Monday, July 5, 2010

ജമാഅത്തെ ഇസ്ളാമിയും സിപിഐ എം നിലപാടും

ജമാഅത്തെ ഇസ്ളാമിയും സിപിഐ എം നിലപാടും.

പിണറായി വിജയന്‍'

മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്നൊരു പുസ്തകം ജമാ അത്തെ ഇസ്ളാമിയുടെ സ്ഥാപകന്‍ മൌലാനാ അബുല്‍ അഅ്ലാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാ അത്തെ ഇസ്ളാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ളാമിക് പബ്ളിക്കേഷന്‍ ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം മൌദൂദി കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ളാമില്‍നിന്ന് മതം മാറുന്നവരെ വധിക്കണമെന്നാണ് ജമാ അത്തെ സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനംചെയ്യുന്നത്. ഇന്ന് ജമാ അത്തെ നേതാക്കള്‍ മലയാളിക്കുമുന്നില്‍ ആടുന്ന പ്രച്ഛന്നവേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ളാമി കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദളിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ പ്രസിദ്ധീകരണമായ 'സന്മാര്‍ഗ' കല്‍പ്പിച്ചത്, മുസ്ളിം സ്ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച് എഴുതേണ്ടതില്ല എന്നാണ്. എന്തിന് ഇന്ത്യക്കകത്ത് രണ്ടു ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ജമാ അത്തിന്റെ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്ത് മൌദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്, "മൌദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത് ഒരിക്കലും അതിന്റെ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്. അതിനുമപ്പുറം, "ഖൂര്‍ആനും സുന്നത്തുമാണ് ജമാ അത്തിന്റെ പ്രവര്‍ത്തനത്തിന്റെ അസ്തിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ളാമിന്റെ പേരില്‍ പരമത വിദ്വേഷത്തിന്റെ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. മൌദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ളാമും ഒട്ടനേകം ഇസ്ളാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന് 1941ല്‍ മൌദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു? ജമാ അത്തിന്റെ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. 'വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യക്കുണ്ടാക്കുന്ന; ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്. ജമാ അത്തെ ഇസ്ളാമിയുമായും അതിന്റെ പരമത വിദ്വേഷപരവും കാപട്യപൂര്‍ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ടിയാണ് സിപിഐ എം. മതത്തെ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: "...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചു പോരാടേണ്ടതാണ്.'' (പാര്‍ടി പരിപാടി, 5.8) ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കുന്നു. മതരാഷ്ട്രവാദവും മതവിശ്വാസവും രണ്ടാണ്. അതുകൊണ്ടാണ് മതവിശ്വാസികള്‍തന്നെ ഇത്തരം മതരാഷ്ട്രപരികല്‍പ്പനകള്‍ക്കെതിരായി നിലകൊള്ളുന്നത്. സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്ട്രസങ്കല്‍പ്പമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രത്തിലെ എല്ലാ പൌരന്മാര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ് സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ളാമിക്ക് മൌദൂദിയുടെ സങ്കല്‍പ്പഘടനയ്ക്കുള്ളില്‍ അല്ലാത്ത മുസ്ളിങ്ങള്‍പോലും രണ്ടാംകിട പൌരന്മാരാണ്. "ദൈവീക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി. എന്നാല്‍, ഏതു രാജ്യത്തെയും ന്യൂനപക്ഷ സംരക്ഷണം കമ്യൂണിസ്റുകാരുടെ സുപ്രധാന അജന്‍ഡയാണ്. "ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ പ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ് പാര്‍ടി നയം. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ഇന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ കമ്പോള താല്‍പ്പര്യത്തിലധിഷ്ഠിതമായ വര്‍ത്തമാനകാല അജന്‍ഡയാണ്. ദേശീയ രാഷ്ട്രങ്ങളെ തകര്‍ത്ത് കൊച്ചു കൊച്ചു രാഷ്ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന് അനുഗുണമായ തരത്തില്‍ ദേശീയതയ്ക്ക് എതിരെ നിലപാടെടുക്കുകയാണ് ജമാഅത്തെ ഇസ്ളാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ് കശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ളാമിക രാഷ്ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്‍ഘകാല അജന്‍ഡയുടെ ഭാഗമായി ആശയരംഗത്ത് വലിയതോതില്‍ ഇടപെടുകയാണ് ജമാ അത്ത്. കേരളത്തില്‍ അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണങ്ങളുണ്ട്. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ളാമിയുടെ അജന്‍ഡകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്റെ ആട്ടിന്‍തോലണിഞ്ഞാണ് ജമാ അത്ത് അജന്‍ഡകള്‍ കടത്തിക്കൊണ്ടുവരുന്നത്. ജമാഅത്തെ ഇസ്ളാമി ഉദ്ദേശിക്കുന്ന'ദൈവീക രാഷ്ട്രം' സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത് സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ളാമിയുടെ പ്രധാന അജന്‍ഡയാണ്. കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ശരിയായ വിപ്ളവ കാഴ്ചപ്പാട് നിലനില്‍ക്കുന്നില്ല എന്നുദ്ഘോഷിക്കാന്‍ അറുപിന്തിരിപ്പന്‍ ആശയാടിത്തറയില്‍ നില്‍ക്കുന്ന ജമാ അത്തിന്റെ മാധ്യമം തയ്യാറാകുന്നതില്‍തന്നെ കാപട്യം പുറത്തുവരുന്നുണ്ട്. വിപ്ളവ കാഴ്ചപ്പാട് ഉള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്നേഹിക്കുന്നവരും കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍നിന്ന് പിന്മാറണം എന്ന തരത്തിലുള്ള ആഹ്വാനവും ജമാ അത്ത് ഉയര്‍ത്തി. ഈ പ്രചാരണത്തിന് സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി യുവാക്കളെ രംഗത്തിറക്കുക എന്ന മുദ്രാവാക്യവുമായി 'സോളിഡാരിറ്റി' എന്ന യുവജനസംഘടനയെ ജമാഅത്തെ ഇസ്ളാമി രംഗത്തിറക്കി. പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്ത്തി ചിത്രീകരിക്കുക; പിന്നീട് ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൌത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച് ജനകീയ പരിവേഷം ആര്‍ജിക്കുക-ഇത്തരമൊരു ശ്രമമാണ് കേരളത്തില്‍ ജമാ അത്ത് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ-പുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒളിച്ചുകടത്തപ്പെടുന്ന ഈ ഇസ്ളാമിക രാഷ്ട്ര അജന്‍ഡയെയാണ് വലതുപക്ഷ ശക്തികളും യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യാജ ഇടതന്മാരും പിന്തുണയ്ക്കുന്നത്. സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ളാമിയുമായും സിപിഐ എമ്മിന് പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല. ജമാ അത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടി സിപിഐ എം മുന്നോട്ടുപോകുമ്പോള്‍ അത് 'മൃദുഹിന്ദുത്വ സമീപന'മാണ് എന്ന് ജമാഅത്തെ ഇസ്ളാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നു. പത്തൊമ്പതാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറയുന്നു: "ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ തുടരുന്നതോടൊപ്പം ന്യൂനപക്ഷ സമുദായത്തിനുള്ളിലെ മതമൌലികവാദികളും തീവ്രവാദികളുമായ വിഭാഗങ്ങളെ നേരിടണം; അവരില്‍ ചില വിഭാഗങ്ങള്‍ക്കു വിദേശ ശക്തികളില്‍നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ട്.'' ഒരുഗള്‍ഫ് രാജ്യഭരണകൂടത്തിന്റെ മതകാര്യവകുപ്പില്‍നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തിന്റെ ചില പ്രമുഖ ആശയ പ്രചാരകര്‍ എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് എതിരാണ്. കേരളത്തെ മാത്രം ഉദാഹരിച്ചാല്‍ ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും കൊലക്കത്തിക്ക് ഇരയാക്കിയിട്ടുള്ളത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെയാണെന്ന് കാണാം. എല്ലാ ജനവിഭാഗങ്ങളും യോജിപ്പോടെ പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തിനുവേണ്ടിയാണ് കമ്യൂണിസ്റുകാര്‍ പ്രയത്നിക്കുന്നത്. അത്തരം യോജിപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം വര്‍ഗീയവാദികള്‍ക്കും മതരാഷ്ട്ര സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നവര്‍ക്കും അംഗീകരിക്കാവുന്നതല്ല. അവര്‍ നിരന്തരം ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടും. വര്‍ഗീയവാദികളുമായി സന്ധിയില്ല എന്നതിനൊപ്പം മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സിപിഐ എം ഉണ്ടാകും. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനത്തിനായി പൊരുതിയത് കമ്യൂണിസ്റുകാരാണ്. പള്ളികള്‍ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ വിവിധ മേഖലയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ പ്ര

No comments: