന്‌ ജമാഅത്ത്‌ കേന്ദ്രങ്ങളില്‍ സംവാദവിവാദങ്ങള്‍ക്ക്‌ നിമിത്തമായിരിക്കുകയാണ്‌. മൗദൂദി 1947 മെയ്‌ മാസത്തില്‍ രണ്ട്‌ മൂന്ന്‌ ദിവസത്തെ വ്യത്യാസത്തില്‍ പഠാന്‍കോട്ടിലും മദ്രാസിലും ചെയ്‌ത പ്രഭാഷണങ്ങളാണ്‌ അര നൂറ്റാണ്ടിന്‌ ശേഷം ജമാഅത്തുകാര്‍ വിശകലനത്തിന്‌ വിധേയമാക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ളത്‌. മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗം മതേതരത്വത്തെയും ജനാധിപത്യത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതും മുസ്‌ലിംകള്‍ക്ക്‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണെന്നും മുസ്‌ലിംകള്‍ മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമാണെന്നും ഊന്നിപ്പറയുന്ന പ്രഭാഷണമാണ്‌. ജമാഅത്തുകാര്‍ അങ്ങേയറ്റത്തെ ആവേശത്തോടെ ഈ പ്രസംഗം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ പ്രസംഗവിഷയത്തോട്‌ കൂടുതല്‍ അടുപ്പമുള്ള മതേതരത്വം, ദേശീയത്വം, ജനാധിപത്യം-ഒരു താത്വികവിശകലനം എന്ന പേരിലാക്കി ജമാഅത്ത്‌ പ്രസാധനാലയം ഈ പ്രസംഗം പ്രസിദ്ധീകരിച്ച്‌ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മൗദൂദിയുടെ മറ്റൊരു പ്രസംഗമായ മദ്രാസ്‌ പ്രഭാഷണമാകട്ടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ നിയസഭകളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടിയും തെരഞ്ഞെടുപ്പിനു വേണ്ടിയും ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയും മുറവിളി കൂട്ടുന്നതിനെ നിഷ്‌ഫലവും ദോഷകരവുമായി ചിത്രീകരിക്കുന്ന പ്രഭാഷണമാണ്‌. താത്വികവിശകലനം പോലെ ഒരു പുസ്‌തകമാക്കി പ്രസിദ്ധീകരിക്കാന്‍ മാത്രം നീളവും വീതിയുമുള്ള ഈ പ്രസംഗം പക്ഷെ ജമാഅത്തിന്റെ കേരളഘടകം ഇതുവരെ പുസ്‌തകമായി പ്രസിദ്ധീകരിച്ചതായി അറിയപ്പെട്ടിട്ടില്ല. എന്നാല്‍ ഈയടുത്ത കാലത്ത്‌ ജമാഅത്ത്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ തലത്തിലുള്ള സമുന്നത നേതാക്കളിലൊരാളായ ഡോ. നജാത്തുല്ലാസിദ്ദീഖി മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തെ ഒരഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ജമാഅത്തുകാര്‍ രാഷ്‌ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെട്ടതില്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌ എന്ന്‌ ജമാഅത്തുകാരന്‍ തന്നെയായ നജാത്തുല്ല സിദ്ദീഖി വെട്ടിത്തുറന്ന്‌ പറയുകയുണ്ടായി. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ജമാഅത്ത്‌ മുഖപത്രത്തില്‍ വന്നത്‌ നമുക്കിങ്ങനെ വായിക്കാം:
``മൗലാനാ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടി എത്രത്തോളം നടപ്പാക്കി? ഇന്നും അതിന്‌ പ്രസക്തിയുണ്ടോ?
