Tuesday, January 5, 2010

പറയൂ സിബിഐ, നേരറിയണ്ടേ?

പറയൂ സിബിഐ, നേരറിയണ്ടേ?


"ആന്റണിയുടെ മഹനീയ വ്യക്തിത്വത്തെ കരിതേച്ചു കാണിക്കാനുള്ള അപലപനീയമായ നീക്കമാണ്'' എസ്എന്‍സി ലാവ്ലിന്‍ കേസില്‍ എ കെ ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കേസില്‍, അതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ പറയുന്നത് 'മഹനീയ വ്യക്തിത്വത്തിനുമേല്‍ പതിക്കുന്ന കരി'യാണെന്ന് എ കെ ആന്റണി പറയുമോ എന്നറിയില്ല. മഹാന്മാര്‍ക്ക് സാക്ഷികളാകുന്നതില്‍നിന്ന് വിലക്കുണ്ടോ? ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ. മറ്റാരെങ്കിലും നേട്ടമുണ്ടാക്കിയതിന്റെ തെളിവ് കുറ്റപത്രത്തിലുണ്ടോ-ഇല്ലേയില്ല. കരാര്‍ ഉണ്ടാക്കിയ കാര്‍ത്തികേയനില്ലാത്ത പ്രതിപ്പട്ടികയില്‍ കരാറിന്റെ തുടര്‍നടത്തിപ്പുകാലത്ത് രണ്ടുകൊല്ലവും അഞ്ചുമാസവും മന്ത്രിയായിരുന്ന പിണറായി വിജയന്‍ വരുന്നതെങ്ങനെ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടേണ്ടിയിരുന്ന 86 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് സിബിഐ ഉണ്ടാക്കിയ കേസ്. ആ നഷ്ടമുണ്ടായത് പിണറായി മന്ത്രിയായ കാലത്തല്ല. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന കാലത്ത്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം തുടരാന്‍ കരാറുണ്ടാക്കണം എന്നഭ്യര്‍ഥിച്ച് കനേഡിയന്‍ അധികൃതര്‍ നിരന്തരം നടത്തിയ രേഖാമൂലമുള്ള അഭ്യര്‍ഥനകള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്തേ അങ്ങനെയൊരു കരാര്‍ വച്ചില്ല? കരാര്‍ വയ്ക്കാതെ ധാരണാ പത്രം അസാധുവാക്കിയവരല്ലേ നഷ്ടത്തിന് ഉത്തരവാദികള്‍? ഇത് സിബിഐക്ക് അന്വേഷിക്കാന്‍ പാടില്ലേ? സിബിഐ രാഷ്ട്രീയ ചട്ടുകമായാണ് ഈ കേസില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റപത്രത്തില്‍ മാത്രമല്ല, കോടതിയില്‍ അവര്‍ ഉന്നയിച്ച വാദങ്ങളിലും തെളിയുന്നു. അതല്ലെങ്കില്‍ കോടതിയില്‍ അവര്‍ വാദിക്കേണ്ടത്, പിണറായി ചൂണ്ടിക്കാട്ടിയ കാര്യങ്ങളാകെ പരിശോധിച്ചശേഷമാണ് തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നായിരുന്നു. ഇവിടെ,'പ്രതിയുടെ അവകാശമില്ലായ്മ'യാണ് ആയുധമാക്കിയത്. ചൂണ്ടിക്കാട്ടുന്ന ആളെ നോക്കിയാണോ സിബിഐ അന്വേഷണത്തിന്റെ ഗതി തീരുമാനിക്കേണ്ടത്? കാര്‍ത്തികേയന്‍ എന്തുകൊണ്ട് പ്രതിയോ സാക്ഷിയോ ആയില്ല എന്ന പ്രശ്നം ശക്തമായി നിലനില്‍ക്കുന്നു. ആന്റണിക്കും കടവൂര്‍ ശിവദാസനും കാര്‍ത്തികേയനും ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമെന്നത് രാഷ്ട്രീയ പക്ഷപാതിത്വമോ ആജ്ഞാനുവര്‍ത്തിത്വമോ അല്ലെങ്കില്‍ മറ്റെന്താണ്? ആന്റണിയുടെ വ്യക്തിത്വം മഹനീയമല്ല എന്നൊന്നും സ്ഥാപിക്കാന്‍ ഇവിടെ ആരും മുതിര്‍ന്നിട്ടില്ല. എന്നാല്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനാണ് ചെന്നിത്തലയടക്കമുള്ളവര്‍ ശ്രമിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകുമോ? പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കാനും തെറ്റായി ചിത്രീകരിക്കാനും ചെന്നിത്തലയടക്കമുള്ളവര്‍ നടത്തിയ മ്ളേച്ഛമായ നീക്കങ്ങളുടെ ഫലമായാണ് ഈ കേസ് തന്നെ രൂപപ്പെട്ടത് എന്ന സത്യം നിഷേധിക്കാനാകുമോ? പിണറായി