Friday, December 25, 2009

പണം വാങ്ങി വാര്‍ത്ത നല്‍കല്‍ മാധ്യമങ്ങളുടെ അന്തസ് കളഞ്ഞു

പണം വാങ്ങി വാര്‍ത്ത നല്‍കല്‍ മാധ്യമങ്ങളുടെ അന്തസ് കളഞ്ഞു.

ന്യൂഡല്‍ഹി: ദിനപത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പ്രവണത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. കൂടുതലായും തെരഞ്ഞെടുപ്പു കാലങ്ങളില്‍ പ്രകടമാകുന്ന ഈ നടപടിയെ ഗില്‍ഡ് ശക്തമായി അപലപിച്ചു. 2010നെ 'പെയ്ഡ് ന്യൂസ്' പ്രവണതയ്ക്ക് എതിരായി പ്രചാരണം നടത്താനുള്ള വര്‍ഷമായി ഗില്‍ഡ് പ്രസിഡന്റ് രാജ്ദീപ് സര്‍ദേശായി പ്രഖ്യാപിച്ചു. ടി എന്‍ നൈനാന്റെ നേതൃത്വത്തിലുള്ള നാലംഗ പെരുമാറ്റച്ചട്ട സമിതിയെയും നിയോഗിച്ചു. ബി ജി വര്‍ഗീസ്, സുമിത് ചക്രവര്‍ത്തി, മധു കിഷ്വര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ നൈനാനാണ് യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. ഏതാനും മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും നിരുത്തരവാദപരമായ നടപടി രാജ്യത്തെ മാധ്യമങ്ങളുടെ വില ഇടിച്ചിരിക്കയാണെന്ന് യോഗത്തിനുശേഷം ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്യങ്ങള്‍ വാര്‍ത്താരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് എഡിറ്റര്‍മാര്‍ വിട്ടുനില്‍ക്കണം. മാധ്യമങ്ങളുടെ അന്തസ്സ് നശിപ്പിക്കുന്ന വാണിജ്യവല്‍ക്കരണം പബ്ളിഷര്‍മാരും എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും ഉപേക്ഷിക്കണം. ഈ പ്രവൃത്തി ചെയ്യുന്ന എഡിറ്റര്‍മാരും മാധ്യമസ്ഥാപനങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പണം നല്‍കുന്നവരും സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തെ അട്ടിമറിക്കുന്ന കുറ്റത്തിന് ഉത്തരവാദികളാണ്. വാര്‍ത്തയുടെ രൂപത്തിലും ശൈലിയിലും ഭാഷയിലും പരസ്യങ്ങള്‍ നല്‍കി വായനക്കാരെയും പ്രേക്ഷകരെയും കബളിപ്പിക്കരുത്. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പ് കാത്തുസൂക്ഷിക്കണം. കമ്പനികളും സംഘടനകളും വ്യക്തികളും 'പെയ്ഡ് ന്യൂസ്' സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. പരസ്യങ്ങള്‍ നല്‍കുന്നതിനു പകരം മാധ്യമസ്ഥാപനങ്ങള്‍ക്ക് കമ്പനികളുടെ ഓഹരി പങ്കാളിത്തം കൈമാറുന്ന 'പ്രൈവറ്റ് ട്രീറ്റികളെ'യും ഗില്‍ഡ് അപലപിച്ചു. ഇത്തരം ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍, രാഷ്ട്രീയകക്ഷികള്‍, തെരഞ്ഞെടുപ്പു കമീഷന്‍ എന്നിവയുമായി ചേര്‍ന്ന് പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് ഗില്‍ഡ് തീരുമാനിച്ചു. സംശുദ്ധവും സുതാര്യവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനം ഗില്‍ഡ് സംഘടിപ്പിക്കും. രാഷ്ട്രീയകക്ഷികള്‍ പണം നല്‍കി വാര്‍ത്ത വരുത്തുന്നത് തടയാനും തെരഞ്ഞെടുപ്പു ചെലവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

1 comment:

ജനശബ്ദം said...

പണം വാങ്ങി വാര്‍ത്ത നല്‍കല്‍ മാധ്യമങ്ങളുടെ അന്തസ് കളഞ്ഞു

ന്യൂഡല്‍ഹി: ദിനപത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പ്രവണത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. കൂടുതലായും തെരഞ്ഞെടുപ്പു കാലങ്ങളില്‍ പ്രകടമാകുന്ന ഈ നടപടിയെ ഗില്‍ഡ് ശക്തമായി അപലപിച്ചു. 2010നെ 'പെയ്ഡ് ന്യൂസ്' പ്രവണതയ്ക്ക് എതിരായി പ്രചാരണം നടത്താനുള്ള വര്‍ഷമായി ഗില്‍ഡ് പ്രസിഡന്റ് രാജ്ദീപ് സര്‍ദേശായി പ്രഖ്യാപിച്ചു.