Monday, July 26, 2010

ഈ ഖുത്തുബിയന്‍ ഭീകരവാദത്തെ മുളയിലേ നുള്ളുക

ഈ ഖുത്തുബിയന്‍ ഭീകരവാദത്തെ മുളയിലേ നുള്ളുക..
ഡോ. പി ജെ വിന്‍സന്റ്....
ജാതിഭേദവും മതദ്വേഷവും പ്രാകൃതമാണെന്നും മനുഷ്യരെല്ലാവരും തുല്യരാണെന്നുമുള്ള ധാരണ സാമൂഹ്യ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിക്കാന്‍ നവോത്ഥാനത്തിന് കഴിഞ്ഞു. നവോത്ഥാന ചിന്തയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കമ്യൂണിസ്റുകാര്‍ സംഘടിപ്പിച്ച ജാതി-ജന്മി- നാടുവാഴിത്തത്തിനെതിരായ എണ്ണമറ്റ പോരാട്ടങ്ങളുടെ അഗ്നിമുഖത്താണ് ജാത്യതീതവും മതാതീതവുമായ ജനകീയത ഉയര്‍ന്നുവരുന്നത്. ഈ പൊതുബോധമാണ് കേരളത്തിലെ പുരോഗമന-മതേതര ജനാധിപത്യ കൂട്ടായ്മകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. മതേതരവും ജനകീയവുമായ മലയാളികളുടെ ചരിത്രാനുഭവങ്ങളെ നിഷേധിച്ച് മതധ്രുവീകരണം സാധ്യമാക്കാന്‍ ഇസ്ളാമിസ്റുകള്‍ നടത്തുന്ന സംഘടിത പരിശ്രമങ്ങളുടെ ദുരന്താനുഭവങ്ങളിലൂടെയാണ് സമകാലീന കേരളീയ സമൂഹം കടന്നുപോകുന്നത്. മധ്യേഷ്യയില്‍നിന്ന്, കശ്മീര്‍ താഴ്വര താണ്ടി, ഗംഗാതടത്തിലെത്തിച്ചേര്‍ന്ന 'ഖുത്തുബിയന്‍ ഭീകരവാദ'ത്തെ കേരളത്തിലേക്ക് കൊടിതോരണങ്ങളോടെ ആനയിക്കാനാണ് എന്‍ഡിഎഫ് ശ്രമിക്കുന്നത്. (താരതമ്യ മതപഠന രംഗത്തെ വിശ്രുത പണ്ഡിതയായ കാരെന്‍ ആംസ്ട്രോങ് ആണ് ഖുത്തുബിയന്‍ ഭീകരവാദം എന്ന പ്രയോഗം മുന്നോട്ടുവച്ചത്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സ് ഖുത്തുബ്-മൌദൂദി പ്രഭൃതികളുടെ പ്രതിലോമ രചനകളായതിനാല്‍ ഇസ്ളാമിക ഭീകരവാദം എന്ന പ്രയോഗം ഉചിതമല്ലെന്നാണ് അവരുടെ മതം) 'ഇസ്ളാമിന്റെ പ്രത്യയ ശാസ്ത്രത്തിനും പരിപാടിക്കും (കറലീഹീഴ്യ & ജൃീഴൃമാാല) എതിരു നില്‍ക്കുന്ന സകല രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും നശിപ്പിക്കുക' എന്ന മൌദൂദിയുടെ ആഹ്വാനം 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മിഡില്‍ ഈസ്റില്‍ നിരവധി ഇസ്ളാമിസ്റ് സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി. അനിസ്ളാമിക ഭരണകൂടങ്ങളെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച ഇസ്ളാമിക ഭരണകര്‍ത്താക്കളെയും സായുധ സംഘര്‍ഷങ്ങളിലൂടെ തകര്‍ക്കുക എന്നതായിരുന്നു ഇസ്ളാമിസ്റ് തീവ്രവാദികളുടെ പദ്ധതി. ഹസ്സന്‍ -അല്‍-ബന്ന സ്ഥാപിച്ച മുസ്ളിം ബ്രദര്‍ഹുഡ്ഡിന്റെ കാര്യദര്‍ശിയായ സയ്യിദ് ഖുത്തുബില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സംഘം തീവ്രവാദികള്‍ ഒട്ടെയ്ബി (ഛലേശയശ) യുടെ നേതൃത്വത്തില്‍ 1979ല്‍ പരിശുദ്ധ ഹജ്ജ് നടക്കുമ്പോള്‍ ക-അബ പിടിച്ചെടുത്ത് ആയിരക്കണക്കിന് ഹാജിമാരെ ബന്ദികളാക്കി. സൌദി ഭരണകൂടത്തെ തകര്‍ക്കുകയായിരുന്നൂ അവരുടെ ലക്ഷ്യം. അമേരിക്കന്‍-ഇസ്രയേലി കമാന്‍ഡോകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ക-അബ മോചിപ്പിക്കുന്നത്. 'വിശുദ്ധ നഗരങ്ങള്‍ വിമോചിപ്പിക്കുക' എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇസ്ളാമിക സംസ്കൃതിയുടെ കേദാരങ്ങളായ മക്ക, മദീന, ജറുസലേം, ഡല്‍ഹി എന്നീ നഗരങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചുപിടിക്കണമെന്ന് ഒട്ടെയ്ബി ആഹ്വാനം ചെയ്തു. മക്ക പിടിച്ചെടുത്ത് അറേബ്യയെ മോചിപ്പിക്കുക, ജറുസലേം പിടിച്ചെടുത്ത് പാലസ്തീന്‍ മോചിപ്പിക്കുക, ഡല്‍ഹി പിടിച്ചെടുത്ത് ഇന്ത്യ മോചിപ്പിക്കുക തുടങ്ങിയ യാഥാര്‍ഥ്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭ്രാന്തന്‍ ആശയങ്ങളും പദ്ധതികളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 1979ല്‍ ഇറാനിലെ ഇസ്ളാമിക വിപ്ളവത്തിന്റെ വിജയം ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി. ഇന്ത്യയില്‍ 1192 മുതല്‍ (രണ്ടാം തറൈന്‍ യുദ്ധം) 1947 വരെ ഇസ്ളാമിക സംസ്കൃതിയുടെ കേന്ദ്രമായി വര്‍ത്തിച്ച ചരിത്ര നഗരമായ ഡല്‍ഹിയുടെ നഷ്ടം 'ഇസ്ളാമിന്റെ നഷ്ടമായി' വ്യാഖ്യാനിച്ച മൌദൂദിസ്റുകളാണ് 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എഴുപതുകളുടെ അന്ത്യപാദത്തില്‍ അലിഗഡില്‍ രൂപംകൊണ്ട സിമി മൌദൂദിയുടെ ഇസ്ളാമിസം, സയ്യിദ് ഖുത്തബിന്റെ പ്രായോഗിക പോരാട്ടപദ്ധതി, ഒട്ടെയ്ബിയുടെ വിശുദ്ധ നഗരവിമോചനം തുടങ്ങിയവയുടെ സങ്കരത്തിലാണ് തങ്ങളുടെ ആരൂഢം ഉറപ്പിച്ചത്. സിമിയുടെ വേഷഭൂഷാദികളില്‍ ചില്ലറ മാറ്റം വരുത്തി രംഗപ്രവേശംചെയ്ത എന്‍ഡിഎഫ് ആകട്ടെ തങ്ങളുടെ ഭീകരമുഖം മറയ്ക്കാന്‍ മതേതരമേലങ്കി എടുത്തണിഞ്ഞു. ഈസാ നന്ദിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ 'വെള്ളയടിച്ച കുഴിമാടങ്ങളായി' മാറി. അകത്ത് മതഭ്രാന്തിന്റെ ചീഞ്ഞളിഞ്ഞ മാംസശകലങ്ങളും അസ്ഥിഖണ്ഡങ്ങളും, പുറത്ത് സുന്ദരമായ മതേതര ആവരണവും. എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ടായും (ജഎക) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (ടഉജക) യായും പരിണമിക്കുമ്പോള്‍ ഇരപിടിക്കാന്‍ നിരന്തരം രൂപപരിണാമം വരുത്തുന്ന അമീബയെന്ന ഏകകോശ ജീവിയെയാണ് ഓര്‍മിപ്പിക്കുന്നത്. മതാതീത ജനകീയതയില്‍ അധിഷ്ഠിതമായ ആധുനിക കേരളീയ സമൂഹത്തില്‍ വര്‍ഗീയതയും മതഭ്രാന്തും മനുഷ്യാവകാശത്തിന്റെ ബഹുവര്‍ണ പായ്ക്കറ്റിലാക്കി വിറ്റഴിക്കാനാണ് എന്‍ഡിഎഫ് പരിശ്രമിച്ചത്. ഇതിനായി ഒരു 'അനുകരണ പരമ്പര' തന്നെ അവര്‍ നടപ്പാക്കി. 'പോപ്പുലര്‍ ഫ്രണ്ട്' എന്ന പേര് സ്വീകരിച്ചത് ഒരു ഇടതു പുരോഗമനമുഖം ലഭിക്കാനാണ്. മതേതര പാലസ്തീനിയന്‍ ദേശീയത ഉയര്‍ത്തിപ്പിക്കുന്ന പാലസ്തിന്‍ കമ്യൂണിസ്റ് അനുകൂല പാര്‍ടിയുടെ പേരാണ് പോപ്പുലര്‍ ഫ്രണ്ട്.(പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍). സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്റാലിനും ദിമിത്രോവും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫാസിസത്തിനെതിരെ 'ജനകീയ മുന്നണി' (ജീുൌഹമൃ എൃീി) എന്ന ആശയത്തെയും തങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്ന സൂചന നല്‍കാന്‍ പേരുമാറ്റത്തിലൂടെ എന്‍ഡിഎഫിനു കഴിഞ്ഞു. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ 'ദളിത് -ആദിവാസി-ന്യൂനപക്ഷ ഐക്യം' എന്ന 'ജനകീയ മുന്നണി' അഥവാ 'പോപ്പുലര്‍ ഫ്രണ്ട്' ആണ് തങ്ങളെന്ന് എന്‍ഡിഎഫുകാര്‍ പ്രഖ്യാപിച്ചു. ചില ദളിത്-പരിസ്ഥിതി-മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇതിനെ സാധൂകരിക്കാന്‍ ഇവര്‍ നിതാന്ത പരിശ്രമം നടത്തുന്നുണ്ട്. സാമ്രാജ്യത്വവിരുദ്ധത, ദളിത്പ്രേമം, കമ്യൂണിസ്റുകാരുടേതിനു സമാനമായ മുദ്രാവാക്യങ്ങള്‍, ചിഹ്നങ്ങള്‍ (ചുവന്ന സൂര്യന്‍, രക്തനക്ഷത്രം) മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള കപടമായ കരുതല്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാംസ്കാരിക ചിഹ്നങ്ങളുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ഒരു ഇടത് പുരോഗമന പൊയ്മുഖം സൃഷ്ടിക്കാന്‍ എന്‍ഡിഎഫ് കൈമെയ് മറന്ന് ശ്രമിക്കുന്നു. മുന്‍ നക്സലൈറ്റുകള്‍, സ്വത്വവാദികള്‍, കപട ഇടതുപക്ഷക്കാര്‍ എന്നിവരടങ്ങുന്ന, പെട്രോഡോളറിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച ഒരു സംഘം കുഴലൂത്തുവൃന്ദത്തെ കൂടെ നിര്‍ത്താന്‍ ഇവര്‍ക്ക് ഇന്നും കഴിയുന്നുണ്ട്. തുടര്‍ച്ചയായ പേരുമാറ്റം പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വിറ്റഴിക്കാനുള്ള തരംതാണ വിപണന തന്ത്രമാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ പേരുകള്‍ക്ക് ഈ സംഘടനയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനപദ്ധതിയുമായി പുലബന്ധംപോലുമില്ല. 'കോങ്കണ്ണിക്ക് പങ്കജാക്ഷി' എന്നു പേരിടുന്നതുപോലുള്ള ഒരേര്‍പ്പാടാണിത്. എന്‍ഡിഎഫിന് ദേശീയത ഇല്ല. ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ല. മാത്രമല്ല, അതൊരു മുന്നണിയുമല്ല. ജനകീയ പരമാധികാരത്തെ നിഷേധിക്കുന്നവര്‍ക്ക് (ജീുൌഹമൃ ട്ീലൃലശഴി്യ) എങ്ങനെ ജനാധിപത്യവാദിയാകാനാവും? ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്ന പേരു സ്വീകരിച്ചാണ് എന്‍ഡിഎഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. നാഷണല്‍ സോഷ്യലിസ്റുകള്‍ എന്ന പേരിലാണ് ഹിറ്റ്ലറുടെ ഫാസിസ്റു സംഘം ജര്‍മന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചത്. ആര്യന്‍ വംശീയ ദേശീയതയും സോഷ്യലിസ്റ് വിരുദ്ധതയും മുഖമുദ്രയാക്കിയ നാസികള്‍ നാഷണല്‍ സോഷ്യലിസ്റ് ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ടി എന്ന സുന്ദരമായ പേരാണ് സ്വീകരിച്ചത്. ജനകീയ മുന്നണി എന്ന ആട്ടിന്‍തോലണിഞ്ഞ് ലക്ഷണമൊത്ത ഫാസിസ്റു സംഘമായി എന്‍ഡിഎഫ് വളര്‍ന്നുകഴിഞ്ഞു. പാക് ഐഎസ്ഐയുടെ നുഴഞ്ഞുകയറല്‍ തന്ത്രം ഇവര്‍ ഫലപ്രദമായി നടപ്പാക്കുന്നു. കേരളത്തിലെ ഫാന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ടികള്‍, മതസംഘടനകള്‍ എന്നിവയിലെല്ലാം ഉറങ്ങുന്ന ഭീകരനായി എന്‍ഡിഎഫ് സാന്നിധ്യമുണ്ട്. ഒരു മുസ്ളിം ആര്‍എസ്എസ് ആയി മാറാനുള്ള പരിശ്രമമാണ് അവര്‍ നടത്തുന്നത്. മുസ്ളിം ലീഗിന്റെ ആന്തരഘടനയായി എന്‍ഡിഎഫ് കേഡര്‍മാര്‍ മാറുന്നത് കേരളത്തില്‍ അപകടകരമായ അവസ്ഥാവിശേഷം സൃഷ്ടിക്കും. താലിബാന്റെ ഭീകര ശിക്ഷാമുറകള്‍ നടപ്പാക്കി ജനങ്ങളില്‍ ഭീതിപരത്തി അനുസരണയുള്ള കുഞ്ഞാടുകളായി സമുദായത്തെയാകെ മാറ്റിത്തീര്‍ക്കാന്‍ എന്‍ഡിഎഫ് ലക്ഷ്യം വയ്ക്കുന്നു. കൊല്ലാനും ചാകാനും മടിയില്ലാത്ത സാധാരണക്കാരായ കേഡര്‍മാരും അവരെ നയിക്കുന്ന വിദ്യാസമ്പന്നരായ ഭീകരവാദ ബിസിനസുകാരും ചേര്‍ന്ന ഒരു ക്രിമിനല്‍ സിന്‍ഡിക്കറ്റാണ് പോപ്പുലര്‍ ഫ്രണ്ട്. സ്രഷ്ടാവിനു മാത്രമേ ജീവനെടുക്കാന്‍ അധികാരമുള്ളു എന്ന് ഇസ്ളാം ഉദ്ഘോഷിക്കുന്നു. എന്നാല്‍ മൌദൂദിയന്‍-ഖുത്തുബിയന്‍ ഭീകരതയുടെ കേരള മോഡലായ എന്‍ഡിഎഫുകാര്‍ മുന്നോട്ടു വയ്ക്കുന്നത് ഒരു മരണപദ്ധതിയാണ്. ഇഹലോക ജീവിതം നിരര്‍ഥകമാണ്. അതുകൊണ്ട് വിശുദ്ധയുദ്ധത്തിന്റെ മാര്‍ഗത്തിലൂടെ ചരിച്ച് അല്ലാഹുവിന്റെ ശത്രുക്കളുടെ കൈവെട്ടി, കാല്‍വെട്ടി, കഴുത്തു വെട്ടി സ്വര്‍ഗം പൂകണം. പരമതവിശ്വാസികളെ കൊന്നൊടുക്കി സ്വയം ചത്ത് സ്വര്‍ഗം നേടാന്‍ ഉപദേശിക്കുന്ന ദര്‍ശനം ആസുരവും നരകീയവുമാണ്. യഥാര്‍ഥ മതവിശ്വാസി ജീവിതത്തെ ആഞ്ഞുപുല്‍കി ഈശ്വരോന്മുഖമായി ചരിക്കുമ്പോള്‍ മതഭീകരവാദി ജീവിതം തുലച്ച് ഭജ്ജാലിനെ (സാത്താനെ) ആഞ്ഞുപുല്‍കുന്നു. ഭീകരവാദികള്‍ മുന്നോട്ടു വയ്ക്കുന്നത് മരണോന്മുഖമായ പ്രത്യയശാസ്ത്രമാണ് (ഠവമിമീുവ്യഹല കറലീഹീഴ്യ). വിഖ്യാത ഗ്രന്ഥകാരി കാരെന്‍ ആംസ്ട്രോങ് 'മനുഷ്യത്വത്തിന്റെ ആഘോഷം' എന്ന് വിശേഷിപ്പിച്ച ഇസ്ളാമിക ദര്‍ശനത്തിന് മതഭ്രാന്തന്മാരുടെ ചെയ്തികള്‍ നിമിത്തം വന്നുപെട്ടിട്ടുള്ള ഈ മഹാദുരന്തം മാനവരാശിയുടെ പൊതുദുരന്തമാണ്.

4 comments:

CKLatheef said...

'ഇസ്‌ലാമിക ഭീകരത' എന്ന് പറയുന്നതിന് പകരം 'ഖുതുബിയന്‍ ഭീകരവാദം' എന്ന് പ്രയോഗിച്ചാല്‍ പല നേട്ടങ്ങളുണ്ട്. (കേരളത്തിലാകുമ്പോള്‍ മൗദൂദിയെക്കൂടി ചേര്‍ത്ത് ഉപയോഗിക്കാം.) അതിലൊന്ന് ഈ പദങ്ങളിലൂടെയാകുമ്പോള്‍ എതിര്‍ക്കുന്നത് നേര്‍ക്ക് നേരെ ഇസ്്‌ലാമിക പ്രമാണങ്ങളായാലും മറ്റുമുസ്്‌ലിം സംഘടനകളിലാരും പേരിന് പോലും എതിര്‍ക്കില്ല എന്ന് മാത്രമല്ല പുര്‍ണമായ പിന്തുണ ലഭിക്കുകയും ചെയ്യും ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് സാരം. പക്ഷെ സത്യവുമായി അതിന് ഒരു ബന്ധവുമില്ല എന്നത് ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല. കാരണം അസത്യത്തോട് എന്നോ രാജിയായി കഴിഞ്ഞിട്ടുണ്ടല്ലോ. അത്തരമൊരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ. ലോകത്ത് പല ഭാഗത്തും ഒരു പ്രതികരണമെന്ന വിധം തീവ്രവാദം ഉടലെടുത്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിന്റെ കേരളീയ പതിപ്പ് എന്ന നിലക്ക് പോപ്പുലര്‍ ഫ്രണ്ടിനെ കാണുന്നതിനെ ആരും വിയോജിക്കുമെന്ന് കരുതുന്നില്ല. അവരെക്കൊണ്ടുള്ള ഏറ്റവും വലിയ ഉപദ്രവം ഇസ്‌ലാമിനും മുസ്ലിംകള്‍ക്കും തന്നെയാണ്. ഖുതുബും മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിന് വലിയ സംഭാവന നല്‍കി മഹാ വ്യക്തിത്വങ്ങളാണ്. അവരുടെ സന്ദേശങ്ങള്‍ ഒരിക്കലും ഇതുപോലെ തീവ്രവാദത്തിനോ ഭീകരവാദത്തിനോ സഹായകരമല്ല. അവയെ യുക്തിപരമായി തകര്‍ക്കുന്നതുമാണ്. അതു കൊണ്ടാണ് മുസ്‌ലിം ബ്രദര്‍ഹുഡാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയാണെങ്കിലും (അവരാണ് യഥാര്‍ഥ മൗദൂദിയന്‍ ചിന്തയെ സംഘടനാ തലത്തില്‍ പിന്തുടരുന്നവര്‍ എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല) ഭീകര സംഘടനോ തീവ്രവാദ സ്വഭാവമുള്ളതോ അല്ല. അതിനോട് വിയോജിക്കാത്ത ഒരു തീവ്രവാദസംഘടനയും ഇല്ല.കാര്യമിതായിരിക്കെ യഥാര്‍ഥ തീവ്രവാദ സംഘടനകളെ രക്ഷപ്പെടുത്താന്‍ മാത്രമേ കാടടച്ചുള്ള വെടി സഹായിക്കുകയുള്ളൂ.

താരിഖ് റമദാന്‍ said...

ഇത് അസംബന്ധങ്ങളുടെ ഉൽ‌‌സവ കാലം...

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...

മാതൃഭൂമി വാര്‍ത്ത‍...

മൗദൂദിയുടെ പുസ്തകങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിരോധനം

Posted on: 31 Jul 2010


ധാക്ക: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അലാ മൗദൂദിയുടെ പുസ്തകങ്ങള്‍ പള്ളികളിലും ലൈബ്രറികളിലും സൂക്ഷിക്കുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. മതമൗലിക വാദത്തിനു മൂക്കുകയറിട്ട് മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ശൈഖ്ഹസീന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ നടപടി.

മതരാഷ്ട്ര സ്ഥാപനത്തിനായുള്ള വിശുദ്ധ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന മൗദൂദിയുടെ രചനകള്‍ സമാധാനം കാംക്ഷിക്കുന്ന ഇസ്‌ലാമികാശയങ്ങള്‍ക്ക് എതിരാണെന്നു കണ്ടാണ് നിരോധനമെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ മേധാവി പറഞ്ഞു. മൗദൂദിയുടെ പുസ്തകങ്ങള്‍ മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനത്തെയും വളര്‍ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രാജ്യത്തെ പള്ളികളും ഗ്രന്ഥശാലകളും മൗദൂദിയുടെ എല്ലാ പുസ്തകങ്ങളും നീക്കം ചെയ്തുതുടങ്ങി.

പാകിസ്താന്‍ കേന്ദ്രീകരിച്ചായിരുന്നു മൗദൂദിയുടെ പ്രവര്‍ത്തനമെങ്കിലും അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയാണ് ബംഗ്ലാദേശിലെ ഏറ്റവും വലിയ മതകക്ഷി. പ്രതിപക്ഷ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയുമാണ് ശൈഖ്ഹസീനയുടെ മതനിരപേക്ഷ പരിഷ്‌കാരങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ പട നയിക്കുന്നത്. ബംഗ്ലാദേശ് ഭരണഘടനയില്‍നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി സുപ്രീംകോടതി മാസങ്ങള്‍ക്കുമുമ്പ് റദ്ദാക്കിയിരുന്നു.

ഇതോടെ സാങ്കേതികമായി ബംഗ്ലാദേശ് വീണ്ടും മതനിരപേക്ഷ രാഷ്ട്രമായിരിക്കുകയാണ്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ നിരോധിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലിങ്ങളാണെങ്കിലും ശൈഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശ് മതനിരപേക്ഷരാഷ്ട്രമായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ജനാധിപത്യം, ദേശീയത, മതനിരപേക്ഷത, സോഷ്യലിസം എന്നിവയാണ് രാജ്യത്തിന്റെ തത്ത്വങ്ങളെന്ന് 1972-ലെ ഭരണഘടന പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, മുജീബുര്‍ റഹ്മാനെയും കുടുംബാംഗങ്ങളെയും വധിച്ച് 1975-ല്‍ അധികാരത്തില്‍ വന്ന പട്ടാളഭരണകൂടം മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സിയാവുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനയില്‍നിന്ന് മതനിരപേക്ഷത എന്ന പദം എടുത്തുകളയുകയും ചെയ്തു.

ഇതോടെയാണ് രാജ്യത്ത് ഇസ്‌ലാമിക മതമൗലിക വാദം തലപൊക്കാന്‍ തുടങ്ങിയത്. മുജീബുര്‍ റഹ്മാന്റെ മകള്‍ ശൈഖ്ഹസീനയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സഖ്യം 2008-ല്‍ അധികാരത്തില്‍ വന്നതോടെയാണ് തിരിച്ചുപോക്കിന് വഴിയൊരുങ്ങിയത്. 1975-ലെ പട്ടാള അട്ടിമറിയും തുടര്‍ന്നുണ്ടായ ഭരണഘടനാഭേദഗതിയും അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതിവിധി ഹസീന സര്‍ക്കാറിനു പരിഷ്‌കരണ നടപടികള്‍ തുടങ്ങാന്‍ അവസരമൊരുക്കി.