എന്ത് അഴിമതിയാണ് നടത്തിയിട്ടുള്ളത്? പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തില്‍ വഴിവിട്ട എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത്? എന്തുനേട്ടമാണുണ്ടാക്കിയിട്ടുള്ളത്? എന്തെങ്കിലും ഒരുകാര്യം സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചെന്നിത്തല അത് ജനസമക്ഷം പറയാമോ? വരദാചാരിയുടെ തലപരിശോധനയടക്കമുള്ള മുട്ടന്‍ നുണകളെ കള്ളസാക്ഷികളെ സൃഷ്ടിച്ച് കുറ്റപത്രത്തിലാക്കി പിണറായിയെ പ്രതിയാക്കിയതില്‍ സിബിഐക്ക് ലജ്ജ തോന്നുന്നില്ല; ആ സിബിഐയെ വാഴ്ത്തുന്നതില്‍ ചെന്നിത്തലയും ലജജിക്കേണ്ടതില്ലെന്നാണോ? പ്രത്യേക കോടതി, പിണറായി ഉയര്‍ത്തിയ പ്രശ്നങ്ങളൊന്നും നിരാകരിച്ചിട്ടില്ല. അവ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതല്ല എന്ന നിയമപരമായ പരിമിതിയാണ് ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജി തള്ളിയതും കോടതി നടത്തിയ പരാമര്‍ശങ്ങളും ബാധിക്കാതെ അന്വേഷണം മുന്നോട്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തുടരുന്ന അന്വേഷണം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ്-സിബിഐ വിട്ടുകളഞ്ഞ ഭാഗങ്ങളെക്കുറിച്ചാണ്. തെളിച്ചുപറഞ്ഞാല്‍, കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചാണ്. അത് സിബിഐ സ്വമേധയാ തീരുമാനിച്ച് നടത്തുന്നതല്ല. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്. പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നല്ല, അതടക്കം പരിശോധിക്കാന്‍ സിബിഐക്ക് ഇനിയും അവസരമുണ്ട് എന്നാണ് വിധിയുടെ സാരാംശം. ഇവിടെ സിബിഐയുടെ മുന്‍വിധികളും നിര്‍ബന്ധബുദ്ധിയും പക്ഷപാതിത്വവും മറയില്ലാതെ പുറത്തുവന്നിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കാമെന്നോ, പരിശോധിച്ചിട്ടുണ്ട് എന്നോ പറയാനുള്ള ആര്‍ജവം സിബിഐ എന്തുകൊണ്ട് കാട്ടിയില്ല എന്ന ചോദ്യമാണുയരുന്നത്. ആ ചോദ്യം ധാര്‍മികതയുടേതാണ്; നൈതികതയുടേതാണ്. കൈയിലുള്ള രേഖകള്‍ പരിശോധിക്കണം എന്ന ആവശ്യത്തോട് എന്തിന് സിബിഐ പുറംതിരിഞ്ഞു നില്‍ക്കുന്നു? ആന്റണിയെ സാക്ഷിയാക്കുന്നതിനെ എന്തിന് ഭയപ്പെടുന്നു? സിപിഐ എം തുടക്കംമുതല്‍ പറഞ്ഞുവരുന്ന വിമര്‍ശങ്ങള്‍ സിബിഐ വീണ്ടും സാധൂകരിച്ചിരിക്കുന്നു-ഈ നിഷേധത്തിലൂടെ. അതുകൊണ്ടാണ്, സാങ്കേതികമായി കോടതി തള്ളിയിട്ടുപോലും ലാവ്ലിന്‍ കേസില്‍ പിണറായിയുടെ ഹര്‍ജിക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ടാകുന്നത്. സാക്ഷിയാക്കുന്നത് 'വ്യക്തിത്വത്തില്‍ കരിതേക്കലാണ്' എന്ന ചെന്നിത്തലയുടെ ഹാസ്യം ആസ്വദിക്കാനും മലയാളികള്‍ക്ക് അവസരമുണ്ടായല്ലോ.
പി എം മനോജ്

1 comment:

ജനശബ്ദം said...

പറയൂ സിബിഐ, നേരറിയണ്ടേ?
"ആന്റണിയുടെ മഹനീയ വ്യക്തിത്വത്തെ കരിതേച്ചു കാണിക്കാനുള്ള അപലപനീയമായ നീക്കമാണ്'' എസ്എന്‍സി ലാവ്ലിന്‍ കേസില്‍ എ കെ ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കേസില്‍, അതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ പറയുന്നത് 'മഹനീയ വ്യക്തിത്വത്തിനുമേല്‍ പതിക്കുന്ന കരി'യാണെന്ന് എ കെ ആന്റണി പറയുമോ എന്നറിയില്ല. മഹാന്മാര്‍ക്ക് സാക്ഷികളാകുന്നതില്‍നിന്ന് വിലക്കുണ്ടോ? ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ.