Monday, May 31, 2010

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം.

തൊഴിലാളിവര്‍ഗ ഐക്യത്തെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വ അധിനിവേശത്തിന്റെ, നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ, ഉപകരണമാണ്. എന്നാല്‍ ഇത് ഇടതുപക്ഷ ബുദ്ധി ജീവികളില്‍ തന്നെ ഒരു വിഭാഗത്തെ സ്വാധീനിക്കുകയും അവര്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലൂടെ പോലും മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഈ പിന്തിരിപ്പന്‍ ചിന്താഗതിയെ മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് നാം ഇന്ന് കാണുന്ന പ്രത്യേകത. സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്ര സംഭവങ്ങളെയും മാര്‍ക്സിസം വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ്. സാംസ്കാരികമായ മേല്‍പ്പുരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അന്തോണിയോ ഗ്രാംഷി നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയെന്ന് നടിച്ചും മാര്‍ക്സിന്റെ വരികള്‍പോലും വളച്ചൊടിച്ചും ഇന്ന് വര്‍ഗ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തെ കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്.
മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ അവഗാഹം നേടിയിട്ടുള്ള ഡോ. പി കെ പോക്കര്‍ തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവായി അതിലളിതവല്‍ക്കരണത്തിലൂടെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്ന് അകന്നുപോകുന്നത് കാണാതിരിക്കാനാവില്ല. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷയ്ക്ക് അദ്ദേഹം എഴുതിയ ആമുഖത്തില്‍ മാര്‍ക്സിനെ ഇങ്ങനെ വളച്ചൊടിക്കുന്നതും ലളിതവല്‍ക്കരിക്കുന്നതും കാണാം. "മനുഷ്യനെന്നാല്‍ മനുഷ്യന്റെ ലോകമാണ്..... മനുഷ്യസത്തയുടെ സാങ്കല്‍പികമായ സാക്ഷാല്‍ക്കാരമാണത്. കാരണം മനുഷ്യസത്തയ്ക്ക് യഥാര്‍ത്ഥമായ നിലനില്‍പില്ല'' എന്ന് കാള്‍മാര്‍ക്സിനെ ഉദ്ധരിച്ച് ഡോ. പോക്കര്‍ അവതരിപ്പിക്കുന്ന വിശകലനം ഇങ്ങനെയാണ്: "ഇവിടെ മാര്‍ക്സ് ഒരു കാര്യം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്; മനുഷ്യനെന്നാല്‍ ഒരു അമൂര്‍ത്ത സത്തയല്ല. ഒരു മനുഷ്യന്‍ ഇന്ത്യക്കാരനോ കേരളീയനോ ആണ്. അതുപോലെ സവര്‍ണനോ അവര്‍ണനോ ആണ്. വെളുത്തവനോ കറുത്തവനോ ആണ്. പുരുഷനോ സ്ത്രീയോ ആണ്. മുസ്ളീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആണ്. അതായത് അയ്യങ്കാളി പ്രതിനിധാനം ചെയ്തത് ഒരു 'ലോക'മാണ്. അത് അയ്യങ്കാളി ഉല്‍പാദിപ്പിച്ച ലോകവും അയ്യങ്കാളിയെ ഉല്പാദിപ്പിച്ച ലോകവും അയ്യങ്കാളിയുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും രൂപീകരിച്ച ലോകവുമാണ്. ഒരു നിശ്ചിത ലോകത്തിന്റെ ഭാഗമായാണ് അയ്യങ്കാളി ജീവിച്ചത്. ശ്രീനാരായണഗുരുവും ഇ എം എസും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളും അവര്‍ ഉള്‍പ്പെട്ട ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്''.
ഇവിടെ അതിലളിതമാക്കപ്പെട്ട യുക്തിയിലൂടെ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗവീക്ഷണത്തെ നിരാകരിക്കുകയും ജാതി-മത-വര്‍ണ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഡോ. പോക്കര്‍. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസിനെയും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെയുമെല്ലാം പ്രത്യേക സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളായാണ്, തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന വിധം അവതരിപ്പിക്കുന്നത്. ഇ എം എസ് ഡോ. പോക്കര്‍ 'സവര്‍ണന്റെ' ലോകത്തെ പ്രതിനിധാനം ചെയ്യുന്നതായി സാധാരണ വായനക്കാരനില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സവര്‍ണ സമ്പന്ന ജന്മി കുടുംബത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഇ എം എസിനുമേല്‍ ദളിത് - പിന്നോക്ക - ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നിരന്തരം ആരോപിക്കുന്ന ഒന്നാണ് ഈ സവര്‍ണ സ്വത്വം. അതുകൊണ്ടുതന്നെ ഡോ. പോക്കറിനെപ്പോലൊരാള്‍ വ്യാഖ്യാന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു അവതരണം നടത്താന്‍ തുനിയരുതായിരുന്നു.
മാര്‍ക്സ് മനുഷ്യനെ ജര്‍മ്മന്‍കാരനും ഇംഗ്ളീഷുകാരനും ജൂതനും ക്രിസ്ത്യാനിയും എന്നെല്ലാമുള്ള സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല വര്‍ഗാടിസ്ഥാനത്തിലാണ് കണ്ടിരുന്നത്. സാമൂഹിക വളര്‍ച്ചയുടെ പരമോന്നത ഘട്ടത്തില്‍, കമ്യൂണിസത്തിന്റെ ഘട്ടത്തില്‍, വര്‍ഗവൈരുദ്ധ്യങ്ങള്‍ക്ക് അതീതനായ സമ്പൂര്‍ണ മനുഷ്യനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്ത മാര്‍ക്സ്, മനുഷ്യനെ സ്വത്വാടിസ്ഥാനത്തിലാണ് കണ്ടിരുന്നത് എന്ന ചിന്ത തന്നെ വികലമാണ്. വിപ്ളവകാരികളായ ജര്‍മ്മന്‍ പ്രവാസികള്‍ ചേര്‍ന്നാണ് പ്രധാനമായും കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയത്. ആ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' അവസാനിപ്പിക്കുന്നത് "സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളെ ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ടാണ്. തൊഴിലാളികളുടെ സാര്‍വദേശീയ സംഘടനയ്ക്കാണ് തുടര്‍ന്ന് അവര്‍ രൂപം നല്‍കിയത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് "മാര്‍ക്സ് മനുഷ്യനെ ഇന്ത്യക്കാരനെന്നും കേരളീയനെന്നും സവര്‍ണനെന്നും അവര്‍ണനെന്നു''മാണ് കണ്ടിരുന്നത് എന്ന് വിലയിരുത്താനാവൂ.
അടിച്ചമര്‍ത്തലിനെയും പീഡനങ്ങളെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തിയാണ് ഡോ. പോക്കര്‍ വിശകലനം ചെയ്യുന്നത്. കാഞ്ചാ ഇളയ്യയുടെയും ഡോ. അംബേദ്കറുടെയും ശരണ്‍കുമാര്‍ ലിംബാളെയുടെയും സി കെ ജാനുവിന്റെയും പൊക്കുടന്റെയും മറ്റും ജീവിതങ്ങളെ മുന്‍നിര്‍ത്തി ഡോ. പോക്കര്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ പരിമിതിയുണ്ട്. പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതില്‍നിന്നുള്ള വിമോചനത്തെക്കുറിച്ച് ചിന്തിക്കാനും അത്തരം ഒരു പ്രസ്ഥാനത്തെ നയിക്കാനുമാകൂ എന്ന തലതിരിഞ്ഞ യുക്തിയിലേക്ക് സ്വാഭാവികമായും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ടെത്തിക്കും. അങ്ങനെയാകുമ്പോള്‍ ഇ എം എസിന്റെ ലോകം 'സവര്‍ണതയുടെ ലോക'മായി മാത്രമേ കാണാനാകൂ. "ബൂര്‍ഷ്വാ കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന'' കാള്‍ മാര്‍ക്സും "ഒരു വന്‍കിട മുതലാളിത്ത ബൂര്‍ഷ്വാ കുടുംബാംഗവും 20 വര്‍ഷത്തോളം മാഞ്ചസ്റ്ററില്‍ ഒരു മുതലാളിയും'' ആയിരുന്ന എംഗല്‍സും "ജന്മസിദ്ധമായ വര്‍ഗബോധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നത്'' സംബന്ധിച്ച്, അതിന് അവര്‍ക്ക് വേണ്ടിവന്ന "ദുര്‍ഘടം പിടിച്ചതും വേദനാജനകവുമായ വഴിപിരിയലിനെ''ക്കുറിച്ച്, ലൂയി അല്‍ത്തൂസര്‍ ഘലിശി മിറ ജവശഹീീുവ്യ മിറ ീവേലൃ ലമ്യൈ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ദളിതരും അവര്‍ണരും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിച്ചവരില്‍ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും വൈകുണ്ഠ സ്വാമിക്കും ഒപ്പം ചട്ടമ്പി സ്വാമിയും ഉണ്ടായിരുന്നുവെന്നതും അവര്‍ണരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തിനും വഴി നടക്കാനുള്ള സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ മുന്‍നിര നായകരായിരുന്ന കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും ഇ എം എസുമെല്ലാം സവര്‍ണ സമുദായങ്ങളില്‍ ജനിച്ചവരായിരുന്നുവെന്നതും വിസ്മരിക്കാനാവില്ലല്ലോ. അവര്‍ണന്റെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമെല്ലാം നടുനായകത്വം വഹിച്ചവരില്‍ പലരും സവര്‍ണരായിരുന്നുവെന്നതും വിസ്മരിക്കാനാവുമോ? പാലിയം സത്യഗ്രഹത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരായ സ്ത്രീ പുരുഷന്മാര്‍ പങ്കെടുത്തിരുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ അവര്‍ണരുടെ വിദ്യാഭ്യാസത്തില്‍ വെള്ളക്കാരായ മിഷണറിമാര്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല.
1960കളില്‍ അമേരിക്കയില്‍ വംശമേധാവിത്വത്തിനെതിരെയും പൌരാവകാശങ്ങള്‍ക്കുവേണ്ടിയും കറുത്ത വംശക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിലും അതാത് സ്വത്വവിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യബോധമുള്ള എല്ലാ പുരോഗമനവാദികളും മുന്‍നിരയില്‍തന്നെ അണിനിരന്നതാണ് അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഇടയാക്കിയത്. അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ച "അങ്കിള്‍ ടോംസ് കേബിന്‍'' എന്ന നോവലിന്റെ കര്‍ത്താവായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവും അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിക്കുകയും അതിനായി ആഭ്യന്തര യുദ്ധം നയിക്കുകയും ചെയ്ത എബ്രഹാം ലിങ്കണും കറുത്ത തൊലി ഉള്ളവരായിരുന്നില്ലല്ലോ.
"ആദിവാസികളുടെ ജീവിതപ്രശ്നം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സി കെ ജാനു ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്'' എന്ന് ഡോ. പോക്കര്‍ നടത്തുന്ന നിരീക്ഷണത്തിലും (സ്വത്വരാഷ്ട്രീയം, 2005) ഇതേ ആശയക്കുഴപ്പം കാണാവുന്നതാണ്. 1960കളില്‍ തന്നെ വര്‍ഗീസും (അദ്ദേഹം സിപിഐ എം പ്രവര്‍ത്തകനായിരുന്നപ്പോഴും ഇടതു തീവ്രവാദ നിലപാട് സ്വീകരിച്ചപ്പോഴും) കെ പാനൂരും ('കേരളത്തിലെ ആഫ്രിക്ക' തുടങ്ങിയ കൃതികളിലൂടെ) പി വല്‍സലയും (നെല്ല്, ആഗ്നേയം) ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു അത്. സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി രൂപീകരിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് അതിനെ സ്വത്വപ്രശ്നമാക്കി വഴിതിരിച്ചുവിടുന്നതിന് ജാനുവും ഗോത്രമഹാസഭയും രംഗത്തിറങ്ങിയതെന്നതും വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ മുതല്‍ നക്സലൈറ്റുകളും മതതീവ്രവാദികളും വരെ അതിനുചുറ്റും ഒത്തുകൂടിയത് എന്നതും സമീപകാല ചരിത്രമാണ്. വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരം ജാനുവിന്റെയും സ്വത്വവാദികളുടെയും അവരെ മഹത്വവല്‍ക്കരിച്ചവരുടെയും തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്.
അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷക്കെഴുതിയ ആമുഖത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റേതായ മറ്റൊരു നിരീക്ഷണവും ഡോ. പോക്കര്‍ അവതരിപ്പിക്കുന്നുണ്ട.് "(ഗുജറാത്തിലേതുപോലുള്ള) ഇത്തരമൊരു ഫാസിസ്റ്റ് വംശീയ ഉന്മൂലനത്തെ, വിദേശികളുടെ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണവുമായി താരതമ്യം ചെയ്യുന്ന അരാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ ഫാസിസത്തിന്റെ പിന്തുണക്കാരാണ്''. ഇവിടെയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ് ഇസ്ളാമിലൂടെ എന്ന അതിലളിത യുക്തിയെ ഡോ. പോക്കര്‍ പിന്തുണയ്ക്കുകയാണ്."സ്വത്വരാഷ്ട്രീയം'' എന്ന തന്റെ കൃതിയില്‍ ഇടതുപക്ഷ ചിന്തകര്‍ക്കും മതനിരപേക്ഷ ചിന്തകര്‍ക്കും ഒപ്പം മുസ്ളിം ചിന്തകര്‍ക്കും സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് ഡോ. പോക്കര്‍. "വിദേശ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍'' എന്ന നിസ്സാരവല്‍ക്കരണത്തില്‍ പതിയിരിക്കുന്നതും ഇതേ യുക്തി തന്നെയാണ്. ഗുജറാത്തിലെ വംശഹത്യകളെ ചാവേര്‍ ആക്രമണങ്ങളുമായി തുല്യതപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ക്കും മൃദു ഹിന്ദുത്വവാദികള്‍ക്കും മാത്രമേ കഴിയൂ എന്നത് ശരിയായ സങ്കല്‍പനം തന്നെയാണ്. എന്നാല്‍ "ഇസ്ളാമിക ഭീകരത'' വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നിലുള്ള സാമ്രാജ്യത്വ അജണ്ടയും ചാര സംഘടനകളുടെ ഇടപെടലുകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങളും കാണാതിരിക്കാന്‍ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ ആവില്ല. ഐജാസ് അഹമ്മദിനെപ്പോലുള്ള ചിന്തകര്‍ സംശയാതീതമായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായി ചെറുത്തുനില്‍ക്കുന്ന ഇറാന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, ആയത്തൊള്ളമാര്‍ അവതരിപ്പിക്കുന്ന മത രാഷ്ട്രവാദത്തെ നിരാകരിക്കുക എന്ന വൈരുദ്ധ്യാത്മക സമീപനമാണ് മാര്‍ക്സിസത്തിന്റേത്.
പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്കു മാത്രമേ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അതിനെ ചെറുക്കാനും കഴിയൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ സങ്കല്‍പനം മാര്‍ക്സിസം - ലെനിനിസത്തിന് അന്യമാണ്. എന്നാല്‍ ഏത് സാമൂഹിക വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ആ സാമൂഹിക വിഭാഗത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരില്‍ സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പിന്നിലുള്ള ഭരണവര്‍ഗത്തിനെതിരെ വര്‍ഗമെന്ന നിലയില്‍ അവരെ അണിനിരത്തിക്കൊണ്ടായിരിക്കണം. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇത്തരം മര്‍ദ്ദിത സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കണം. സിപിഐ എം നേതൃത്വത്തില്‍ അയിത്തത്തിനും ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റും സജീവമായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനം സജീവമായി മുന്നേറ്റം നടത്തിയിട്ടുള്ള കേരളത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിതരും അവര്‍ണരും ന്യൂനപക്ഷ വിഭാഗങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ അന്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലവും ചരിത്രപരമായി തന്നെ ദളിത് സ്വത്വരാഷ്ട്രീയം ശക്തവുമായിട്ടുള്ള മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലും മറ്റും സംഭവിച്ചതുപോലുള്ള ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍, തമിഴ്നാട്ടിലെ ഉത്തപുരത്തേതുപോലുള്ള അയിത്ത മതിലുകള്‍ എല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് കാഞ്ചാ ഇളയ്യയെപ്പോലുള്ള സ്വത്വവാദികളായ ദളിത് ബുദ്ധിജീവികള്‍ ചെയ്യുന്നത്.
ഏതെങ്കിലും ഒരു വര്‍ണത്തിന്റെയോ വംശത്തിന്‍െയോ ജാതിയുടെയോ പ്രശ്നമായി അടിച്ചമര്‍ത്തലുകളെ ചുരുക്കിക്കാണുകയാണ് സ്വത്വരാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണത്തിലേക്കും അതിന്റെ വര്‍ഗവാഴ്ചയിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെ, ആ വര്‍ഗവാഴ്ച അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെതിരായ നിലപാട് അവര്‍ സ്വീകരിക്കുന്നു. അതേസമയം, വിവിധ മര്‍ദ്ദിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹികമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അമാന്തം കാണിക്കുകയാണെങ്കില്‍ അത് സ്വത്വ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണൊരുക്കലായി മാറും എന്ന കാര്യം മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ കാണുന്നുണ്ട്. അതായത് ഏത് സാമൂഹിക വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആ വിഭാഗത്തിന്റെ മാത്രമല്ല, മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെയാകെ ആവശ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജാതി സ്വത്വത്തിന്റെ ശാക്തീകരണം ബൂര്‍ഷ്വാ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. ആത്യന്തികമായി അത് ദളിതരുടെയും മറ്റ് അവര്‍ണ ജനവിഭാഗങ്ങളുടെയും ദുരിത ജീവിതം തുടരുന്നതിനു മാത്രമേ പര്യാപ്തമാകൂ.
അള്‍ജീരിയയില്‍ കോളനിവാഴ്ചക്കെതിരായ വിമോചന പോരാട്ടത്തില്‍ മുന്‍നിരക്കാരനായി അണിനിരന്ന ഫ്രാന്‍സ് ഫാനന്‍ പാശ്ചാത്യര്‍ക്കെതിരെ, വെള്ളക്കാര്‍ക്കെതിരെ കറുത്തവരുടെ, ആഫ്രിക്കന്‍ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണര്‍ത്തിയത് സാമ്രാജ്യമേധാവിത്വത്തിനെതിരെ ഒരു ജനതയെ ആകെ അണിനിരത്തുന്നതിനുവേണ്ടിയായിരുന്നു. അല്ലാതെ വെളുത്ത തൊലിയുള്ള തൊഴിലാളിക്കെതിരെ കറുത്ത തൊലിയുള്ള തൊഴിലാളിയെ തിരിച്ചുവിടുന്നതിനായിരുന്നില്ല. "ഭൂമിയിലെ പീഡിതര്‍'' (ണൃലരേവലറ ീള വേല ഋമൃവേ) എന്ന ഫാനന്റെ കൃതിയില്‍ വിവരിക്കുന്ന കോളനിവാഴ്ചക്കാലത്തെ ദുരിതജീവിതം, ആ കോളനിവാഴ്ചക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായിരുന്നു. അന്ന് അവിടെ ഒരു സമരായുധം എന്ന നിലയില്‍ ആയിരുന്നു മര്‍ദ്ദിത ദേശീയ സ്വത്വത്തെ ഫാനന്‍ ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് ആഫ്രിക്കയിലെ സ്ഥിതിയോ? ഗോത്ര സ്വത്വങ്ങളെയും വംശീയ സ്വത്വങ്ങളെയും മത സ്വത്വങ്ങളെയും ആഫ്രിക്കയിലെ ദുരിതം പേറുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി സാമ്രാജ്യ ഏജന്‍സികള്‍ ഉപയോഗിക്കുകയാണ്. ആഫ്രിക്കയില്‍ വളര്‍ന്നുവന്നിരുന്ന വിമോചന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ്, ആഫ്രിക്കയുടെ ശിഥിലീകരണത്തിനും അങ്ങനെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുമാണ് ഇന്ന് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക'' എന്ന ഫ്രെഡറിക് ജയിംസണ്‍ന്റെ വാക്യം സദാ ഉരുവിടുന്ന നമ്മുടെ പല ബുദ്ധിജീവികളും പലപ്പോഴും അത് പ്രായോഗികമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍, "സംസ്കാരങ്ങളുടെ സംഘട്ടനം'' (ഇഹമവെ ീള ഇശ്ശഹശമെശീിേ) എന്ന സാമൂവല്‍ ഹണ്ടിങ്ടണ്‍ന്റെ കൃതിയെ യാന്ത്രികമായി വിശകലനം ചെയ്യുന്നതിനപ്പുറം അതിനു പിന്നിലുള്ള നിഗൂഢ അജണ്ട കണ്ടെത്താനും ആഫ്രിക്കയിലും ബാള്‍ക്കന്‍ പ്രദേശത്തും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലും മറ്റും സാംസ്കാരിക സ്വത്വബോധ നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയില്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കണ്ടെത്താനും വേണ്ട ജാഗ്രത കാണിക്കുമായിരുന്നു. ഇന്ത്യയില്‍, പശ്ചിമബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും മറ്റും പുറമേക്ക് ഉയര്‍ത്തുന്ന കൃഷിഭൂമിയുടെ പ്രശ്നത്തിനപ്പുറം സ്വത്വരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ക്കാവില്ല. കിനാലൂരില്‍ സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അജണ്ടയും ഇതല്ലാതെ മറ്റെന്താണ്? രാഷ്ട്രീയ ഇസ്ളാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ലളിത യുക്തികൊണ്ട് ഇതിനെല്ലാം പിന്നിലുള്ള സൂക്ഷ്മ രാഷ്ട്രീയ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ കാര്‍ഷിക മേഖലയിലെയും വ്യവസായ മേഖലയിലെയും തൊഴിലാളി - കര്‍ഷക മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നത് തൊഴിലാളികളിലും ദരിദ്ര കര്‍ഷകരിലും നിലനില്‍ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്ര സ്വാധീനമാണെന്ന ഷിജൂ ഏലിയാസിന്റെ വിശകലനവും (കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും, ദേശാഭിമാനി വാരിക മെയ് 23) തൊലിപ്പുറമെയുള്ളതും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയുള്ള പുറം തിരിഞ്ഞു നില്‍ക്കലുമാണ്. കേരളത്തില്‍ "പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായി''ക്കൊണ്ടിരിക്കുന്നത് "മുതലാളിയുടെ നഷ്ടത്തില്‍ കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കു പറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപക''മായതിനാലാണെന്ന ഷിജുവിന്റെ വിശകലനം നവലിബറല്‍ കാലഘട്ടത്തിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ വെളിപ്പെടുത്തലാണ്. "സവര്‍ണ (ഹൈന്ദവ) പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം എത്രമേല്‍ ദരിദ്രരായി തീര്‍ന്നാലും അധ്വാന വര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തര കേരളത്തിന്റെ അനുഭവം'' എന്ന 'വിശകലന'വും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മാത്രമേ സമരങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണത്തിനു പിന്നിലെ 'ജാതി ഘടക'ത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ വെളിപ്പെടൂ. ഇവിടെ "അധ്വാനവര്‍ഗം'' എന്ന പരികല്‍പനയില്‍ ഷിജു തൊഴിലെടുക്കുന്ന വര്‍ഗത്തെയാകെ അല്ല, അവരെ ജാതി തിരിച്ചാണ് കാണുന്നത് എന്ന് വ്യക്തം. "ഉല്‍പാദനോപാധികള്‍ സ്വന്തമായിഇല്ലാത്തവര്‍'' എന്ന തൊഴിലാളിയെ സംബന്ധിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യിലെ വിലയിരുത്തല്‍ തന്നെ കൈവെടിഞ്ഞുകൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഇളകി ആട്ടമാണ് ഈ വിശകലനത്തില്‍ കാണുന്നത്.
പരമ്പരാഗത വ്യവസായ മേഖലയില്‍ മാത്രമല്ല, സംഘടിത വ്യവസായ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അതാത് വ്യവസായം നഷ്ടത്തിലേക്കോ തകര്‍ച്ചയിലേക്കോ നീങ്ങുമ്പോള്‍, കൂലിക്കൂടുതലിനായി തൊഴിലാളി സമരം നടത്താറില്ല എന്നും സ്വന്തം തൊഴില്‍ സംരക്ഷിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുണ്ട് എന്നുമുള്ളത് ട്രേഡ് യൂണിയന്‍ മേഖലയിലെ (കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല) പൊതു അനുഭവമാണ്; പല തൊഴില്‍ മേഖലകളിലും ക്ഷാമബത്തപോലും ഉപേക്ഷിച്ചുകൊണ്ട് ട്രേഡ് യൂണിയനുകള്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത് തൊഴില്‍ സ്ഥാപനം നിലനില്‍ക്കണമെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ്. എന്നാല്‍ 2001നുശേഷം തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ കയര്‍ത്തൊഴിലാളികളും ചെത്തു തൊഴിലാളികളും നടത്തിയ ഉശിരന്‍ സമരങ്ങള്‍ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള കൂലി വ്യവസ്ഥയും തൊഴിലും മറ്റാനുകൂല്യങ്ങളും (കൂലിക്കൂടുതലിനുവേണ്ടിയേ അല്ല) സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ പൊളിക്കാന്‍ സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ സര്‍വ ജാതി സംഘടനകളും ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ സമസ്ത മതസംഘടനകളും അണിനിരന്നതും തൊഴിലാളിവര്‍ഗം ഒന്നടങ്കം പണിമുടക്ക് വിജയിപ്പിക്കാന്‍ കൈകോര്‍ത്തതും നാം മറക്കാറായിട്ടില്ല. അന്ന് മര്‍ദ്ദക - മര്‍ദ്ദിത സ്വത്വങ്ങളില്‍പ്പെടുന്ന സംഘടനകളെല്ലാം വര്‍ഗാടിസ്ഥാനത്തിലുള്ള സമരത്തിനെതിരെ ഒന്നിച്ചു നീങ്ങുന്നതാണ് നാം കണ്ടത്.
സ്വത്വ രാഷ്ട്രീയത്തിന് മാര്‍ക്സിസത്തിന്റെ മുഖാവരണമിടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക വിമര്‍ശകരും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഏറെ അകന്ന് നില്‍ക്കുന്നതായാണ് ഈ 'വിശകലനങ്ങള്‍' തെളിയിക്കുന്നത്. അവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വിട്ടുമാറി ദന്തഗോപുരങ്ങളില്‍ ഇരുന്ന് 'സാംസ്കാരികമായി' സ്വപ്നം കാണുകയാണ്. ഇത് മാര്‍ക്സിസത്തിന്റെ രീതിയല്ല. മാര്‍ക്സിയന്‍ സാംസ്കാരിക വിശകലനവുമല്ല. ഗ്രാംഷിയും അല്‍ത്തൂസറുമെല്ലാം പോരാട്ടങ്ങള്‍ക്കൊപ്പം ജീവിച്ച മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് സാംസ്കാരിക സ്വത്വങ്ങള്‍ക്കുപരിയായി വര്‍ഗ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "ബുദ്ധിജീവികളുടെ തലയ്ക്കകത്തെ മാര്‍ക്സിസത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ പത്തില്‍ ഒമ്പതും പിശകാണ്. തെറ്റായ ആശയങ്ങള്‍ മാര്‍ക്സിന്റെ ജീവിതകാലത്തു തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു... തങ്ങളിലുള്ള ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വര്‍ഗപരമായ ജന്മവാസനകളില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വഴിപിരിയല്‍ നടത്തേണ്ടതുണ്ട്''.

vijayakumar.g chintha

3 comments:

ജനശബ്ദം said...

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം
ജി വിജയകുമാര്‍

തൊഴിലാളിവര്‍ഗ ഐക്യത്തെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വ അധിനിവേശത്തിന്റെ, നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ, ഉപകരണമാണ്. എന്നാല്‍ ഇത് ഇടതുപക്ഷ ബുദ്ധി ജീവികളില്‍ തന്നെ ഒരു വിഭാഗത്തെ സ്വാധീനിക്കുകയും അവര്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലൂടെ പോലും മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഈ പിന്തിരിപ്പന്‍ ചിന്താഗതിയെ മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് നാം ഇന്ന് കാണുന്ന പ്രത്യേകത. സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്ര സംഭവങ്ങളെയും മാര്‍ക്സിസം വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ്. സാംസ്കാരികമായ മേല്‍പ്പുരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അന്തോണിയോ ഗ്രാംഷി നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയെന്ന് നടിച്ചും മാര്‍ക്സിന്റെ വരികള്‍പോലും വളച്ചൊടിച്ചും ഇന്ന് വര്‍ഗ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തെ കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്.

shaji.k said...

നല്ല ലേഖനം ,അഭിന്ദനങ്ങള്‍.

പാര്‍ട്ടിയുടെ ഈ നിലപാടിനോട് ഞാന്‍ യോജിക്കുന്നു.
ഇപ്പോഴാണ് പാര്‍ട്ടി ഇചാശക്തി കാണിക്കുന്നത് ,ഈ കപട കമ്യുണിസ്റ്റ്‌ ബുദ്ധിജീവികളുടെ തടവറയില്‍ നിന്നും പുറത്തു വരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

സുദർശൻ said...

കഴിഞ്ഞകാല പെരുന്നിയൻസവർണ്ണ ചൂഷകരാഷ്ട്രീയ കുതന്ത്രങ്ങളും കൊടുംചതികളും സാധാരണക്കാരും പാവപ്പെട്ടവരുമായ ഇടതുവലതു ആർ എസ് എസ് ചേരികളിലെല്ലാം പെട്ട ആദിവാസിദളിത് ക്രൈസ്തവ മുസ്ലിം വിഭാഗങ്ങൾ സ്വത്വബോധത്തിലൂടെ തിരിച്ചറിയുന്നു എന്ന വിഭ്രാന്തികളിൽ നിന്നും ഉടലെടുത്തതാണ് സ്വത്വബോധ വിരുദ്ധതാ വർഗ്ഗരാഷ്ട്രീയ വാതം.മാണിയാണെങ്കിൽ മറിച്ചിടാനാവാത്ത മലപോലെ മന്നൻ ദീർഘദർശനങ്ങൾ മലർപ്പൊടിസ്വപ്നമാക്കും വിധം പെരുന്നയെ ഭയപ്പെടുത്തുന്നു.
ഈ സന്നിഗ്ദഘട്ടത്തിലാണ്, പെരുന്നിയൻ ഗൂഠാലോചനാ സമിതിയിൽ ആസൂത്രണം ചെയ്ത ഈഴവമാപ്പിള കലാപമാമാങ്ക കൊലാകൊള്ള കലാപരിപാടികൾ. സവർണ്ണത എക്കാലത്തും വെറുക്കുന്ന ഈഴവപുലയമാപ്പിളാരെ പരസ്പരം ഏറ്റുമുട്ടിച്ച് കൊല്ലിച്ച് തകർത്തുകൊള്ളയടിപ്പിച്ചു ഭിന്നിപ്പിച്ചുദുർബ്ബലരാക്കി നിഷ്ക്രിയരാക്കാനുള്ള, ഇടതുപക്ഷ ആർ എസ് എസ് സവർണ്ണ മേലാള നിഗൂഡ്ഠപദ്ധതി. രണ്ട് ആർ എസ് എസ് ചാവേറുകളെ ഏതാനും മാർക്സിസ്റ്റ് ചാവേറുകളെക്കൊണ്ട്(ഇരുഭാഗത്തും ചാവേറുകൾ ലഹരിബാധിതരാക്കപ്പെട്ട ഈഴവപുലയമാപ്പിളമാർ) വെട്ടിക്കൊലപ്പെടുത്തി വർഗ്ഗീയവിദ്വേഷം സ്ര് ഷ്ടിച്ച് തുടക്കമിട്ടതിന്റെ തുടർ ചലനങ്ങളാണ് കാസർകോട് കണ്ണൂരിലൂടെ കേരളത്തിൽ വ്യാപിപ്പിക്കുന്നത്.ഇതിനിടയിൽ വഴിമുടക്കികളായി സ്വത്വബോധതിരിച്ചറിവിന്റെ യാദാർത്ഥ്യം പുറത്തുവിടുന്ന കൊസ്രാക്കൊള്ളികളെ പെരുന്നിയൻ കുഠിലാസൂത്രണ സവർണ്ണമേലാളർ എങ്ങനെ സഹിക്കും?സ്വത്വബോധ തിരിച്ചറിവ് പ്രാവർത്തികമായാൽ മുതലാളിത്തസംരക്ഷകരായ സവർണ്ണമൂരാച്ചികളുടെ കാലാകാലങ്ങളായുള്ള ഭരണാധികാര മേധാവിത്തം നഷ്ടപ്പെടുമെന്ന സവർണ്ണഭീതിയിൽ നിന്നാണീ സ്വത്വബോധവിരുദ്ധതയുടെ പടയൊരുക്കം.ഈ സവർണ്ണമേലാള മുതലാളിത്ത കൂട്ടിക്കൊടുപ്പുകാർ തന്നെമാത്രമാണ് ജാതിസൻസസിനെ എതിർക്കുന്നതും.ജാതിസെൻസസ് പ്രക്രിയ തകിടം മറിക്കാൻ കുടിലതന്ത്രങ്ങൾ സംവിധാനിച്ചു കലാപങ്ങളും സ്ഫോടനങ്ങളും നടപ്പാക്കി നിരപരാധികളെ കൊന്നൊടുക്കി ജനശ്രദ്ധ തിരിച്ചുവിട്ട് വിഷയം മാറ്റിമറിക്കുന്നു.
“സ്വത്വ രാഷ്ട്രീയത്തെ എതിര്ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും ജാതി-മത സ്വത്വങ്ങള് ഇതോടൊപ്പം പരിശോധിക്കുന്നതു നന്നായിരിക്കും. പി രാജീവ്, കാരാട്ട്, എസ് ആര് പി,ജി സുധാകരന്,വൈക്കം വിശ്വന്, വി.എന്. മുരളി അങ്ങനെ നായന്മാരുടെ ഒരു പട തന്നെ രംഗത്തിറങ്ങിയിരിക്കുന്നു സ്വത്വവാദികളെ നേരിടാന്.”
http://sathianweshi.blogspot.com/