ഇന്നതിനെ നാം ഒരിക്കലും മാര്‍ഗനിര്‍ദേശമാക്കിക്കൂടാ എന്നാണ്‌ എന്റെ അഭിപ്രായം. ആ കര്‍മപരിപാടിയനുസരിച്ച്‌ നാം വിവിധ ഭാഷകളില്‍ സാഹിത്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം, അവയില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക്‌ പ്രയോജനപ്പെടുന്നത്‌ വളരെ കുറച്ചേയുള്ളൂ. എന്നാല്‍ ആ പരിപാടി കൊണ്ടുണ്ടായ മറ്റൊരു ഫലം നാം രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നുപോയി എന്നതാണ്‌. അതിന്റെ ഫലമാവട്ടെ നമ്മുടെ സ്വാധീനശക്തി വല്ലാതെ പരിമിതപ്പെട്ടുപോയി എന്നതാണ്‌. രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ ഈ രാജ്യത്തെ സാധാരണ ജനം അവര്‍ക്കാവശ്യമുള്ളവരായി നമ്മെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരത്തെപ്പോലും അത്‌ സ്വാധീനിച്ചു. വിട്ടുനില്‌പെല്ലാം തുടക്കത്തില്‍ ഉചിതമായിരുന്നിരിക്കാം. പക്ഷേ വളരെ വേഗം നമുക്കതിനെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കാന്‍ ആരും ഉപദേശിക്കരുതെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.'' (പ്രബോധനം 25-7-09)
നജാത്തുല്ലാ സിദ്ദീഖിയുടെ ഈ തിരിച്ചറിവും തുറന്ന്‌ പറച്ചിലും ജമാഅത്ത്‌ അണികളില്‍ അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി എന്നത്‌ സ്വാഭാവികം. അങ്ങനെയാണ്‌ മൗദൂദിയുടെ `മദ്രാസ്‌ പ്രഭാഷണം' അഞ്ചു ലക്കങ്ങള്‍ ദൈര്‍ഘ്യമുള്ള ഒരു ലേഖന പരമ്പരയായി ഈയടുത്ത കാലത്ത്‌ പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്ത്‌ നേതൃത്വം നിര്‍ബന്ധിതമായത്‌. നജാത്തുല്ല സിദ്ദീഖി വിമര്‍ശിച്ചതുപോലെ അത്ര വലിയ അപകടമൊന്നും മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലില്ല എന്ന്‌ അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ഒരു വിഫലശ്രമവും അര നൂറ്റാണ്ടിനു ശേഷം ഈ പ്രഭാഷണം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തിയായി വര്‍ത്തിച്ചിരിക്കും. എന്നാല്‍ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ നാലിന പരിപാടിയില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖി സൂചിപ്പിച്ച മൗദൂദിയുടെ പ്രതിലോമചിന്തകള്‍ മുഴച്ചു നില്‌ക്കുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം:
``മുസ്‌ലിംകള്‍ അവരുടെ പ്രവര്‍ത്തനരീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്‍ക്ക്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.'' (ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നാലിന പരിപാടി- മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിന്റെ അവസാനഭാഗം, പ്രബോധനം 30-1-2010)സ്വാതന്ത്ര്യാനന്തരം രൂപപ്പെടുന്ന മതേതര ജനാധിപത്യ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌, നിയമനിര്‍മാണ സഭയിലെ പ്രാതിനിധ്യം, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മുസ്‌ലിംകള്‍ വിട്ടുനില്‌ക്കണം എന്നതാണ്‌ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തിലെ കാമ്പും കാതലും. അതുകൊണ്ടാണ്‌ നജാത്തുല്ലാ സിദ്ദീഖിയെപ്പോലുള്ളവര്‍ വളരെ വൈകിയാണെങ്കിലും മദ്രാസ്‌ പ്രഭാഷണത്തെ പിന്തിരിപ്പന്‍ പ്രഭാഷണമായി വിലയിരുത്തിയത്‌. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതാകട്ടെ മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണത്തില്‍ നിന്നും പഠാന്‍കോട്ട്‌ പ്രഭാഷണത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്‌ ജനാധിപത്യ സര്‍ക്കാറുകള്‍ക്കെതിരെ അണികളുടെ പടയണി തീര്‍ക്കുകയായിരുന്നു. പഠാന്‍കോട്ട്‌, മദ്രാസ്‌ പ്രഭാഷണങ്ങളെ സിരകളില്‍ ആവാഹിച്ച്‌ ജമാഅത്തുകാര്‍ എഴുതി:
``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി)
``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.'' (പ്രബോധനം -1960 ജനുവരി 15)
``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം -1953 ഡിസംബര്‍ 15)
``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)
മൗദൂദിയുടെ മദ്രാസ്‌ പ്രഭാഷണം ജമാഅത്തുകാര്‍ ആദര്‍ശമായി നെഞ്ചേറ്റിയതുകൊണ്ടാണ്‌ അവര്‍ക്ക്‌ ഇപ്രകാരം നിഷേധാത്മകവും പ്രതിലോമപരവുമായ നിലപാട്‌ സ്വീകരിക്കേണ്ടി വന്നത്‌ എന്നത്‌ വ്യക്തം.ഇനി പഠാന്‍കോട്ട്‌ പ്രഭാഷണത്തിന്റെ കഥ പറയാം: ജനാധിപത്യം, മതേതരത്വം, ദേശീയത്വം എന്നീ മൂന്ന്‌ ഭരണ രാഷ്‌ട്രീയ വ്യവസ്ഥകളെ രൂക്ഷമായി വിമര്‍ശിക്കുകയും മുസ്‌ലിംകള്‍ ഈ `അനിസ്‌ലാമിക വ്യവസ്ഥ'യുമായി തീരെ സഹകരിക്കരുതെന്നും അത്‌ അവരുടെ ഈമാനിനെയും ഇസ്‌ലാമിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഇത്‌ ഭയങ്കരവിപത്താണെന്നും മുസ്‌ലിംകള്‍ എവിടെയായിരുന്നാലും ഈ `ഭയങ്കര വിപത്തിനെ'തിരെ പടപൊരുതണമെന്നുമുള്ള വിശകലനങ്ങളും ആഹ്വാനങ്ങളുമാണ്‌ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗത്തിന്റെ കാതല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും സന്ദേശവുമെന്ന നിലക്ക്‌ തന്നെ ജമാഅത്തുകാര്‍ ഈ പ്രസംഗം പുസ്‌തകമാക്കി വ്യാപകമായി പ്രചരിപ്പിച്ചു എന്നതും ശ്രദ്ധേയമത്രെ.
പിന്നീട്‌ പുസ്‌തകത്തിലെ ഉള്ളടക്കത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും വായനാതാല്‌പര്യം ജനിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു തലവാചകം -മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം- നല്‌കി ഈ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പുന:പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു!ജമാഅത്തെ ഇസ്‌ലാമി സമീപകാലത്ത്‌ ജനാധിപത്യത്തെയും മതേതരത്വത്തെയും വാഴ്‌ത്തിപ്പറയുന്ന ഒരു സമീപനരീതിയിലേക്ക്‌ ചുവട്‌ മാറിയിട്ടുണ്ടെങ്കിലും തങ്ങളുടെ യഥാര്‍ഥ ആദര്‍ശം ഇസ്‌ലാമിക ഭരണ സംസ്ഥാപനവും ജനാധിപത്യവിരുദ്ധതയും തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്ന രീതിയില്‍ മൗദൂദിയുടെ പഠാന്‍കോട്ട്‌ പ്രസംഗപുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയാണ്‌. ഈ വൈരുധ്യം പല കേന്ദ്രങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഒരു വിശദീകരണവുമായി രംഗത്തുവന്നു. അതിപ്രകാരമായിരുന്നു:
``ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരല്ല. മൗദൂദിയുടെ പ്രസംഗ പുസ്‌തകത്തില്‍ -താത്വിക വിശകലനത്തില്‍- വിമര്‍ശിച്ച ജനാധിപത്യവും മതേതരത്വവും മതനിരാസത്തിലധിഷ്‌ഠിതമായ പാശ്ചാത്യന്‍ ഡമോക്രസിയാണ്‌. മതത്തോട്‌ നിഷ്‌പക്ഷത പുലര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മൗദൂദിയോ ജമാഅത്തോ എതിരല്ല. ജമാഅത്തെ ഇസ്‌ലാമിക്കും ചിലത്‌ പറയാനുണ്ട്‌ എന്ന പേരില്‍ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീറായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ ഈയിടെ എഴുതിയ ഒരു ലേഖനത്തിലും ഈ ന്യായീകരണം ആവര്‍ത്തിക്കുകയുണ്ടായി. ആ വരികള്‍ ഇപ്രകാരമാണ്‌:
``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്‍ശനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്‍ത്തത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.'' (ശൈഖ്‌ മുഹമ്മദിന്റെ ലേഖനം, കേരള ശബ്‌ദം 7-3-2010)
താത്വിക വിശകലനം എന്ന വിവാദപുസ്‌തകം മൗദൂദി പുസ്‌തകമായി എഴുതിയതല്ല എന്ന കാര്യവും 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ ജമാഅത്ത്‌ സമ്മേളനത്തില്‍ മൗദൂദി നടത്തിയ പ്രഭാഷണം ജമാഅത്തുകാര്‍ പിന്നീട്‌ അവരുടെ ആദര്‍ശപുസ്‌തകമായി പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്ന കാര്യവും ജമാഅത്ത്‌ നേതാവ്‌ സൗകര്യപൂര്‍വം ഇവിടെ തമസ്‌കരിക്കുന്നു.
ഇനി വാദത്തിനുവേണ്ടി മൗദൂദി പാശ്ചാത്യന്‍ ജനാധിപത്യത്തെയാണ്‌ എതിര്‍ത്തത്‌ എന്ന കാര്യം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഒരു പ്രശ്‌നം മറുപടി ലഭിക്കാതെ നിലനില്‌ക്കുന്നു; അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോട്‌ ജമാഅത്തെ ഇസ്‌ലാമി പുറംതിരിഞ്ഞു നിന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇന്നോളം തൃപ്‌തികരമായ മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല.
`താത്വിക വിശകലന'ത്തിലെ ജനാധിപത്യ വിരുദ്ധതക്കും ഇസ്‌ലാമിക ഭരണ സംസ്ഥാപനാഹ്വാനത്തിനും വ്യത്യസ്‌തമായ മറ്റൊരു വിശദീകരണമാണ്‌ മറ്റൊരു ജമാഅത്ത്‌ നേതാവായ കെ ടി ഹുസൈന്‍ നല്‌കുന്നത്‌. മൗദൂദിയുടെ പ്രസംഗ പുസ്‌തകമായ `താത്വികവിശകലന'ത്തിലെ ജനാധിപത്യവിരുദ്ധ പരാമര്‍ശം പാകിസ്‌താനിലെ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ക്ക്‌ മാത്രം ബാധകമായതാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ അത്‌ ബാധകമേയല്ല എന്നുമാണ്‌ കെ ടി ഹുസൈന്റെ വിശദീകരണം. ശൈഖ്‌ മുഹമ്മദിന്റെ വിശദീകരണവുമായി വൈരുധ്യം പുലര്‍ത്തുന്ന പ്രസ്‌തുത വിശകലനം നമുക്കിങ്ങനെ വായിക്കാം:
``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്‌താന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്‍ത്തകരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്‌താന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്‍ക്കിയിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്‌താന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്‍ക്കാലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.'' (കെ ടി ഹുസൈന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌, പ്രബോധനം 16-08-2008, പേജ്‌ 13)
``വിഭജനാനന്തരം പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകള്‍ക്ക്‌ അടിത്തറയായി മാറിയ പഠാന്‍കോട്ട്‌ പ്രസംഗം ഒരു ഘട്ടത്തിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളെ സ്വാധീനിച്ചിട്ടില്ല'' എന്നുകൂടി ലേഖകന്‍ ഒരിടത്ത്‌ പ്രസ്‌താവിക്കുന്നുണ്ട്‌. ഈ പ്രസ്‌താവന തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതുമാണ്‌. കാരണം ഈ പ്രസംഗം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരില്‍ പുസ്‌തകമായി ഇറക്കുകയും 1960 മുതല്‍ മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ പത്തോളം പതിപ്പുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും `ബാധകമേ അല്ലാത്ത' ഈ പഠാന്‍കോട്ട്‌ പ്രസംഗം പിന്നെന്തിനാണ്‌ ജമാഅത്തുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌?
ചുരുക്കത്തില്‍ ഇന്ത്യാവിഭജനത്തിന്റെ തൊട്ടുമുമ്പ്‌ അടുത്ത ദിവസങ്ങളില്‍ മൗദൂദി ചെയ്‌ത പഠാന്‍കോട്ട്‌ പ്രസംഗവും മദ്രാസ്‌ പ്രസംഗവും തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശാടിത്തറ എന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തുകാര്‍ വ്യത്യസ്‌തവും വൈരുധ്യാത്മകവുമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശകലനത്തില്‍ സത്യത്തിന്റെ അംശമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ സൂചിപ്പിച്ച രണ്ട്‌ ചോദ്യങ്ങള്‍ക്ക്‌ ജമാഅത്ത്‌ നേതൃത്വം മറുപടി നല്‌കണം. അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടമുഖം അനാവൃതമാക്കപ്പെടുമെന്നെങ്കിലും
അവരറിയണം. l

No comments: