Wednesday, May 5, 2010

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയും എല്‍ഡിഎഫ് സര്‍ക്കാരും

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയും എല്‍ഡിഎഫ് സര്‍ക്കാരും
മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. പത്താംതരം പാസായ മലബാര്‍ മേഖലയിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പരാതിയാണ് ഉയരുന്നത്. ഉപരിപഠനത്തിന്റെ കാര്യം പറയുമ്പോള്‍ മലബാറിലെ കുട്ടികള്‍ക്ക് എന്ന് മൊത്തത്തില്‍ പറയാതെ മുസ്ളിം കുട്ടികള്‍ക്ക് എന്നു മാത്രമായി ചുരുക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കണം എന്ന ആവശ്യത്തിനു പകരം മുസ്ളിം സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന ദിശയിലേക്ക് പ്രചാരണം മാറ്റാനുമുള്ള ആസൂത്രിതമായ ശ്രമവും ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പത്താംതരം പരീക്ഷയില്‍ മികച്ച വിജയമാണുണ്ടാവുന്നത്. 2006ല്‍ 68 ശതമാനം മാത്രമായിരുന്നു എസ്എസ്എല്‍സി വിജയം. 2007ല്‍ 82, 2008ല്‍ 92, 2009ല്‍ 91.92, 2010ല്‍ 90.72 എന്നിങ്ങനെ വിജയശതമാനം വര്‍ധിക്കുകയും അതു 90 ശതമാനത്തിനു മുകളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിത്. പത്താംതരം പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി വിജയിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ജയിക്കുന്ന കുട്ടികള്‍ മുഴുവന്‍ ഉപരിപഠനത്തിന് ചേരുന്നുവെന്ന് സങ്കല്‍പ്പിച്ചാല്‍ തൃശൂരിനു വടക്കോട്ടുള്ള ജില്ലകളില്‍ 31615 സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലബാറിന്റെയും ആ മേഖലയിലെ പ്രമുഖ സമുദായമായ മുസ്ളിങ്ങളുടെയും പിന്നോക്കാവസ്ഥയും പ്രയാസങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നതും അത്തരം പ്രശ്നങ്ങള്‍ക്ക് മുഖ്യപരിഗണന ലഭിക്കുന്നതും ഇടതുപക്ഷ ഭരണത്തിലാണെന്നതു ശ്രദ്ധേയമാണ്. മലബാറുകാരും വിശിഷ്യാ മുസ്ളിംലീഗുകാരുമായ സി എച്ച് മുഹമ്മദ്കോയ, ചാക്കീരി അഹമ്മദ്കുട്ടി, നാലകത്ത് സൂപ്പി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ മന്ത്രിമാരാണ് കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് പതിറ്റാണ്ടുകളോളം കൈകാര്യം ചെയ്തിരുന്നത്. അക്കാലത്തൊന്നും മുസ്ളിം സംഘടനകള്‍ക്ക് ഉണ്ടായിട്ടില്ലാത്ത അവകാശബോധവും സമരോത്സുകതയും ഇടതുഭരണത്തിന്‍ കീഴില്‍ ഉണ്ടാവുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രത്യക്ഷത്തില്‍ അത് ഇടതുപ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പായി തോന്നാമെങ്കിലും കുറച്ചുകൂടി അകത്തേക്ക് കടന്നു ചിന്തിച്ചാല്‍ സ്ഥിതി മറിച്ചാണ്. അധഃസ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശബോധം നാമ്പെടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും പരിരക്ഷയുമുണ്ടാവുമ്പോഴാണ്. കേരളത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം അതാണു നമ്മെ ബോധ്യപ്പെടുത്തുന്നത്. കൃഷിഭൂമിയിലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഈശ്വരാരാധനയ്ക്കുള്ള അവകാശം - ഇങ്ങനെ നിരവധി അവകാശങ്ങള്‍ നാമ്പെടുക്കുകയും വളരുകയും, പൂവണിയുകയും ചെയ്തത് കമ്യൂണിസ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടാണ്. ‘അവകാശ സമരങ്ങള്‍’ എന്ന പദപ്രയോഗത്തിനുപോലും ഈ പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട്. പിന്നോക്ക മുസ്ളിം ജനതയുടെ അവകാശബോധം ഇപ്പോള്‍ സജീവമായത് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള എതിര്‍പ്പുകൊണ്ടല്ല. മറിച്ച്, ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഈ സര്‍ക്കാരിനേ കഴിയൂ എന്ന ശരിയായ ധാരണയുടെ ബഹിര്‍സ്ഫുരണമാണത്. മലബാറുകാരും മുസ്ളിംലീഗുകാരുമായ വിദ്യാഭ്യാസ മന്ത്രിമാര്‍ കേരളം ഭരിച്ചപ്പോള്‍ മലബാറിലെ മുസ്ളിംകുട്ടികളുടെ ഉപരിപഠനപ്രശ്നവും അലിഗഡ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസും മറ്റും ചര്‍ച്ചാ വിഷയമായിരുന്നില്ല. കാരണം അതു ചര്‍ച്ചചെയ്തതുകൊണ്ടോ, പ്രക്ഷോഭം നടത്തിയതുകൊണ്ടോ ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് മുസ്ളിം സംഘടനകള്‍ക്ക് നന്നായി അറിയാമായിരുന്നു. പിന്നോക്ക സമുദായങ്ങള്‍ക്കും പിന്നോക്ക പ്രദേശങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കേ കഴിയൂ എന്ന ഉത്തമ ബോധ്യവും അവര്‍ക്കുണ്ട്. ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൈക്കൊണ്ട നടപടികള്‍. മലബാറില്‍ പുതിയ ഹയര്‍സെക്കന്‍ഡറി, വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അധികം ചിന്തിക്കേണ്ടിവന്നില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 46 പുതിയ സ്കൂളും 390 ഹയര്‍സെക്കന്‍ഡറി ബാച്ചും 100 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബാച്ചും അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം സ്കൂളുകളില്‍ 2454 അധിക തസ്തിക അനുവദിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ യുഡിഎഫ് ആരംഭിച്ച അ എയ്ഡഡ് ബാച്ചുകള്‍ റഗുലര്‍ ബാച്ചുകളാക്കി, അവിടെ അധ്യാപകരെ നിയമിച്ചു. 26400 കുട്ടികള്‍ക്കാണ് ഈ നടപടിയിലൂടെ ഉപരിപഠന സാധ്യത തുറന്നുകിട്ടിയത്. പത്താംതരം വിജയശതമാനം വീണ്ടും ഉയര്‍ന്നപ്പോള്‍, ഇതു പോരാതെ വരുന്നുണ്ടെന്ന വസ്തുതയും ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ളിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഗൌരവമായി നടപ്പാക്കാനാരംഭിച്ചതും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ്. പിന്നോക്ക പ്രദേശങ്ങളിലെ കോളേജുകളില്‍ പുതിയ കോഴ്സുകളും ബാച്ചുകളും ആരംഭിക്കുക, മുസ്ളിം പെകുട്ടികള്‍ക്ക് ഹോസ്റല്‍ സൌകര്യത്തോടുകൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ എന്നിവ സൌജന്യമായി ലഭ്യമാക്കുക, മുസ്ളിം പെകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുക, മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ഉര്‍ദുഭാഷാപഠനം പ്രോത്സാഹിപ്പിക്കുക, അലിഗഡ് സര്‍വകലാശാലയുടെ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ ആരംഭിക്കുക - തുടങ്ങിയ പരിപാടികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കോഴിക്കോട് സിവില്‍ സര്‍വീസ് അക്കാദമികേന്ദ്രം, അറബി പഠനകേന്ദ്രം, മലപ്പുറത്ത് വനിതകള്‍ക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ സമുച്ചയം, മഞ്ചേശ്വരത്ത് ഐഎച്ച്ആര്‍ഡിയുടെ അപ്ളൈഡ് സയന്‍സ് കോളേജ് തുടങ്ങി വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി പദ്ധതികളും ഇപ്പോള്‍ പരിഗണനയിലാണ്. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായ കോഴിക്കോട് സര്‍വകലാശാലയും മലപ്പുറം ജില്ലതന്നെയും ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് യാഥാര്‍ഥ്യമായതെന്ന ചരിത്രം വിസ്മരിച്ചുകൂടാ.
സി ഉസ്മാന്‍.Deshabhimani

1 comment:

ജനശബ്ദം said...

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയും എല്‍ഡിഎഫ് സര്‍ക്കാരും
സി ഉസ്മാന്‍
മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. പത്താംതരം പാസായ മലബാര്‍ മേഖലയിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പരാതിയാണ് ഉയരുന്നത്. ഉപരിപഠനത്തിന്റെ കാര്യം പറയുമ്പോള്‍ മലബാറിലെ കുട്ടികള്‍ക്ക് എന്ന് മൊത്തത്തില്‍ പറയാതെ മുസ്ളിം കുട്ടികള്‍ക്ക് എന്നു മാത്രമായി ചുരുക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കണം എന്ന ആവശ്യത്തിനു പകരം മുസ്ളിം സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന ദിശയിലേക്ക് പ്രചാരണം മാറ്റാനുമുള്ള ആസൂത്രിതമായ ശ്രമവും ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പത്താംതരം പരീക്ഷയില്‍ മികച്ച വിജയമാണുണ്ടാവുന്നത്. 2006ല്‍ 68 ശതമാനം മാത്രമായിരുന്നു എസ്എസ്എല്‍സി വിജയം. 2007ല്‍ 82, 2008ല്‍ 92, 2009ല്‍ 91.92, 2010ല്‍ 90.72 എന്നിങ്ങനെ വിജയശതമാനം വര്‍ധിക്കുകയും അതു 90 ശതമാനത്തിനു മുകളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തിരിക്കുന്നു.